ചരിത്രം, ഈ വിധി

Wednesday, September 6, 2017

ലോകമാകെ കാതോര്‍ത്ത വിധിന്യായം അടുത്തിടെയൊന്നും ഇന്ത്യന്‍ ജുഡീഷ്യറിയില്‍നിന്ന്‌ ഉണ്ടായിട്ടില്ല. 2017 ഓഗസ്‌റ്റ്‌ 24 ചരിത്രമാണ്‌. കേന്ദ്ര സര്‍ക്കാരിന്റെയും ചില സംസ്‌ഥന സര്‍ക്കാരുകളുടെയും ശക്‌തമായ സമ്മര്‍ദങ്ങളെ അതിജീവിച്ച്‌ ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിലെ ഒമ്പതു ന്യായാധിപര്‍ ചരിത്രമെഴുതി- സ്വകാര്യത മൗലികാവകാശമാണ്‌. ഒരുപക്ഷേ, ഇനിയൊരിക്കലും സുപ്രീം കോടതിയിലെ ഒമ്പതു ജഡ്‌ജിമാര്‍ ഒരുമിച്ച്‌ ഇത്തരമൊരു വാദം കേള്‍ക്കുന്ന സാഹചര്യമുണ്ടാകില്ല. തലമുറകളുടെ ഭാഗധേയം നിര്‍ണയിക്കുന്ന വിധിയാണിതെന്നു വിലയിരുത്താം. 
ഐക്യ രാഷ്‌ട്രസഭയുടെ രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും മനുഷ്യാവകാശത്തെ സംബന്ധിച്ച യൂറോപ്യന്‍ കണ്‍വന്‍ഷന്റെയും ഭാഗമാണു സ്വകാര്യത. മിക്ക രാജ്യങ്ങളിലും ഭരണഘടനാ രൂപീകരണ സമയത്തു വ്യക്‌തതയില്ലാതിരുന്നതിനാല്‍ ഇന്ത്യന്‍ ഭരണഘടനയിലും ഇതേക്കുറിച്ചു പ്രത്യക്ഷ പരാമര്‍ശമില്ല. നിയമസംഹിതകളുടെ വ്യാഖ്യാന വളര്‍ച്ചയ്‌ക്കൊപ്പം ഭരണഘടനയില്‍ അന്തര്‍ലീനമായ അവകാശമായി സ്വകാര്യത അംഗീകരികപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലും പുതുതായി സ്വാതന്ത്ര്യം നേടിയ ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും സ്വകാര്യത, മൗലികാവകാശമാണെന്ന ധാരണയിലാണു നാലു പതിറ്റാണ്ടു പ്രവര്‍ത്തിക്കുന്നത്‌. 1975ലെ ഗോബിന്ദ്‌ കേസിലെയും 1978-ലെ മനേക ഗാന്ധി കേസിലെയും വിധികള്‍ക്കും 1995ലെ നക്കീരന്‍ കേസിലുമടക്കം നിരവധി വിധികളില്‍ സ്വകാര്യത ആര്‍ട്ടിക്കിള്‍ 21ല്‍ അന്തര്‍ലീനമായ മൗലികാവകാശമാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.
ആധാര്‍, സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്നു സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍, അങ്ങനെയല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. 1954ലെയും 1962ലെയും രണ്ട്‌ സുപ്രീം കോടതി വിധികള്‍ ഉയര്‍ത്തിക്കാട്ടുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്‌. ഒന്ന്‌: എം.പി ശര്‍മ കേസ്‌ (MP Sharma an dOthers Vs Satish Chanrda, Ditsrict Magitsrate Others on 15 March, 1954). രണ്ട്‌: ഖരക്‌ സിങ്‌ കേസ്‌ (Kharak Singh Vs the State of UP & Other, 18 December, 1962). രണ്ടും വ്യത്യസ്‌ത കാലഘട്ടങ്ങളിലെ വ്യത്യസ്‌ത സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള വിധികളാണ്‌. അക്കാലത്ത്‌ എല്ലാ ജഡ്‌ജിമാരും ഒരുമിച്ചിരുന്നു വാദം കേള്‍ക്കുന്നതു സാധാരണമായിരുന്നതിനാല്‍ ആദ്യത്തേത്‌ എട്ടംഗ ബെഞ്ചിന്റെ വിധിയായിരുന്നെന്നു മാത്രം.
ഖരക്‌സിങ്‌ കേസില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു വാദം. സ്വകാര്യത സ്‌പഷ്‌ടമായ അവകാശമായി നിര്‍വചിക്കാന്‍ കഴിയില്ലെന്നും അവ്യക്‌തമായ സംഗതിയെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ പറ്റില്ലെന്നും വാദിച്ചു. ഇതിനു ഭൂരിപക്ഷ അംഗീകാരം കിട്ടിയെങ്കിലും ജസ്‌റ്റിസ്‌ ഷായുടെയും ജസ്‌റ്റിസ്‌ സുബ്ബറാവുവിന്റെയും വിയോജനക്കുറിപ്പില്‍ ആര്‍ട്ടിക്കിള്‍ 21 വിശാലവും സമഗ്രവുമായി കാണണമെന്നും വ്യക്‌തിയുടെ മേലുള്ള പ്രത്യക്ഷവും പരോക്ഷവുമായുള്ള കടന്നുകയറ്റവും നിയന്ത്രണവും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും നിരീക്ഷിച്ചു. വ്യക്‌തിസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും പോലീസിന്റെ പിന്തുടരലില്‍ ലംഘിക്കപ്പെടുന്നുണ്ട്‌. ഈ വ്യക്‌തിയെ സംബന്ധിച്ചിടത്തോളം രാജ്യമാകെ ജയിലറയാണ്‌. അതുകൊണ്ടു പോലീസ്‌ നിരീക്ഷണം മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഇവരുടെ കാഴ്‌ച്ചപ്പാട്‌. ഈ വിയോജന വിധിന്യായം തെളിച്ചിട്ട വഴിയിലൂടെയാണ്‌ ഇന്ത്യയുടെ നിയമസംഹിത പിന്നീടു വളര്‍ന്നത്‌.
1975ലെ ഗോബിന്ദ്‌ കേസിലെ (Gobin dvs State Of Mahdya Praedsh An dAnr. on 18 March, 1975) വിധി, ആര്‍ട്ടിക്കിള്‍ 21ലെ ജീവിക്കാനുള്ള അവകാശം മൃഗങ്ങളെപ്പോലെ ജീവിക്കാനുള്ള അവകാശമല്ല, സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമാണെന്നു പറഞ്ഞു. 1978ലെ മനേക ഗാന്ധി കേസിലെ (പ്പന്റനുന്റ ട്ടന്റ്രദ്ധ ത്മന്ഥ ള്ളദ്ധഗ്ന ഗ്നക്ഷ ണ്ടദ്ധ്രന്റ , 25 ത്തന്റഗ്മന്റത്സത്ന 1978) വിധി മൗലികാവകാശങ്ങളെ എങ്ങനെ വ്യാഖ്യാനിക്കണമെന്നതിന്റെ പുരോഗമപരമായ ഏടായിരുന്നു. പരസ്‌പര ബന്ധമില്ലാത്ത അനുഛേദങ്ങളുടെ കൂട്ടമല്ല ഭരണഘടനയെന്നും മൗലികാവകാശങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകളല്ലെന്നും അവയതിന്റെ സമഗ്രതയില്‍ പരസ്‌പരപൂരകങ്ങളായി അനുവര്‍ത്തിക്കേണ്ടതാണെന്നും ബെഞ്ച്‌ നിരീക്ഷിച്ചു.
ജസ്‌റ്റിസ്‌ സുബ്ബറാവുവിന്റെ വിയോജന വിധിന്യായമായിരുന്നു ശരി. മൗലികാവകാശങ്ങളുടെ വിവിധ വകുപ്പുകള്‍ ചേര്‍ത്തുവായിച്ചാല്‍ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയില്‍ മാത്രമല്ല, ആമുഖം മുതലിങ്ങോട്ട്‌ പലയിടങ്ങളിലായി ഭരണഘടനയുടെ അവിഭാജ്യ ഘടകമാണു സ്വകാര്യതയെന്നു കാണാം. എന്നാല്‍, സ്വകാര്യതയ്‌ക്കു പൊതു നിര്‍വചനം സാധ്യമല്ല, അത്‌ ഓരോ കേസായെടുത്തു പരിശോധിക്കേണ്ടിവരും എന്നീ വാദങ്ങളാണ്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ചത്‌. ആഭ്യന്തര നിയമങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ രാജ്യാന്തര നിയമങ്ങളെ ഭരണഘടനാ പദ്ധതിയിലേക്ക്‌ ഉള്‍ച്ചേര്‍ക്കുന്നതു കീഴ്‌വഴക്കമാണെന്നു മനുഷ്യാവകാശ നിയമങ്ങളുടെ കാര്യം എടുത്തുപറഞ്ഞും ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ ശേഖരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സ്വകാര്യതയുടെ പ്രശ്‌നമുയരുന്നു. അറിവോടെയുള്ള സമ്മതം ഇക്കാര്യത്തില്‍ പ്രധാനമാണ്‌. സമാന്തര അവകാശമെന്ന നിലയ്‌ക്കു ഭരണകൂടത്തിനു സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്‌. ആധുനിക ലോകത്തു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ ഇതനിവാര്യവുമാണ്‌. സ്വകാര്യതയുടെ ചരിത്രപരമായ പരിണാമവും അതിന്റെ പ്രാധാന്യവും ജര്‍മന്‍ ഭരണഘടനയുടെ വളര്‍ച്ചയ്‌ക്കും വംശീയ ഉന്മൂലനത്തിന്റെ കാലഘട്ടത്തില്‍ ഐ.ബി.എം. ശേഖരിച്ച സെന്‍സസ്‌ വിവരങ്ങള്‍ നാസികള്‍ ജൂതന്മാര്‍ക്കെതിരെ എങ്ങനെ ഉപയോഗിച്ചു എന്നതും ഇന്ത്യയില്‍ അടിയന്തരാവസ്‌ഥക്കാലത്തു നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എങ്ങനെ നടപ്പായി എന്നതും ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ചു.
സ്വകാര്യത മൗലികാവകാശമായി അംഗീകരിക്കാനാകില്ലെന്നു യു.ഐ.ഡി.എ.ഐയും, ഹരിയാന സര്‍ക്കാരും മഹാരാഷ്‌ട്ര സര്‍ക്കാരും വാദിച്ചു. തെറ്റു ചെയ്യുന്നവര്‍ മാത്രമാണു സ്വകാര്യതയെക്കുറിച്ചു ഭയപ്പെടുന്നതെന്ന വാദം കോടതിയെ ഞെട്ടിച്ചു. കേന്ദ്ര സര്‍ക്കാരിനു വേണ്ടി എ.ജി. എടുത്ത നിലപാടുകള്‍ സങ്കീര്‍ണമായിരുന്നു. സ്വകാര്യത അവകാശമാണെന്നു സമ്മതിക്കുന്ന തരത്തിലായിരുന്നു അത്‌. സ്വകാര്യതയുടെ ചില ഘടകങ്ങള്‍ മൗലീകാവകാശമാകാമെങ്കിലും വിവര സ്വകാര്യത (ദ്ധക്ഷഗ്നത്സണ്ഡന്റന്ധദ്ധഗ്നന്റ ണ്മത്സദ്ധത്മന്റ്യത്ന) മൗലികാവകാശങ്ങളുടെ പരിധിയില്‍ വരില്ല എന്നായിരുന്നു എ.ജിയുടെ വാദം. ഇതിന്റെ തുടര്‍ച്ചയായി സ്വകാര്യതയെ അടരുകളായി ചെറു നിര്‍വചനങ്ങളിലേക്കു ചുരുക്കി വിഭജിച്ചു. അതില്‍ ചിലതുമാത്രം മൗലികാവകാശമാണെന്നു സമ്മതിച്ചെങ്കിലും വിവര സ്വകാര്യത മൗലികാവകാശമായി കാണരുതെന്ന നിലപാടുമായിരുന്നു അറ്റോര്‍ണി ജനറലിന്‌. ആധാര്‍ കേസില്‍ സ്വകാര്യതാ വാദത്തിനു പ്രസക്‌തിയില്ലെന്ന വിധി നേടുകയായിരുന്നു ലക്ഷ്യമെന്നു കരുതാം.
രാജ്യത്തിന്റെ സാംസ്‌കാരിക- ചരിത്ര പശ്‌ചാത്തലത്തില്‍ സ്വകാര്യതയ്‌ക്കു വലിയ പ്രാധാന്യമില്ലെന്നായിരുന്നു മറ്റൊരു വാദം. സ്വകാര്യത പാശ്‌ചാത്യ സമ്പന്ന വര്‍ഗത്തിന്റെ മാത്രം സങ്കല്‍പ്പവും ആശങ്കയുമാണെന്നും ലക്ഷക്കണക്കിനാളുകള്‍ വിശന്നുകേഴുന്ന രാജ്യത്ത്‌ ഇതിനു പ്രസക്‌തിയില്ലെന്നും എ.ജി. ചൂണ്ടിക്കാട്ടി. എന്നാല്‍, ദരിദ്ര ജനതയ്‌ക്കു സ്വകാര്യത നിഷേധിച്ചാല്‍ എന്തു നേട്ടമുണ്ടാകുമെന്നു വിശദീകരിക്കാനും കഴിഞ്ഞില്ല.
സ്വകാര്യതയ്‌ക്കു വേണ്ടി ഉന്നയിക്കപ്പെട്ട വാദങ്ങളൊക്കെ ഏറെക്കുറെ പൂര്‍ണമായി അംഗീകരിക്കുന്ന വിധയാണു സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആയുധങ്ങളായിരുന്ന എം.പി. ശര്‍മ, ഖരക്‌ സിങ്‌ വിധികള്‍ നിയമപരമായി തെറ്റായിരുന്നെന്നും ഭരണഘടന അതിന്റെ രൂപീകരണ ഘട്ടത്തില്‍ ഉറഞ്ഞു മരവിച്ചു പോകേണ്ട രേഖയല്ലെന്നും ചൂണ്ടിക്കാട്ടി. കലാനുസൃതമായി പൗരന്റെയും സമൂഹത്തിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജൈവമായ ആശയപ്രകാശനമാണ്‌. ആര്‍ട്ടിക്കിള്‍ 21, 19 വകുപ്പുകളില്‍ അന്തര്‍ലീനമായ ഒഴിവാക്കാനാകാത്ത അവകാശമാണു സ്വകാര്യത. കേവലം ഭരണഘടനാദത്തമായ അവകാശം മാത്രമല്ല, ജന്മനാ ഏതൊരു മനുഷ്യനും ആര്‍ജിതമായ അടിസ്‌ഥാന അവകാശമാണ്‌. മാന്യമായി, അഭിമാനത്തോടെ ജീവിക്കാനുള്ള പ്രാഥമിക അവകാശത്തിന്റെ ഭാഗമാണു സ്വകാര്യത. സ്വകാര്യതയില്ലാതെ മറ്റു മൗലികാവകാശങ്ങള്‍ അര്‍ഥപൂര്‍ണമായി സ്‌ഥാപിച്ചെടുക്കാന്‍ കഴിയില്ല. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഭാഗമായ അന്താരാഷ്‌ട്ര അവകാശമാണ്‌. സ്വകാര്യത ഒരു മനുഷ്യന്റെ ഭൗതിക ശരീരവും, മനസും, ചിന്തകളും, വിവരങ്ങളും, കുടുംബവും, ലൈംഗികതയും ഇഷ്‌ട ഭക്ഷണം കഴിക്കാനുള്ള അവകാശവുമെല്ലാമാണ്‌. എന്നാല്‍, ഇതിനു നിര്‍വചനം അസാധ്യമാണ്‌. ഓരോ ഘട്ടത്തിലും സാഹചര്യങ്ങള്‍ക്കും വസ്‌തുതകള്‍ക്കും അനുസൃതമായി പരിശോധിക്കപ്പെടേണ്ടതാണ്‌.
ഇതിനര്‍ഥം, സ്വകാര്യത പരിധികളില്ലാത്ത അവകാശമാണെന്നല്ല. മറ്റേതൊരു മൗലികാവകാശങ്ങള്‍ക്കുമെന്നതുപോലെ സ്വകാര്യതയ്‌ക്കും പരിധികളുണ്ട്‌. ഭരണകൂടങ്ങളുടെ ന്യായവും നിയമപരവുമായ കാര്യങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. അതിനു നിയമങ്ങള്‍ വേണം. ന്യായവും വ്യക്‌തവുമായ ആവശ്യകത ബോധ്യപ്പെടുത്താനാകണം. പറയുന്ന ലക്ഷ്യവും സ്വീകരിക്കുന്ന മാര്‍ഗവും തമ്മില്‍ യുക്‌തിഭദ്രമായ ബന്ധം ഉണ്ടായിരിക്കണം. സ്വകാര്യതയ്‌ക്കുമേലുള്ള ഏതു കൈകടത്തലും വിവര ശേഖരണവും നിരീക്ഷണവുമെല്ലാം ജനാധിപത്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങളെ അപകടത്തിലാക്കുമെന്ന നിരീക്ഷണവും കോടതി നടത്തുന്നു.
സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തെയും ഈ അവകാശം തടയുന്നു എന്നതാണ്‌. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ളബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്‌ എന്നതാണ്‌.
ഈ വിധിയുടെ പരിണിത ഫലങ്ങള്‍ അതിവിപുലമായിരിക്കും. പ്രാഥമിക ഘട്ടത്തില്‍ അടിയന്തരാവസ്‌ഥക്കാലത്തെ കുപ്രസിദ്ധമായ കരുതല്‍ തടങ്കല്‍ സംബന്ധിച്ച വിധിയെയും നാസ്‌ കേസിലെ എല്‍.ജി.ബി.ടി. വിധിയെയും ഇത്‌ അസ്‌ഥിരപ്പെടൂത്തുന്നു എന്നതാണ്‌. ആധാര്‍ കേസില്‍ ഇതുണ്ടാക്കാന്‍ പോകുന്ന ഫലം വ്യക്‌തമാണ്‌. എന്തായാലും ഈ ഘട്ടത്തില്‍ സുപ്രീം കോടതിയുടെ ഈ വിധിയെ, അതെഴുതിയ ന്യായാധിപരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
ആധാര്‍, സ്വകാര്യത, മൗലികാവകാശം...കേസിന്റെ നാള്‍വഴി ഇങ്ങനെ
ജൂലൈ ഏഴ്‌: ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം ഭരണഘടനാ ബെഞ്ചിനു വിട്ട്‌ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്‌.
ജൂലൈ 18: സ്വകാര്യത മൗലികാവകാശമാണോ എന്നു പരിശോധിക്കാന്‍ ഒന്‍പതംഗ ബെഞ്ചിനെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ നിയമിച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാര്‍, ജസ്‌റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്‌.എ. ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, റോഹിന്‍ടണ്‍, ഫാലി നരിമാന്‍, അഭയ്‌ മനോഹര്‍ സാപ്രേ, ഡി.വൈ. ചന്ദ്രചൂഡ്‌, സഞ്‌ജയ്‌ കിഷന്‍ കൗള്‍, എസ്‌. അബ്‌ദുല്‍ നസീര്‍ എന്നിവരായിരുന്നു ഒന്‍പതംഗ ബെഞ്ചില്‍.
ജൂലൈ 19: സ്വകാര്യത മൗലികാവകാശമല്ലെന്ന്‌ കേന്ദ്രം സുപ്രീം കോടതിയില്‍.
ജൂലൈ 26: മൗലികാവകാശമാണെന്ന്‌ കര്‍ണാടക, ബംഗാള്‍, പഞ്ചാബ്‌, പുതുച്ചേരി സംസ്‌ഥാനങ്ങള്‍ സുപ്രീം കോടതിയില്‍.
ജൂലൈ 26: സ്വകാര്യത മൗലികാവകാശമാണെന്നും എന്നാല്‍, സ്വകാര്യതയുടെ എല്ലാവശങ്ങളെയും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കേന്ദ്രം.
ജൂലൈ 27: സ്വകാര്യതയെ മൗലികാവകാശമെന്നു പ്രഖ്യാപിക്കാന്‍ കോടതിക്ക്‌ അധികാരമില്ലെന്നും പാര്‍ലമെന്റിനു മാത്രമാണ്‌ അധികാരമെന്നും മഹാരാഷ്ര്‌ട സര്‍ക്കാര്‍.
ജൂലൈ 31: സ്വകാര്യത മൗലികാവകാശമാണെന്നു കേരളം സുപ്രീം കോടതിയില്‍.
ഓഗസ്‌റ്റ്‌ 1: പൊതു ഇടങ്ങളില്‍ വ്യക്‌തിയുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിനു മാര്‍ഗനിര്‍ദേശം നല്‍കണമെന്ന്‌ പരമോന്നത നീതിപീഠം.
ഓഗസ്‌റ്റ്‌ 2: സാങ്കേതികവിദ്യാ യുഗത്തില്‍ സ്വകാര്യതാ സംരക്ഷണം കൈവിട്ടുപോകുന്ന യുദ്ധം പോലെയെന്നു സുപ്രീം കോടതി നിരീക്ഷണം. വിധിപറയാന്‍ മാറ്റിവച്ചു.
ഓഗസ്‌റ്റ്‌ 24: സ്വകാര്യത മൗലികാവകാശമാണെന്ന്‌ സുപ്രീം കോടതിയുടെ ചരിത്രവിധി.
കേരളം ഇച്‌ഛിച്ചതും കോടതി കല്‍പ്പിച്ചതും
ന്യൂഡല്‍ഹി: സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി കേരളത്തിന്റെ നിലപാടിന്‌ അടിവരയിടുന്നത്‌. വ്യക്‌തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്നാണു കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്‌.
സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത്‌ അപകടകരമാണെന്നും വ്യക്‌തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും സത്യവാങ്‌മൂലത്തില്‍ കേരളം എടുത്തുകാട്ടി.
കേന്ദ്രത്തിനു തിരിച്ചടി
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിക്കുന്ന സുപ്രധാന വിധിയാണിത്‌. ആധാര്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരില്‍ എതിര്‍ക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനാണു സുപ്രീം കോടതി ഉത്തരവ്‌ വ്യക്‌തത വരുത്തുന്നത്‌. ആധാര്‍ കാര്‍ഡ്‌ സ്വകാര്യതയ്‌ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നായിരുന്നു കേന്ദ്രവാദം. ഭരണഘടനയില്‍ സുവ്യക്‌തമായി പറയാത്തതിനാല്‍ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രം വാദിച്ചു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്‌ക്കുള്ള അവകാശമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഇതെല്ലാം തള്ളിക്കൊണ്ടാണ്‌ പരമോന്നത നീതിപീഠത്തിന്റെ വിധി.
ആധാര്‍ പദ്ധതി നടപ്പാക്കിയത്‌ നിയമത്തിന്റെ പിന്‍ബലമില്ലാതെയാണെന്നു നിരീക്ഷിച്ച പരമോന്നത കോടതി, ആധാര്‍ നിര്‍ബന്ധമാക്കണോയെന്നത്‌ അഞ്ചംഗ ബെഞ്ച്‌ തീരുമാനിക്കുമെന്നു നിലപാടെടുത്തു.
ചരിത്രവിധി
സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു 1954 മാര്‍ച്ച്‌ 15ന്‌ എം.പി. ശര്‍മ കേസില്‍ എട്ടംഗ ബെഞ്ചിന്റെയും 1962 ഡിസംബര്‍ 18 ന്‌ ഖടക്‌ സിങ്‌ കേസില്‍ ആറംഗ ബെഞ്ചിന്റെയും വിധി. ഈ വിധികള്‍ തിരുത്തുന്നതാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌.കേഹാര്‍, ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വര്‍, എസ്‌.എ. ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, റോഹിന്‍ടണ്‍ നരിമാന്‍, അഭയ്‌ മനോഹര്‍ സപ്രെ, ഡി.വൈ. ചന്ദ്രചൂഡ്‌, സഞ്‌ജയ്‌ കിഷന്‍ കൗള്‍, എസ്‌. അബ്‌ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ഒമ്പതംഗ ബെഞ്ചിന്റെ വിധി. ഭരണഘടനയുടെ 21-ാം അനുച്‌ഛേദത്തിന്റെ ഭാഗമാണു സ്വകാര്യതയെന്നും കോടതി നിലപാടെടുത്തു.
ആധാര്‍ കേസ്‌ അഞ്ചംഗ ബെഞ്ച്‌ തീര്‍പ്പാക്കും
എട്ടംഗ ബെഞ്ചിന്റെ ആധാര്‍ കേസുകള്‍ എത്ര ജഡ്‌ജിമാരുള്‍പ്പെട്ട ബെഞ്ച്‌ പരിഗണിക്കണമെന്നത്‌ ഒന്‍പതംഗ ബെഞ്ച്‌ വിധി പറഞ്ഞശേഷം തീരുമാനിക്കുമെന്നാണ്‌ നേരത്തേ കോടതി പറഞ്ഞിരുന്നത്‌. ഇനി അഞ്ചംഗ ബെഞ്ച്‌ ഈ കേസ്‌ പരിശോധിക്കും.
ഭരണഘടനയില്‍ സുവ്യക്‌തമായി പറയാത്ത സ്‌ഥിതിക്കു സ്വകാര്യത മൗലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാകാമെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്‌. ഈ നിലപാടിനേറ്റ തിരിച്ചടിയാണ്‌ സുപ്രീം കോടതി വിധി. ബി.ജെ.പി. ഭരണത്തിലുള്ള സംസ്‌ഥാനങ്ങളും ഈ നിലപാടിനോടു യോജിച്ചിരുന്നു.
Was published in MangalamDaily: http://www.mangalam.com/news/detail/140027-opinion.html

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum