• ആധാർ; ഒരു ജനത എങ്ങനെ വഞ്ചിക്കപ്പെടുന്നു?

    പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ തരത്തിൽ പരിവർത്തനപ്പെടുത്തുന്ന ഒരു ജനാധിപത്യവിരുദ്ധ സങ്കൽപ്പമാണ്: 2018, ഒക്ടോബർ 22-ലെ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സമഗ്ര രൂപം.

  • നിരീക്ഷണ മുതലാളിത്തത്തിന്റെ കാണാപ്പുറങ്ങള്‍;

    ഫേയ്‌സ്ബുക്കും ആധാറും കേവലം സുരക്ഷാ പ്രശ്‌നങ്ങളല്ല; നിരീക്ഷണ മുതലാളിത്തത്തിന്റെ സാംസ്‌കാരികാ-അധികാര ആയുധങ്ങളാണ്

  • മതാത്മകമായ ദേശീയത;

    ഗാന്ധി ജയിച്ചു. കോണ്‍ഗ്രസ് ജയിച്ചു. ദേശീയ പ്രസ്ഥാനം ജയിച്ചു. പക്ഷേ, ദേശീയത പരാജയപ്പെട്ടു ഇപ്പോഴും ഘര്‍വാപസി നടത്തിയവരുടെ ജാതി തേടുകയാണ് നാം. ഇതിനിടയിലെവിടെയോ ഇരുളില്‍ ഇരുന്നു തേങ്ങുന്നുണ്ട് മതേതരത്വം.; രാജ്യം വിഭ ജിക്കപ്പെട്ടു. ;.

  • ഇവരെ കൈയ്യൊഴിയരുത്;

    കത്തിയെരിയുന്ന സ്വന്തം നാടൂ വിട്ട് ഓടുന്ന മനുഷ്യര്‍, ഈ കുട്ടികള്‍ നിങ്ങളോടെന്താണ് ചെയ്തത്...?

  • ചരിത്രം, ഈ വിധി

    "2017 ഓഗസ്‌റ്റ്‌ 24 ചരിത്രമാണ്‌. കേന്ദ്ര സര്‍ക്കാരിന്റെയും ചില സംസ്‌ഥന സര്‍ക്കാരുകളുടെയും ശക്‌തമായ സമ്മര്‍ദങ്ങളെ അതിജീവിച്ച്‌ ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിലെ ഒമ്പതു ന്യായാധിപര്‍ ചരിത്രമെഴുതി- സ്വകാര്യത മൗലികാവകാശമാണ്‌.

  • മുത്തലാക്കിന്റെ വിധിന്യായം

    അംബേദ്കര്‍ പറഞ്ഞതുപോലെ വിവാഹവും സ്വത്തവകാശവുമൊന്നും ആര്‍ട്ടിക്കിള്‍ 25ഉം 26ഉം പ്രകാരം സംരക്ഷിക്കപ്പെടേണ്ട മതപരമായ അനുഷ്ഠാനങ്ങളുടെ ഭാഗമല്ല.

  • ജാഗ്രത: ഇനി ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ കാലം

    നിയമത്തിന്റെ ഈ പ്രകടമായ പരിമിതികള്‍ക്ക്‌ പുറമെ െസെബര്‍ സുരക്ഷയെക്കുറിച്ചുള്ള അജ്‌ഞതകൂടിയാകുമ്പോള്‍ ഇന്ത്യ ഡിജിറ്റല്‍ ലോകത്ത്‌ ഏറ്റവും അരക്ഷിതമായ രാജ്യങ്ങളിലൊന്നാകും.

  • ജാഗ്രത: ഇനി ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ കാലം-2 : ഡിജിറ്റല്‍ പിക്‌പോക്കറ്റിങ്‌

    സാധാരണ പോക്കറ്റടിച്ചാല്‍ നഷ്‌ടപ്പെടുന്ന ശരാശരി തുക ആയിരമോ രണ്ടായിരമോ ആണെങ്കില്‍ ഇ-വാലറ്റുകളുള്ള ഒരു സ്‌മാര്‍ട്ട്‌ ഫോണ്‍ കൈമോശം വന്നാല്‍ നഷ്‌ടപ്പെടുക അതിന്റെ എത്രയോ മടങ്ങായിരിക്കും

  • ഭീമും ആധാറും ബയോമെട്രിക്‌സും

    ഇന്ത്യയില്‍ ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ ഏറ്റവും വലിയ കേന്ദ്രമാകാന്‍ പോകുന്നത്‌ ആധാര്‍ അധിഷ്‌ഠിത ഇകെ.വൈ.സി ബാങ്ക്‌ അക്കൗണ്ടുകളായിരിക്കും.

സ്പ്രിങ്ക്ളർ വിവാദം ഒരു അവസരമായി കാണണം

Thursday, April 16, 2020 0 comments


പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവന്നു എന്നതുകൊണ്ട് മാത്രം സ്പ്രിൻക്ളർ വിവാദം അപ്രസക്തമാകുന്നില്ല. 87 ലക്ഷം റേഷൻ കാർഡ് വിവരങ്ങൾ അമേരിക്കക്ക് മറിച്ച് വിറ്റു എന്ന തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം അടിസ്ഥാനപരമായി ഇതിൽ ഉൾപ്പെടുന്ന ചില ഗൗരവതരമായ സംഗതികൾ ഗവണ്മെന്റിനും ബോധ്യപെട്ടിട്ടുണ്ട് എന്നാണ് ഗവണ്മെന്റിന്റെ പ്രതികരണത്തിൽ നിന്നും മനസിലാകുന്നത്. 

സ്പ്രിൻക്ളർ കമ്പനിയുമായി ഉണ്ടാക്കിയ വാങ്ങൽ ഉത്തരവും, എം.എസ്.എ. യും അനുബന്ധ രേഖകളും പരസ്യപ്പെടുത്താൻ ഗവണ്മെന്റ് തയ്യാറായത് സുതാര്യതയിലേക്കുള്ള നല്ലൊരു ചുവടുവയ്പ്പായാണ് ഞാൻ കാണുന്നത്. ഈ വിവാദം ഉണ്ടായതിനു ശേഷമാണ് നോൺ-ഡിസ്‌ക്ളോഷർ എഗ്രിമെന്റ് ഉൾപ്പെടുന്ന മറ്റു ആശയവിനിമയങ്ങൾ നടന്നിട്ടുള്ളത് എന്നത് ആശങ്കകളോട് ഒരു തുറന്ന സമീപനം ഗവണ്മെന്റ് സ്വീകരിക്കുന്നുവെന്നതിനും അതിനോട് ക്രിയാത്മകമായ പ്രതികരണം ഉണ്ടാകുന്നു എന്നതിനും തെളിവാണ്. കമ്പനി ലെറ്റർപാഡിൽ അടിച്ചതായതുകൊണ്ടു മാത്രം അത് ഒരു എഗ്രിമെന്റ് ആകില്ല എന്ന വാദം ശരിയല്ല. 

ഇത് ഒരു അടിയന്തര ഘട്ടത്തിൽ സദുദ്ദേശപരമായി ഗവണ്മെന്റ് സ്വീകരിച്ച ഒരു നടപടിയാകാനെ തരമുള്ളൂ. ഞാൻ മനസ്സിലാക്കുന്നത് പല ഗവണ്മെന്റുകളും ഇത്തരത്തിൽ നിരവധി കമ്പനികളുടെ സേവനങ്ങൾ ഉപയോഗിച്ചു വരുന്നതായാണ്. സ്പ്രിൻക്ളർ തന്നെ നേരത്തെയും അവരുടെ സേവനം ഗവണ്മെന്റിന് നല്കിയിട്ടുണ്ടാകാം. പക്ഷെ ഇതിനെയൊക്കെ അർഹിക്കുന്ന അവധാനതയോടെയാണോ ഗാവണ്മെന്റുകൾ സമീപിച്ചിട്ടുള്ളത് എന്നു ചോദിച്ചാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി സ്വകാര്യതാ സംബന്ധിച്ച ഗവണ്മെന്റ് പോളിസികൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഉത്തരം അല്ല എന്നായിരിക്കും. 

സ്വകാര്യതാ ഒരു മൗലിക അവകാശമല്ല എന്നു സുപ്രീംകോടതിയിൽ വാദിച്ച ഒരു ഗവണ്മെന്റാണ് കേന്ദ്രത്തിൽ ഉള്ളത്. സ്വാകാര്യത മൗലീകാവകാശമാണ് എന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം പോലും നാളിതുവരെയായിട്ടും ഒരു വിവരസംരക്ഷണ നിയമം കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അപര്യാക്തമായ ഐ.ടി. ആക്ടിന്റെയും മറ്റു ചില ചട്ടങ്ങളുടെയും ബലത്തിൽ മാത്രമാണ് നമ്മൾ കളിക്കുന്നത്. വളയമില്ലാതെയാണ് നമ്മൾ ചാടുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് ഒരു അവസരമായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സംസ്ഥാന ഗവണ്മെന്റിന് എങ്കിലും സമഗ്രമായ ഒരു സ്വകാര്യതാ/വിവരസുരക്ഷാ നയം രൂപീകരിക്കാൻ കഴിയണം. അതിനു കഴിയും. കാരണം സ്വകാര്യതയെക്കുറിച് ഏറ്റവും വിശാലമായ കാഴ്ചപ്പാട് പുലർത്തി പോന്നിട്ടുള്ള രാഷ്ട്രീയ കക്ഷിയാണ് കേരളം ഭരിക്കുന്നത്. നമ്മുടെ മുഖ്യമന്ത്രി ആ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ്. ഘടകക്ഷിയായ സി.പി.ഐ.യും ഇക്കാര്യത്തിൽ ഇടപെടുന്നവരാണ്. മുൻമന്ത്രി ശ്രീ. ബിനോയ് വിശ്വം ആധാർ കേസിൽ കക്ഷി ചേർന്നിരുന്നു. എന്തുകൊണ്ടും അത്തരത്തിൽ വിശാലമായ ഒരു നയരൂപീകരണത്തിന് അനുകൂലസമയമാണിത്. 

ഗവണ്മെന്റ് ഒരു സ്വകാര്യ വിവര-വിശകലന കമ്പനിയുമായി ഉടമ്പടിയിൽ എത്തുമ്പോൾ അത് നാട്ടുകർക്കെല്ലാം വേണ്ടി കമ്പനി ഉണ്ടാക്കിയ പൊതു രേഖയിൽ തുല്യം ചാർത്തൽ ആകരുത്. കാരണം ഗവണ്മെന്റ് ഇവിടെ സംസ്ഥാനത്തെ/രാജ്യത്തെ മുഴുവൻ ജനങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. പൗരർ ഗവണ്മെന്റിനെ വിശ്വസിച്ചാണ് വിവരങ്ങൾ കൈമാറുന്നത്. അവരുടെ വിശ്വാസത്തെ സാധൂകരിക്കുന്ന, അതത് നാടുകളിലെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ ഘടകങ്ങൾ ഉൾപ്പെടുത്തി, ഗവണ്മെന്റ് നിശ്ചയിക്കുന്ന നിബന്ധനകളിന്മേൽ ആയിരിക്കണം വിവര ശേഖരണ-വിശകലന പരിപാടികൾ നടത്തേണ്ടത്. സമ്മത ശേഖരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഒരു മൂന്നാം കക്ഷി ചെയ്യേണ്ടതല്ല. അത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ്.

സ്പ്രിൻക്ലെർ ക്രോഡീകൃതമല്ലാത്ത വിവിധ വിവരങ്ങൾ (സോഷ്യൽ മീഡിയ ഫീഡുകളും മറ്റും) ശേഖരിച്ചു ക്രോഡീകരിക്കാൻ സഹായിക്കുന്ന ഒരു SaaS പ്ലാറ്ഫോം ആണ്. ആരോഗ്യമേഖലയുമായി നേരിട്ട് ബന്ധമുള്ളതല്ല. അതിനെ കസ്റ്റമൈസ് ചെയ്തു കേരളസർക്കാറിന്റെ ആവശ്യത്തിന് ഉതകുന്ന തരത്തിൽ ആക്കിയിട്ടുണ്ടാകും. 'സൗജന്യ ഊണ് ഇല്ല' എന്നു പറയുന്നതുപോലെ ഒന്നാം ഘട്ടത്തിൽ ഒരു വിജയകഥ ആയിരുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധഗാഥയിൽ തങ്ങളുടെ പേര് കൂടി എഴുതിച്ചേർക്കുക വഴി ഒരു ഗവണ്മെന്റ് സേവന ദാതാവ് എന്ന നിലയിൽ സ്വയം പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യതകൂടി സ്പ്രിൻക്ലെർ കണ്ടിട്ടുണ്ടാവാം. അത് വേറൊരു വശമാണ്.

പലരും ഇതിനെ ഒരു സാങ്കേതിക ചർച്ചയാക്കി മാറ്റാൻ നോക്കുന്നുണ്ട്. സാങ്കേതിക വാചാടോപങ്ങൾ കൊണ്ട് അതിനെ ഒന്നുമല്ലാതാക്കി തീർക്കാൻ ശ്രമിക്കുന്നുണ്ട്. SaaS എന്താണെന്നും സെർവർ എന്താണെന്നും ഒന്നും അറിയാത്ത ഒരുപാടുപേർ കാണും. അവരെ അതിനെക്കുറിച്ചൊക്കെ പഠിപ്പിക്കുന്നത് നല്ലതാണ്. കസ്റ്റമർ എസ്‌പീരിയാൻസ് മാനേജ്‌മെന്റ് എന്താണ്, സ്പ്രിൻക്ളർ മെറ്റാഡാറ്റ മാത്രമാണ് കൈകാര്യം ചെയ്യുക, സർവറുകൾ ഇന്ത്യയിലാണ്, ആമസോണ് ഇന്ത്യ ഗവണ്മെന്റ് എംപാനൽ ചെയ്ത സ്ഥാപനമാണ് ഇതൊക്കെ ശരിയാണ്. Reputed ആയ കമ്പനികൾ വിവരങ്ങൾ ദുരുപയോഗം ചെയ്ത് അതു കളഞ്ഞു കുളിക്കില്ല എന്നു വരെ ന്യായീകരണങ്ങൾ കേട്ടു. ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, അതൊന്നും അല്ല ഇവിടുത്തെ പ്രശ്നം. നിങ്ങൾ വിവരിക്കുന്ന സാങ്കേതികതകൾ ഒന്നുമല്ല. വിവരശേഖരണ-വിശകലന സംവിധാനങ്ങൾ ആവിഷ്കരിക്കുമ്പോൾ മൗലീകാവകാശ സംരക്ഷണത്തിനുതകുന്ന ഭരണപരവും നിയമപരവുമായ നടപടികൾ അതിനു ഭരണഘടനാപരമായി ബാധ്യതയുള്ള ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടോ എന്നതാണ് കാതലായ ചോദ്യം.

അവിടെയാണ് ആരോപണങ്ങൾ ഉയർന്നതിനു ശേഷമുള്ള ഗവണ്മെന്റിന്റെ നടപടികൾ നമുക്ക് പ്രതീക്ഷ നൽകുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തിൽ ഭാവിയിലേക്ക് അവധാനതയോടെയുള്ള തുടർനടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്വകാര്യത സംബന്ധിച്ച് വ്യാപകമായ സാമൂഹികഅവബോധം ഇല്ലാത്ത നമ്മുടെ നാട്ടിൽ ഭരണസംവിധാനത്തിൽ എങ്കിലും അതിനെക്കുറിച്ചുള്ള അറിവും ജാഗ്രതയും ഉയർത്താൻ ഈ വിവാദം സഹായകമാകും എന്നാണ് ഞാൻ കരുതുന്നത്. അതേ സമയം പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന തരത്തിലുള്ള emergency നയവും അനിവാര്യമാണ്. എന്നാൽ അടിയന്തരഘട്ടം കഴിയുന്ന മുറക്ക് ആ ഇളവുകൾ ഇല്ലാതാകുന്നുവെന്നും ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്താനും കഴിയണം.

ശേഖരിക്കുന്ന വിവരങ്ങളുടെ കാര്യത്തിലും കൈകാര്യം ചെയ്യുന്ന കാര്യത്തിലും ആനുപാതികത ഉറപ്പു വരുത്താനും ഗവണ്മെന്റുകൾ ബാധ്യസ്ഥരാണ്. നിയമപരമായ ഒരു ഉദ്ദേശ്യത്തിന് വേണ്ടിയാകണം വിവരങ്ങൾ ശേഖരിക്കുന്നത് ആ ലക്ഷ്യം നേടുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ വിവരങ്ങൾ മാത്രമായിരിക്കണം എന്നൊക്കെയാണത്. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ ഫോട്ടോയും വിവരങ്ങളും പരസ്യമായി കാണത്തക്ക വിധത്തിൽ ഓൻലൈനായും അല്ലാതെയും പ്രസിദ്ധീകരിക്കുന്ന കാഴ്ച്ച പല ഇടങ്ങളിലും നമ്മൾ കാണുന്നു. (അമേരിക്കൻ കമ്പനികൾക്കെന്നല്ല, ആർക്കും എടുക്കാവുന്ന വിധത്തിൽ). ചിലർ ആവശ്യപ്പെടുന്നത് ഓരോ മണിക്കൂറിലും സെൽഫി എടുത്ത് അയക്കാനാണ്. അവിടെയൊക്കെ നടക്കുന്ന അവകാശ ലംഘനം നോക്കുമ്പോൾ കേരളത്തിലേത് അനുവദനീയമായ പരിധികൾക്കുള്ളിൽ നടക്കുന്ന വിവരശേഖരണമാണ്.

സർക്കാരുകൾ ബ്രാൻഡഡ് സോഫ്റ്റ്‌വെയർ സങ്കേതങ്ങൾ ഉപയോഗിക്കണോ, അതോ സർക്കാർ തലത്തിൽ സ്വന്തമായി വികസിപ്പിച്ച സംവിധാനങ്ങൾ മാത്രമാണോ ഉപയോഗിക്കേണ്ടത് എന്നത് മറ്റൊരു വിഷയമാണ്. സി-ഡിറ്റിനും, ഐ.ടി.മിഷനും ഒക്കെ അതിനു കഴിയുമോ എന്ന ചോദ്യം വേറെ. ക്രോഡീകൃതമല്ലാത്ത വിവര ശേഖരങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വേർ സൊലൂഷൻസ് തെരഞ്ഞെടുത്തു കസ്റ്റമൈസ് ചെയ്‌തു ഉപയോഗിക്കാൻ കഴിയുന്ന തരത്തിലേക്ക് ഗവണ്മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കണം.

അതുകൊണ്ട് ഇത് ഒരു അവസരമായി കാണണം എന്നാണ് എനിക്ക് പറയാനുള്ളത്. നാം ഇതുവരെ വേണ്ടത്ര ഗൗനിക്കാതെ പോയ ഒരു മേഖലയെ ഗുണകരമായി വിപുലീകരിക്കാനും നയങ്ങൾ രൂപീകരിക്കാനും നിയമ ചട്ടക്കൂടുകൾ ഉണ്ടാക്കാനും ഉള്ള ഒരു യോജിപ്പിലേക്ക് എല്ലാവരും വരേണ്ട സമയമാണിത്. എന്തിനും കോവിഡ് എന്നു മാത്രം മറുപടി പറയുന്ന തരത്തിലേക്ക് ഗവണ്മെന്റും ഗൗരവമുള്ള ഒരു പ്രശ്നത്തിനുമേൽ അപഹാസ്യമായ ആരോപണങ്ങൾ ഏച്ചു കെട്ടി പ്രതിപക്ഷവും ഈ അവസരം നഷ്ടപ്പെടുത്തരുത്. നമ്മൾ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. കാരണം ഇവിടെ നാം അഭിസംബോധന ചെയ്യുന്നത്, കേവലം സാങ്കേതികതയുടെയോ, കമ്പനികളുടെ വിശ്വാസ്യതയുടെയോ കാര്യമല്ല നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനുള്ള ശരിയായ മാർഗങ്ങൾ ഗവണ്മെന്റുകൾ സ്വീകരിക്കുന്നുണ്ടോ എന്ന കാര്യത്തെയാണ്. I don't give a damn about the companies or their working or even the technology. My question is to my government, that is constitutionally bound to protect my fundamental right to privacy. Do you people understand the legal obligations after the Pattuswamy Judgement that redefined the concept of privacy in our country?

read more from P B Jijeesh at pbjijeesh.in

കൊറോണക്കാലത്തെ ഇന്ത്യ; വിശപ്പും സ്വാതന്ത്ര്യവും

Monday, April 13, 2020 0 comments





ജനാധിപത്യത്തിന് തെരഞ്ഞെടുപ്പുകൾ എന്നുകൂടി അർത്ഥമുണ്ട്. അഞ്ചുവർഷം കൂടുമ്പോൾ നടത്തുന്ന കേവല ആചാരം മാത്രമല്ല അത്. രാഷ്ട്രവ്യവവഹാരങ്ങളുടെ തെരഞ്ഞെടുപ്പാണത്; ആശയങ്ങളുടെ, ദർശനങ്ങളുടെ, നയങ്ങളുടെ, സമീപനങ്ങളുടെ ഒക്കെ തെരഞ്ഞെടുപ്പ്. എന്നാൽ അസാധാരണമായ ചരിത്ര സന്ധികളിൽ തെരഞ്ഞെടുപ്പുകൾ അസാധ്യമാകുന്നു. ദേശതാത്പര്യത്തെക്കുറിച്ചു മാത്രമാണ് സംസാരം. സർക്കാർ ഒരു തീരുമാനം എടുക്കുന്നു, പ്രതിപക്ഷം അതിനെ പിന്താങ്ങുന്നു, ജനങ്ങൾ അത് അനുസരിക്കുന്നു. 
ചർച്ചകൾ ഇല്ല. സംവാദങ്ങൾ ഇല്ല. പഠനങ്ങൾ ഇല്ല. തെരഞ്ഞെടുപ്പുകൾ ഇല്ല. ഒരു രാഷ്ട്രവ്യവഹാരം എന്ന അർത്ഥത്തിൽ ജനാധിപത്യം റദ്ദു ചെയ്യപ്പെടുന്നു. 

കൊറോണ എന്ന മഹാമാരി നമ്മളെ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുന്നത് അത്തരമൊരു ഘട്ടത്തിലാണ്. ചരിത്രത്തിൽ സമാനതകൾ ഏറെയില്ലാത്ത ഒരു സ്നിഗ്ധ ഘട്ടത്തിൽ. "നമ്മൾ ഒരു യുദ്ധമുഖത്താണ്" എല്ലാ രാഷ്ട്ര നേതാക്കളും പറയുന്നു. സാധാരണ നിലയിൽ മാസങ്ങളുടെയോ വർഷങ്ങളുടെയോ കൂടിയാലോചനകൾ വേണ്ടി വരുന്ന തീരുമാനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ എടുക്കുന്നു. നടപ്പിലാക്കുന്നു. മഹാമാരി എല്ലായിടങ്ങളിലും ഏറെക്കുറെ സമാനമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നുവെങ്കിലും രാഷ്ട്രങ്ങളുടെ പ്രതികരണങ്ങൾ പലതരത്തിൽ ആണ്. ചിലർ സമ്പൂർണമായി രാജ്യം അടച്ചിടുന്നു. ചിലർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. മറ്റുചിലർ മിലിറ്ററി സർവേയിലൻസ് സംവിധാനങ്ങൾ വ്യാപകമാക്കുന്നു. ഒരു കാര്യത്തിൽ മാത്രമാണ് രാജ്യങ്ങൾക്ക് പൊതുവെ ഏകതാനതയുള്ളത്. ആരംഭത്തിലെ നിഷ്ക്രിയത്വമാണത്! 

ഭരണകൂട നിസ്സംഗത

ചൈന മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ വലിയ വീഴ്ചകൾ വരുത്തിയതായി കാണാം. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി ഇങ്ങനെയൊരു പുതിയ വൈറസ് വ്യാപനം ഉണ്ടെന്നു തിരിച്ചറിഞ്ഞു മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലീ വേൻലിയാങിനെ സമൂഹത്തിൽ പരിഭ്രാന്തിയുണ്ടാക്കുന്ന അസത്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി  ശിക്ഷിക്കാനാണ് അവിടുത്തെ ഏകാധിപത്യ ഭരണകൂടം ശ്രമിച്ചത്. തുടർന്ന് ഇത് സർക്കാർ ടെലിവിഷൻ ചാനലിലൂടെ പ്രദർശിപ്പിച്ചു. പുതിയതരം ന്യൂമോണിയ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല എന്നു ഔദ്യോഗിക അറിയിപ്പ് നൽകി വുഹാൻ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. പിന്നീട് മൂന്നാഴ്ച ഈ വ്യാജ പ്രസ്താവന തുടർന്നു. ലോകാരോഗ്യ സംഘടനയോടും കളവ് പറഞ്ഞു. ചൈനക്കാർ  അഭംഗുരം ലോകസഞ്ചാരം തുടർന്നു. ജനങ്ങൾ പരസ്പരം ഇടപഴുകി. ഇക്കാലയളവിൽ അസുഖം ലോകം മുഴുവൻ വ്യാപിച്ചു. വിവരങ്ങൾ മറച്ചു വയ്ക്കാനുള്ള ശ്രമത്തിലൂടെ വിലപ്പെട്ട ദിവസങ്ങൾ ചൈന നഷ്ടപ്പെടുത്തി. ഒടുവിൽ കാര്യങ്ങൾ കൈവിട്ടു എന്നുവന്നപ്പോൾ ഒരു ഏകാധിപത്യ രാജ്യത്തിനു മാത്രം സാധിക്കുന്ന ഭീകരമായ തരത്തിൽ രോഗത്തെ അടിച്ചമർത്തുകയായിരുന്നു.

പിന്നീട് രോഗകേന്ദ്രമായി മാറിയ ഇറ്റലിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും സമാനമായ അലംഭാവം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായി. ആശുപത്രികളിൽ പോലും അവശ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ഭരണകൂടം തയ്യാറായില്ല. മലിന്യനിക്ഷേപത്തിനുള്ള പ്ലാസ്റ്റിക്ക് കൂടുകൾ വെട്ടിയൊട്ടിച്ചു സുരക്ഷാ വസ്ത്രങ്ങൾ ഉണ്ടാക്കി ജോലിചെയ്യേണ്ടി വരുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ദുരിതം നമ്മൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയിൽ പോലും കാണുകയാണ്. ഇന്ത്യയിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല.

ഇന്ത്യയുടെ പ്രതികരണം

ജനുവരി 21ന് ചൈന കോവിഡ് ഒരു മഹാമാരിയാണ് എന്നു പ്രഖ്യാപിച്ചതാണ്. ഉടനെ ലോകാരോഗ്യ സംഘടനയുടെ അറിയിപ്പും എത്തി. ജനുവരി 24 ആയപ്പോഴേക്കും ഇതൊരു ആഗോള പ്രശ്നമാകും എന്ന മുന്നറിയിപ്പ് വന്നു. മാർച്ച് 13-ന് രോഗത്തിന്റെ പുതിയ പ്രഭവകേന്ദ്രം ഇറ്റലി ആണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഫെബ്രുവരി 23-ന് തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച പത്രക്കുറിപ്പ് ഇറക്കിയിരുന്നതാണ്. എന്നിരുന്നാലും, യാത്രാ വിലക്കുകൾ നേരത്തെ ഏർപ്പെടുത്തി എന്നല്ലാതെ മറ്റു തയ്യാറെടുപ്പുകൾ ഒന്നും ഇന്ത്യാ ഗവണ്മെന്റും സ്വീകരിച്ചിരുന്നില്ല എന്ന് ഇപ്പോൾ മനസിലാക്കുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുകയും വളരെ നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത കേരളം മാത്രമാണ് ഒരു അപവാദം. പക്ഷെ പല കാര്യങ്ങളിലും ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന വിഷയം അല്ല ഇത്. ഉദാഹരണത്തിന് കൊറോണ പരിശോധന സംവിധാനങ്ങൾ പൂർണമായും കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തിലാണ്. കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുൾപ്പടെ ആവശ്യപ്പെടുന്നത് നിരന്തരമായ, സാർവത്രികമായ രോഗനിർണയമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ പോരായ്മയും ആവശ്യത്തിന് ടെസ്റ്റിങ് സൗകര്യങ്ങൾ ഇല്ലാത്തതാണ്. പക്ഷെ ഗവണ്മെന്റ് ഉണർന്നത് വളരെ വൈകിയാണ്. ടെസ്റ്റിംഗും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും ഒരുക്കുന്നതിൽ വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. അതിലേറെ ഗുരുതരമായ പ്രശ്നം പെട്ടെന്നുള്ള ലോക്ക്ഡൗണ് പ്രഖ്യാപനവും പൊതുഗതാഗത നിരോധനവും ഉണ്ടാക്കാൻ പോകുന്ന വലിയ മാനുഷിക ദുരിതം മുൻകൂട്ടി കാണാൻ കഴിയാതിരുന്നതാണ്. അതിന് ഉതകുന്ന പരിഹാര നടപടികൾ സ്വീകരിക്കാതിരുന്നതാണ്.

ലോക്ക്ഡൗണ് ഭരണതലത്തിൽ ഏറ്റവും ഏളുപ്പത്തിൽ എടുക്കാൻ  കഴിയുന്ന തീരുമാനമാണ്. മറ്റു മുന്നൊരുക്കങ്ങൾക്ക് ഒരുപാട് കൂടിയാലോചനകളും പഠനങ്ങളും ദിശാബോധമുള്ള നേതൃത്വവും അനിവാര്യമാണ്. മാത്രമല്ല, തങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന പ്രതീതി അനായാസം സൃഷ്‌ടക്കാനും കഴിയും. യുദ്ധകാലാടിസ്ഥാത്തിൽ ഉള്ള നടപടികൾ ആണെന്നാണ് പൊതു അഭിപ്രായം. നമ്മൾ ഒരു യുദ്ധമുഖത്താണ് എന്ന് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ആവർത്തിച്ചു പറയുന്നു. ലോകരാജ്യങ്ങളെല്ലാം യുദ്ധങ്ങൾക്കും ആയുധങ്ങൾക്കും വേണ്ടി നീക്കി വയ്ക്കുന്ന തുകയുടെ ഒരു ഭാഗമെങ്കിലും പൊതു ജന ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നീക്കി വച്ചിരുന്നെങ്കിൽ ഇത്രമേൽ ഭീകരമായ ഒരു ദുരിതമുഖത്തിലേക്ക് ലോകജനത നീങ്ങില്ലായിരുന്നു. പ്രശ്നം കൊറോണ എന്ന മഹാമാരി മാത്രമല്ല, പട്ടിണി കൂടിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് പട്ടിണി മൂലമാണ്. വിശപ്പ്, ഭീകരമായ അവസ്ഥയാണ്. അത് അനുഭവിക്കാത്തവർക്ക് മനസിലാക്കാൻ ഏറെ ബുദ്ധിമുട്ടുമാണ്. നമുക്കു ചുറ്റും ഒന്നു കണ്ണു തുറന്നു നോക്കുക.

നമ്മുടെ തെരുവുകൾ ഒരു പക്ഷെ വിഭജനത്തിന്‌ ശേഷം രാജ്യം കണ്ട   ഏറ്റവും വലിയ കൂട്ട പലായനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഏറ്റവും ദരിദ്രരായ മനുഷ്യർ, കൂലിവേലക്കാർ, റിക്ഷ ചവിട്ടുന്നവർ, വഴി വാണിഭക്കാർ, തോട്ടിപ്പണി ചെയ്യുന്നവർ, ജീവിക്കുവാനും കുടുംബം പോറ്റാനും പണിയെടുക്കേണ്ടി വന്നതിനാൽ ബാല്യവും സ്വപ്നങ്ങളും നഷ്ടപ്പെടുത്തേണ്ടി വന്ന അനേകം ബാലകർ...എല്ലാവരും പരിഭ്രാന്തരായി ഇന്നലെവരെ തങ്ങൾക്ക് അഭയമായിരുന്ന മഹാനഗരങ്ങളും തൊഴിലിടങ്ങളും വിട്ട് സ്വന്തം ഗ്രാമങ്ങളുടെ നിത്യ ദാരിദ്ര്യത്തിലേക്ക് പോകുകയാണ്.  ഇതിനു മുൻപ് സമാനമായ കാഴ്ച നമ്മൾ കണ്ടത് നോട്ടുറദ്ദാക്കലിനെ തുടർന്നായിരുന്നു. അന്ന് പക്ഷേ, യാത്ര ചെയ്യാൻ വാഹനങ്ങൾ എങ്കിലും ഉണ്ടായിരുന്നു. ഇന്ന് അവർ നടക്കുകയാണ്. കൈയിൽ കിട്ടിയതെല്ലാം വാരിക്കെട്ടി, തലയിലേന്തി സ്ത്രീകളും കുഞ്ഞുങ്ങളും, ഇതരശേഷിക്കാരും എല്ലാം… മുന്നൂറും നാനൂറും കിലോമീറ്റർ വരെ നടക്കേണ്ടി വരുന്നവർ ഉണ്ട്. “ഞങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടു. പൊയ്ക്കോളാനാണ് പറഞ്ഞിരിക്കുന്നത്. കിടക്കാൻ ഇടമില്ല, ഭക്ഷണമില്ല, ഗ്രാമത്തിലാണെങ്കിൽ വെള്ളമെങ്കിലും കിട്ടുമല്ലോ.” അവർ  പറയുന്നു.

 മാർച്ച് 24-ന് രാത്രി എട്ടു മണിക്ക് ഒരു മുന്നറിയിപ്പുമില്ലാതെ, കൊറോണ രോഗം പടർന്നു പിടിക്കുന്നതുകൊണ്ട്  രാജ്യം മുഴുവൻ അടിച്ചിടുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനൊപ്പം നിശ്ചലമായതാണ് അവരുടെ ജീവിതം.നമുക്ക് പരിചിതമല്ലാത്ത ഒരു അനുഭവമാണിത്, ചരിത്രത്തിൽ സമാനതകൾ ഏറെയില്ലാത്തത്. പ്രശ്‌നപരിഹാരത്തിന് ഗവൺമെന്റുകൾ ഒരുപാട് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, കേരളത്തിലേതുപോലെയല്ല ഇന്ത്യയിലെ പൊതു സാഹചര്യം. എൺപതു കോടി ദരിദ്രർ ഉള്ള രാജ്യമാണ്. അതിൽ സിംഹഭാഗത്തിനും ദിവസേന 100 രൂപയിൽ താഴെയാണ്. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ നാലിൽ മൂന്നു ഭാഗവും അസംഘടിത  മേഖലയിലാണ്. സാധാരണ സാഹചര്യത്തിൽ പോലും പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങൾ ഇരുപതു കോടിയിലേറെയാണ്. കോടിക്കണക്കിനു കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട്. പതിനെട്ടു ലക്ഷം മനുഷ്യർ തലചായ്ക്കാൻ ഒരു കൂര പോലും ഇല്ലാത്തവരാണ്. ഈ കണക്ക് കുറവാകാനാണ് സാധ്യത. 2011-ലെ സെൻസസ് വിവരമാണ്. ഡൽഹിയിലെ മാത്രം കണക്കെടുത്താൽ 2011-ലെ സെൻസസ് പ്രകാരം 46724 ഭവന രഹിതരാണ് ഉള്ളത്. എന്നാൽ ദൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 1.5 ലക്ഷം മനുഷ്യരാണ് വീടില്ലാതെ ജീവിക്കുന്നത്. അങ്ങനെ നോക്കിയാൽ രാജ്യത്ത് എത്രയോ കോടി ഭവനരഹിതർ ഉണ്ടായേക്കാം. വീടുള്ളവരിൽ തന്നെ അഞ്ചു ശതമാനം ആളുകൾക്കാണ് സ്വന്തമായി ഒറ്റയ്ക്കൊരു മുറി ഉള്ളത്. ഒരു കൊച്ചു വീട്ടിൽ അഞ്ചും പത്തും ആളുകൾ താമസിക്കുന്നതാണ് കൂടുതലും.  ഇത് കേവലം കണക്കുകളല്ല; ജീവിതങ്ങൾ കൂടിയാണ്. 

ഇതെഴുതുമ്പോൾ ലോക്ക്ഡൗണ് മൂലമുള്ള 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മധ്യപ്രദേശിലെ മൊറീന സ്വദേശിയായ രൻവീർ സിംഗ് ആയിരുന്നു ആദ്യ ഇര. ഡൽഹിയിൽ ഡെലിവറിബോയ്‌ ആയി ജോലി ചെയ്യുകയായിരുന്നു ഈ 38 കാരൻ. 368 മിലോമീറ്ററുകൾ താണ്ടി സ്വന്തം കുടുംബത്തിൽ എത്തുവാനുള്ള കാൽനട യാത്രയ്ക്കിടെയാണ് അയാൾ കുഴഞ്ഞു വീണു മരിച്ചത്. വീട്ടിലേക്ക് ഇനിയുമുണ്ടായിരുന്നു 80 കിലോമീറ്റർ. ബിഹാറിൽ വിശന്നു മരിച്ചത് ഒരു 11 വയസുകാരിയാണ്. ഓരോ മരണവും രാജ്യത്തെ ദർദ്രരിൽ ദരിദ്രരായവരോടുള്ള നമ്മുടെ സമീപനത്തെ അടയാളപ്പെടുത്തുന്നുണ്ട്.  

അടച്ചിടലും, ഏകാന്തവാസവും, സാമൂഹ്യ അകലവും എല്ലാം നല്ല രോഗ പ്രതിരോധ മാർഗങ്ങളാണ്; തനിച്ചിരിക്കാൻ വീടും, പട്ടിണികിടക്കാതിരിക്കാൻ പാങ്ങും ഉള്ളവന്. അതിനു കഴിയാത്തവന് ഓരോ ദിവസവും ദുരിതത്തിന്റെ സൂചിമുനയിൽ ആയിരിക്കും ജീവിതം. ഒരു ദിവസം പണിക്കു പോകാൻ പറ്റിയില്ലെങ്കിൽ പട്ടിണിയാകുന്നവരാണ് രാജ്യത്തെ തൊഴിലാളികളിലധികവും. ഈ മനുഷ്യരോടാണ് നമ്മൾ 21 ദിവസം വീട്ടിൽ ഹാൻഡ് വാഷിട്ടു കൈ കഴുകി, ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ഇരിക്കാൻ പറയുന്നത്.  കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ അവർക്കെങ്ങനെ പുറത്തിറങ്ങാതിരിക്കാനാകും?

ഇക്കാര്യത്തിൽ ചൈനയെ മാതൃകയാക്കാൻ നമുക്ക് കഴിയില്ല. അവിടെയുള്ളത് ഒരു ഏകാധിപത്യ ഭരണസംവിധാനമാണ്. ഗവണ്മെന്റിന് സമ്പൂർണ നിയന്ത്രണമുള്ള സംഘടിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ് നിലവിലുള്ളത്. ചൈനയുടെ കൈവശമുള്ള വിഭവങ്ങളും സംവിധാനങ്ങാകും ആരോഗ്യരക്ഷാ സൗകര്യങ്ങളും നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. ഓരോരോ വീട്ടിലും നേരിട്ട് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കുവാനുളള വിപുലമായ വിതരണ ശൃംഖല ചൈനക്കുണ്ട്.

ഗവണ്മെന്റ് പ്രഖ്യാപിച്ച സമാശ്വാസ നടപടികൾ എല്ലാം നല്ലതു തന്നെ. എന്നിരുന്നാലും അത് എത്രപേരുടെ ഇടയിലേക്ക് എത്തും എന്നത് ഒരു ചോദ്യചിഹ്നമാണ്. പൊതുവിതരണ സംവിധാനം വഴി നൽകുന്ന റേഷനുകളും മറ്റും കുടിയേറ്റ/അതിഥി തൊഴിലാളികളിലേക്ക് എങ്ങനെയാണ് എത്തുക? പലരും ഒരു റേഷൻ കാർഡ് പോലും ഇല്ലാത്തവരാണ്. ഉണ്ടെങ്കിൽ തന്നെ അത് അവരുടെ ഗ്രാമങ്ങളിലുള്ള കുടുംബങ്ങളിൽ ആയിരിക്കാനാണ് സാധ്യത. കർഷകർക്ക് പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ  യോജനയുടെ ഭാഗമായി ലഭ്യമാകേണ്ട 2000 രൂപ ആശ്വാസകരമായിരിക്കും, പക്ഷെ ആരാണ് കർഷകൻ എന്നത് ഒരു വലിയ ചോദ്യമാണ്. സ്വന്തമായി ഭൂമി ഇല്ലാത്തവന്, പട്ടയമില്ലാത്ത ഭൂമിയിൽ ജീവിക്കുന്നവന്, പാട്ടത്തിന് കൃഷി ചെയ്യുന്നവന്, ഒക്കെ എങ്ങനെയാണ് ഈ സഹായം ലഭിക്കുക? ജൻ ധൻ അക്കൗണ്ടുകളിലൂടെ നൽകുന്ന 500 രൂപ കൊണ്ട് എത്രനാൾ പിടിച്ചു നിൽക്കാനാകും? നിർമാണ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യം നൽകുന്നുണ്ട്; പക്ഷേ തൊഴിലാളികളിൽ എത്രപേർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്? എൻ.ഡി.ടി.വി.-യിൽ രവീഷ് കുമാർ അത്തരമൊരു അന്വേഷണം നടത്തിയിരുന്നു. പത്തു ലക്ഷം നിർമാണ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് എന്നു കരുതുന്ന ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഏകദേശം അര ലക്ഷം പേർ മാത്രമാണ്. റിക്ഷാ വലിക്കുന്നവർ, ചുമട്ടു തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ അങ്ങനെ എത്രയധികം ആളുകളുടെ ജീവിതമാണ് വഴി മുട്ടി നിൽക്കുന്നത്. ബാലവേല ചെയ്യുന്നവരും തോട്ടിപ്പണിക്കാരും ഒന്നും ഒരു കാരണവശാലും ഒരിടത്തും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരാണ്. എന്നാൽ ഏറ്റവും അവശ വിഭാഗവും അവർ തന്നെ. എന്തു സഹായമാണ് നമുക്ക് നൽകാൻ ആവുക? മഹനഗരങ്ങളിലെ ചേരികളിൽ, ഒരു മുറിയിൽ അഞ്ചും പത്തും ആളുകൾ കഴിയുന്ന ഇടങ്ങളിൽ, ടിൻ ഷീറ്റുകൾക്കു കീഴെ വെന്തുരുകിയെത്രനാൾ അവർ കഴിയണം?

21 ദിവസം കഴിയുമ്പോൾ സ്ഥിതികൾ പഴയപടിയാകും എന്ന് ആർക്കും പറയാനാവില്ല. രാജ്യത്ത് കോവിഡ് മൂന്നാം സ്റ്റേജിലേക്ക്, സാമൂഹ്യ വ്യാപനത്തിന്റെ തലത്തിലേക്ക് എത്തി എന്നാണ് പറയുന്നത്. ആർക്കൊക്കെ എവിടെയൊക്കെ, വ്യാപനം ഉണ്ടായിട്ടുണ്ട് എന്ന് അറിയാനുള്ള ടെസ്റ്റിങ് നമ്മൾ നടത്തിയിട്ടില്ല. യാതൊരു മുന്നൊരുക്കങ്ങളും അവധാനതയും ഇല്ലാതെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നു തോന്നുന്നു. ഇത്തരം സുപ്രധാന വിഷയങ്ങളിലെങ്കിലും രാത്രി 8 മണിക്കുള്ള പ്രൈം-ടൈം നാടകീയതയാണോ രാജ്യത്തിന് ആവശ്യമെന്ന് ഭരണകൂടം ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ആദ്യ പ്രസംഗത്തിന് ശേഷം പതിനായിരക്കണക്കിന് ജനങ്ങളാണ് ഇന്ത്യയുടെ തെരുവുകളിലും, ബൽക്കണികളിലും, അപ്പർട്ട്മെന്റുകളുടെ മുറ്റത്തും പിഞ്ഞാണം കൊട്ടി കോവിഡിനെ ഓടിക്കുവാൻ അണിനിരന്നത്. വിദേശയാത്രികരുമായി യാതൊരു ബന്ധവും കണ്ടെത്താനാകാത്ത ഒരു കോവിഡ് ബാധിതനെ കണ്ടെത്തിയ ഉത്തർപ്രദേശിലെ ഫിലിബിതിൽ, അന്ന് ജില്ലാ മജിസ്ട്രേറ്റും എസ്.പി.യും പാട്ടകൊട്ടി, മുദ്രാവാക്യം വിളിച്ചു നടക്കുന്ന ഒരു ജാഥ നയിച്ചുകൊണ്ടു പോകുന്ന കാഴ്ച നമ്മൾ കണ്ടു. കൈ കൊട്ടൽ കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. എല്ലാ അവസരങ്ങളിലും അദ്ദേഹം അനുവർത്തിക്കാറുള്ള ഒരു സിംബോളിക്ക് ഗിമ്മിക്; അത്രയേ ഉദ്ദേശിച്ചുള്ളൂ. ഇറ്റലിയിലും സ്പെയിനിലും ബ്രസീലിലും ഒക്കെ പൊതുജനം സ്വയം ചെയ്ത ഒരു പരിപാടി പക്ഷെ ഇവിടെ, സർക്കാർ പോളിസി ആയപ്പോൾ കഥമാറി. 

ഈ പറയുന്നതിനെല്ലാം ആത്മീയ-ശാസ്ത്രീയ-സാമ്പത്തിക-രാഷ്ട്രീയ -ദാർശനിക പശ്ചാത്തലം ഉണ്ടെന്നു സ്ഥാപിച്ചെടുക്കാതെ സമാധാനം ഇല്ലാത്ത ഭക്‌തർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കപട ശാസ്ത്രക്കുറിപ്പുകൾ പ്രചരിപ്പിച്ചു. വൈകീട്ട് പാട്ട കൊട്ടിയാൽ വൈറസ് ഇല്ലാതാകും എന്ന് പലരും ആത്മാർത്ഥമായി വിശ്വസിച്ചു. സർക്കാർ അറിയിപ്പുകൾ പൊതു ജനങ്ങളിൽ എത്തിക്കാൻ പലപ്പോഴും പബ്ലിക്ക് റിലേഷൻസ് ഡിപ്പാട്ടമെന്റ് ഉപയോഗപ്പെടുത്താറുള്ള അമിതാഭ് ബച്ചനും രജനീകാന്തും മോഹൻലാലും ഉൾപ്പടെ പല സെലിബ്രിറ്റികളും അത് ഏറ്റു പിടിച്ചു. ഒപ്പം ഇത് ഒരു രാഷ്ട്രീയ ആഹ്വാനം ആയിക്കൂടി പ്രചരിക്കപ്പെട്ടപ്പോൾ കൈകൊട്ടും പിഞ്ഞാണം മുട്ടലും ശക്തിപ്രകടനം കൂടി ആയി. 
മറ്റു രാജ്യങ്ങളിലെ നേരമ്പോക്കും, ജനങ്ങൾ വിവേകപൂർവ്വം ചെയ്യുന്ന ഒരു അഭിനന്ദന രീതിയും നമ്മുടെ സർക്കാരിന്റെ ഔദ്യോഗിക നയവും പ്രതിരോധ മാർഗവും ആവുന്നതിലെ അപകടം ആണിത്.

രണ്ടാമത്തെ അഭിസംബോധന കഴിഞ്ഞപ്പോൾ വന്നത് അതിലും അപകടകരമായ പാലായനങ്ങളുടെ തുടക്കമാണ്. ഒരുപക്ഷേ, ഈ രാജ്യത്തെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതം മനസിൽ കാണുവാൻ കഴിയുന്ന ആരെങ്കിലും നയരൂപീകരണ തലത്തിൽ ഉണ്ടായിരുന്നെങ്കിൽ ഈ സാഹചര്യം മുന്നിൽ കാണുമായിരുന്നു. ഈ മനുഷ്യരെ പരിഗണിക്കുമായിരുന്നു. അവർക്ക് അതതിടങ്ങളിൽ സുരക്ഷിതമായി പാർക്കുവാനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച് 8 മണി വർത്തമാനത്തിൽ ഒന്നു പരാമര്ശിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഉറപ്പും ആത്മവിശ്വാസവും അവർക്ക് പകർന്നു നൽകുവാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. വിദേശത്തു കുടുങ്ങിയ ഇന്ത്യൻ വംശജർക്ക് ചാർട്ടേഡ് വിമാനം ഒരുക്കിയ ഗവണ്മെന്റ് എന്തുകൊണ്ട് സ്വന്തം നാട്ടിലെ ഈ മനുഷ്യരെ കണ്ടില്ല എന്നു ചോദിച്ചാൽ അതു രാജ്യദ്രോഹമാകുമോ?

ലോക്ക്ഡൗണ് ഒരു പരിഹാരമാണോ

സാമൂഹിക വ്യാപനം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ട് എങ്കിൽ അടച്ചിടലിന്റെ ആദ്യ ദിവസങ്ങളിൽ  തന്നെ അത് ഈ ദരിദ്രകോടികൾക്കിടയിൽ പടർന്നിരിക്കണം. ലോകാരോഗ്യ സംഘടന പറയുന്നതും രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ച രാജ്യങ്ങളുടെ അനുഭവവും പറയുന്നത് കോവിഡിനെതിരെയുള്ള ആദ്യ ആയുധം പരമാവാധി ടെസ്റ്റ് നടത്തുക എന്നുള്ളതാണ്. ടെസ്റ്റ് നടത്തി കൊറോണ ബാധിതരെ കണ്ടെത്തി, അവരെ ഏകാന്ത വാസത്തിന് അയയ്ച്ച്‌, അവരുമായി ബന്ധ‌പ്പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി വളരെ ചിട്ടയായ പ്രവർത്തനത്തിലൂടെ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. എന്നാൽ നമ്മൾ ലോകത്ത് ഏറ്റവും കുറച്ചു ടെസ്റ്റുകൾ നടത്തുന്ന രാജ്യങ്ങൾക്കൊപ്പമാണ്. വിപുലമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ എബോള കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലൊക്കെ പരീക്ഷിച്ചതുപോലെ താത്കാലിക 'കൊറോണ സ്‌ക്രീനിംഗ് കിയോസ്കുകൾ' സ്ഥാപിക്കാവുന്നതാണ്.
ഇതുപോലുള്ള നടപടികളൊന്നും കാര്യക്ഷമമായി നടന്നു വരുന്നതായി കാണുന്നില്ല. എന്താണ് തങ്ങളുടെ പദ്ധതി എന്നു ജനങ്ങളോട് വിശദീകരിച്ചതായി കാണുന്നില്ല.

സാഹചര്യങ്ങൾ മാറ്റുവാനുള്ള, അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ആത്മാർത്ഥമായ ശ്രമം ഇല്ലെങ്കിൽ 21 ദിവസത്തെ ലോക്ക് ഡൗണ് വിഫലമായിരിക്കും. ലോക്ക് ഡൗണ് വഴി രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുവാൻ നമുക്ക് കഴിഞ്ഞു എന്നുവന്നാലും  കാര്യങ്ങൾ ഇതുപോലെ തന്നെ തുടർന്നാൽ ലോക്ക്ഡൗണ് അവസാനിക്കുന്ന ദിവസം അതു ഒരു സുനാമിപോലെ തിരിച്ചടിക്കാനുള്ള സാധ്യത നമ്മൾ മുന്നിൽ കാണണം. ഇതുകൊണ്ടൊക്കെയാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധൻ മൈക്ക് ഹൈൻ ബി.ബി.സി.യോട് പറഞ്ഞത്: "ലോക്ക്ഡൗണ് കൊണ്ടുമാത്രം കൊറോണയെ തുരത്താൻ എന്ന് ഒരു രാജ്യവും കരുതരുത്. മറ്റു അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ലോക്ക്ഡൗണ് അവസാനിക്കുമ്പോൾ രോഗവും തിരിച്ചെത്തും." എന്ന്. 

സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടത്തിൽ പോലും ആളുകൾ പുറത്തിറങ്ങി നടക്കാതിരിക്കുകവഴി, ഭൗതീക അകലം കാത്തു സൂക്ഷിക്കുന്നതുവഴി, വൈറസ് പടരുന്നതിന്റെ വേഗത കുറയ്ക്കാം എന്നത് സത്യമാണ്. പക്ഷെ അത് മാത്രമേ കഴിയൂ. യഥാർത്ഥത്തിൽ ലോക്ഡൗണുകളുടെ ഏറ്റവും വലിയ ഗുണം അതുവഴി നമുക്ക് ലഭിക്കുന്ന സമയമാണ്. ആ സമയത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിന്നതുസരിച്ചിരിക്കും നമ്മുടെ അതിജീവന സാധ്യതകൾ. അല്ലാതെ, രോഗാണുക്കൾ എല്ലാം നശിച്ചുപോകുംവരെ രാജ്യം മുഴുവൻ അടച്ചിട്ടുകൊണ്ട് ഒരു രാജ്യത്തിനും കൊറോണയെ തോൽപ്പിക്കാനാവില്ല. 

മറ്റു മാർഗങ്ങൾ

"ഡിക്ഷണറിയിൽ mitigate എന്ന വാക്കിനടുത്ത് militate എന്നൊരു വാക്കുകൂടിയുണ്ട്. പലപ്പോഴും militate-മായി മാറിപ്പോകരുത് എന്ന് മുന്നറിയിപ്പ് നൽകുന്ന  ചെറിയൊരു ചതുരവും കാണും. Mitigate (ലഘൂകരണം) എന്നതിന് സുഗമമാക്കുക എന്ന തരത്തിലാണ് അർത്ഥം വരിക; പക്ഷെ militate എന്നാൽ അടിച്ചേല്പിക്കലാണ്. ഒരു ഏകാധിപത്യ സ്വഭാവം ഉണ്ടതിന്." വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കേളേജിന്റെ മുൻ പ്രിൻസിപ്പലും അറിയപ്പെടുന്ന എപിഡമോളജിസ്റ്റും ആയ ഡോ. ജയപ്രകാശ് മുളയിൽ പറയുന്നു. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തിൽ സമ്പൂർണമായി അടച്ചിടുന്നത് അഭികാമ്യമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലഘൂകരണമാണ് അടിച്ചമർത്തൽ അല്ല നമുക്ക് വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പറയുന്നത്. കാരണം ഒരു സമ്പൂർണ അടച്ചിടൽ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ഒരുപക്ഷേ കോവിഡ് ബാധയേക്കാൾ ഭീകരമായിരിക്കും. ചൈനപോലെ സംഘടിത സമൂഹങ്ങൾക്കു മാത്രമേ അതു സാധ്യമാകൂ എന്നാണ് അദ്ദേഹം സൂചിപ്പിയ്ക്കുന്നത്.

പ്രതിരോധത്തിന്റെ വിജയകരമായ ബദലുകൾ നമുക്ക് മറ്റു പല രാജ്യങ്ങളിലും കാണാൻ കഴിയും. 2015- സാർസ് പ്രതിരോധത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും ലോക്ക്ഡൗണിലേക്ക് പോകാതെ തന്നെ രോഗ നിയന്ത്രണം സാധ്യമാക്കിയ രാജ്യങ്ങളാണ്. തുർക്കിയും ഇസ്രയേലും സമ്പൂർണ അടച്ചിടലൊഴിവാക്കിയിട്ടുണ്ട്. സിംഗപ്പൂരിൽ സ്‌കൂളുകൾ പോലും അടച്ചിട്ടില്ല. കുട്ടികളിലെ രോഗബാധ അവഗണനീയമാംവിധം കുറവാണ് എന്നാണ് അധികൃതർ പറയുന്നത്. മറ്റെല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, സാമൂഹ്യ അകലം സൂക്ഷിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നു. മുഖംമൂടികൾ വ്യാപകമായി ഉപയോഗിക്കുന്നു. രോഗ ലക്ഷണം ഉള്ളവരെ കൃത്യമായി കണ്ടെത്തുന്നതിന് വ്യാപകമായി ടെസ്റ്റുകൾ നടത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന നിരക്ക് ഉള്ള രാജ്യം തെക്കൻകൊറിയയാണ്. രോഗികളെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുന്നു. അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി ഒറ്റയ്ക്ക് തമാസിപ്പിക്കുന്നു. അതിനായി പ്രത്യേകം ആശുപത്രികളും സൗകര്യങ്ങളും ഒരുക്കുന്നു. കഴിയാവുന്നത്ര ആശുപത്രി ബെഡ്ഡുകൾ സജ്ജമാക്കുന്നു. ഒപ്പം പ്രശ്‌നത്തോട് ഒരു തുറന്ന സമീപനം സ്വീകരിക്കുന്നു.

സുതാര്യതയാണ് ഈ മാതൃകയുടെ മുഖമുദ്ര എന്നു പറയാം. വിവരങ്ങൾ പൊതു ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ ശ്രമിച്ച ചൈനീസ് മോഡലിൽ നിന്നും വ്യത്യസ്തമായി വിവരങ്ങൾ കൃത്യമായി ജനങ്ങളിലേക്ക്  എത്തിക്കുവാൻ ഭരണകൂടം സദാ ശ്രമിക്കുന്നു. രോഗ സംബന്ധിയായ കണക്കുകൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങൾ എല്ല മനുഷ്യരിലേക്കും എത്തുന്നുണ്ട്. നിർബന്ധിത ലോക്ക്ഡൗണിന് പകരം എല്ലാവരെയും ഇക്കാര്യങ്ങളെക്കുറിച്ചു ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പകർച്ചവ്യാധികൾക്കെതിരെയുള്ള പോരാട്ടത്തിൽ നിർണായകം ആണെന്ന് സാർസ്, എബോള തുടങ്ങിയ വ്യാധികൾ നേരിട്ടപ്പോഴുള്ള അനുഭവം നമ്മോടു പറയുന്നു.
ഒപ്പം ആധുനിക വൻ-വിവര-വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച് രോഗത്തെയും രോഗബാധിതരെയും കൃത്യമായി ട്രാക്ക് ചെയ്യൂന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ഈ രാജ്യങ്ങൾ. മൊബൈൽ ഫോണും മറ്റു സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട് രോഗ നിരീക്ഷണത്തിനുള്ള വിപുലമായ സാങ്കേതിക പ്ലാറ്ഫോം ആണ് ഉള്ളത്. ഇതുവച്ച്, കാടടച്ചു വെടി വയ്ക്കാതെ, കൃത്യമായി വിവരങ്ങൾ നിരീക്ഷിച്ച്, ടാർഗെറ്റഡ് ഐസൊലേഷൻ ഒരുക്കുന്നു.

 സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയ രാജ്യങ്ങളെല്ലാം തന്നെ ഇത്തരം അടിസ്ഥാന കാര്യങ്ങളിലേക്ക് തുടക്കത്തിൽ ശ്രദ്ധകൊടുക്കുകയോ, മറ്റു മാർഗങ്ങൾ തേടുകയോ ചെയ്തിട്ടില്ല എന്നു കാണാം. ബ്രിട്ടൻ ആണെങ്കിൽ ഒന്നും ചെയ്യേണ്ടതില്ല എന്ന നയമാണ് ആദ്യം സ്വീകരിച്ചത്. അതുകൊണ്ടു തന്നെ അതുപേക്ഷിച് കടുത്ത നിലപാടുകളിലേക്ക് പോകേണ്ടി വന്നു. നയംമാറ്റത്തിനുള്ള പ്രധാനകാരണം ഇംപീരിയൽ കോളേജ് നടത്തിയ ഒരു പഠനമാണ്. ഈ പഠനമാണ് ലോകത്തിലെ പല രാജ്യങ്ങളിലെയും നയങ്ങളെ സ്വാധീനിച്ചത് എന്നു കാണാം. 5 ലക്ഷം പേരെങ്കിലും ഇംഗ്ലണ്ടിൽ കോവിഡ് മൂലം മരണപ്പെടാൻ കാരണമായേക്കാം എന്നായിരുന്നു പഠനം. എന്നാൽ ഇത് ഒരു പീർ-റിവ്യൂഡ് പേപ്പർ അല്ലായിരുന്നു എന്നും. മരണ നിരക്ക് കണക്കു കൂട്ടിയതിൽ പിശകുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നു. ആറായിരത്തിൽ താഴെ മരങ്ങളാണ് അവസാനമായി പറയുന്ന കണക്ക്. ഇന്ത്യയിലെ കാര്യമെടുത്താൽ, ഒരു ദിവസം ടി.ബി. രോഗബാധയാൽ നാലായിരത്തിലേറെ മനുഷ്യർ മരിക്കുന്ന രാജ്യമാണ്. അതുപോലെ മറ്റനവധി രോഗങ്ങൾ. അവർക്കൊക്കെ വേണ്ടി എന്തു പ്രതിരോധ മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കുന്നത് എന്നുകൂടി ഓർക്കണം.

ഇപ്പോൾ തന്നെ എത്ര ആയിരങ്ങളാണ് കാൽനടയായി യാത്ര തുടരുന്നത്. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വണ്ടികൾ ഓടുന്നു എന്ന പ്രതീക്ഷയിൽ തടിച്ചു കൂടുന്നത്. ഇവയിൽ ഒരാൾക്ക് രോഗബാധയുണ്ടെങ്കിൽ നാട് മുഴുവൻ അതു പടരും. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് രോഗവാഹകസംഘങ്ങൾ നടന്നടുക്കുകയാണ്. പല സ്ഥലങ്ങളിലും വഴിയരികിൽ ആളുകൾ ചുമച്ചുകൊണ്ടു വീണു മരിക്കുകയാണ്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ, ഇന്ത്യൻ സഹചര്യങ്ങളെക്കുറിച്ച് ഒരു ബോധ്യവുമില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗണ് നോട്ടു നിരോധനത്തേക്കാൾ വലിയ ഒരു ദുരന്തമായി മാറുന്ന കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്.

വൈദ്യം ഒരു സമൂഹ്യശാസ്ത്രംകൂടിയാണ്.

മഹാമാരികൾ  ആകസ്മികമായി വന്നു ഭവിക്കുന്നതല്ല. കൃത്യമായ ഒരു പാതയിലൂടെയാണ് അവ പടരുക. പലപ്പോഴും മനുഷ്യനിർമിതമായ അനുകൂല സ്ഥലികളിലൂടെയാണ് രോഗാണുക്കൾ പ്രജനനം ചെയ്തു പടർന്നു പിടിക്കുന്നത്. വുഹാനിലെ മാംസമാർക്കറ്റുകൾ മുതൽ ഇന്ത്യയിലെ ചേരികൾ വരെയുള്ള  നിയതമായ സഞ്ചാരപാതകൾ ഉണ്ട് രോഗാണുക്കൾക്ക്. സമൂഹത്തിലെ ഘടനാദൗര്ബല്യങ്ങളിലൂടെയാണ് അവ സഞ്ചരിക്കുന്നത്. രോഗാണു പാതകളെ സാമൂഹികയാഥാർഥ്യങ്ങളിൽ നിന്നും അടർത്തി മാറ്റി കാണുവാൻ നമുക്ക് കഴിയില്ല . അതിന് കൃത്യമായ വർഗ്ഗവും ജാതിയും എല്ലാമുണ്ട്.  അതിനെ അങ്ങനെ തന്നെ മനസിലാക്കാതെ ഒരു പ്രതിരോധവും നമുക്ക് സാധ്യമാകില്ല. പ്രത്യേകിച്ചും പകർച്ച വ്യാധികൾ പടരുമ്പോൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ ആരോഗ്യം രാജ്യത്തിന്റെയാകെ ആരോഗ്യത്തെ നിർവചിക്കുന്ന നിർണായക ഘടകമായിരിക്കും. ഇതു മനസിലാക്കിക്കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നാം ആവിഷ്കരിക്കേണ്ടത്. ഇതൊക്കെക്കൊണ്ടാണ് വൈദ്യം ഒരു സാമൂഹ്യ ശാസ്ത്രം കൂടിയാണ് എന്ന് പറയുന്നത്. 

ഏതൊരു മഹാമാരി പടർന്നു പിടിക്കുമ്പോഴും അതിന്റെ ഏറ്റവും വലിയ ഇരകളാകുക സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരായിരിക്കും. അടിസ്ഥാന വർഗങ്ങളാകും ഏറ്റവും   ദുരിതമനുഭവിയ്‌ക്കേണ്ടി വരിക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നവർ. അങ്ങനെയുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടി വരുന്നവർ. സമ്പത്തിൽ, ജാതിയിൽ, സാമൂഹ്യ വ്യവഹാരങ്ങളിൽ എല്ലാം താഴേക്കിടയിലുള്ളവർ. ദളിതരും ആദിവാസികളും. മഹാമാരിയുടെ മാത്രമല്ല, അടച്ചിടലുകളുടെയും ഏറ്റവും വലിയ ഇരകളാകുക ഇവർ തന്നെയായിരിക്കും. കൊട്ടാരസമാനമായ ബഹുനില മാളികകളിൽ ഇരുന്നു രാമായണം സീരിയൽ ട്വീറ്റ് ചെയ്യുന്ന ഭരണാധികാരികൾക്ക് അത് മനസിലായിക്കൊള്ളണം എന്നില്ല. 

പുറത്തിറങ്ങുന്നവരെ അതിക്രൂരമായ രീതിയിൽ മർദ്ദിക്കുന്ന പോലീസിനെ  നമ്മൾ രാജ്യമൊട്ടുക്കും കാണുന്നു. ഇവരെ വെടി വച്ച് കൊല്ലണം എന്നാണ് ഒരു മുഖ്യമന്ത്രി പറഞ്ഞത്. ഇതേ സമയം ലോക്ക്ടൗണിൽ ആളൊഴിഞ്ഞ വിശാല പാതയിലൂടെ കൊച്ചുമോന്റെ ഒപ്പം കളിപ്പാട്ട വണ്ടി ഓടിക്കുന്ന ഭരണകർത്താക്കളെയും നാം കണ്ടു. രോഗ പ്രതിരോധം പോലും ആത്യന്തികമായി അധികാരമുള്ളവർ പറയും അധികാരവും സ്വാധീനവും ഇല്ലാത്തവർ അനുസരിക്കും എന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഏറ്റവും പ്രാക്-രൂപത്തിലേക്ക് ഒതുങ്ങുന്ന കാഴ്ച നമ്മൾ വീണ്ടും കാണുകയാണ്. അധികാരത്തിന്റെ തുലാസ് മുൻപെങ്ങും ഇല്ലാത്ത വിധം ഭരണകൂടത്തിന്റെ ഭാഗത്തേക്ക് ചരിയുകയാണ്. ഇത് ലോകമെങ്ങും പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ പുനര്നിര്വചിച്ചുകൊണ്ടിരിക്കുന്നു. നാമറിയാതെ ലോകം മാറുകയാണ്. ലോക ചരിത്രത്തെ, ജനാധിപത്യത്തിന്റെ പരിണാമ ഘട്ടങ്ങളെ കൊറോണയ്ക്കു മുൻപും അതിനു ശേഷവും എന്ന് പുനർ നിര്വചിക്കേണ്ടി വരുമോ?

കൊറോണ മുതലാളിത്തം  

 ദുരന്തങ്ങൾ പലപ്പോഴും ദ്രുതഗതിയിൽ സാധാരണ നിലയ്ക്ക് സാധ്യമല്ലാത്ത  പല തീരുമാനങ്ങളും കൈക്കൊള്ളുവാനുള്ള മറയാകാറുണ്ട്. കോറോണയുടെ മറവിൽ ആഗോള കുത്തകൾക്കുള്ള വൻ ബെയിൽ-ഔട്ട് പാക്കേജുകൾ തരപ്പെടുത്തിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ശിങ്കിടിമുതലാളിത്തം. അമേരിക്കയിൽ, കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കൊണ്ടുവന്ന 2010-ലെ ഡോട്-ഫ്രാങ്ക് ആക്ട് പിൻവലിക്കാനുള്ള നീക്കം നടത്തുകയാണ് ട്രഷറി സെക്രട്ടറി സ്റ്റീവൻ ന്യൂച്ചിൻ. ട്രംപ് പേ-റോൾ ടാക്സ് നിര്ത്തലാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു. സർക്കാർ ചെലവുകൾ വെട്ടിക്കുറക്കണം എന്ന അവശ്യമുയരുന്നു. വൈറസ് ചികിത്സ മുഴുവൻ സ്വകാര്യമേഖലയ്ക്കും ഇൻഷൂറൻസ് കമ്പനികൾക്കും വൻ  ലാഭത്തിൽ വിട്ടുനൽകാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. ചൈനയാണെങ്കിൽ പാരിസ്ഥിതിക നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. അതിനു സഹായകരമായ രീതിയിൽ നിരീക്ഷണമുതലാളിത്തവും ഭരണകൂട അധികാരങ്ങളും പുനക്രമീകരിക്കപ്പെടുകകൂടി ചെയ്യുന്നു. 

ഇന്ന് അധികാരവര്‍ഗ്ഗത്തിനും കോര്‍പ്പറേറ്റ് മുതലാളിത്തത്തിനും ഏറ്റവും വിലപ്പെട്ട വിഭവം 'വിവരം ' അഥവാ ഡാറ്റ തന്നെയാണ്. നമ്മുടെ സോഷ്യല്‍ മീഡിയാ ഫീഡുകള്‍, ബ്രൗസിംഗ് സ്വഭാവങ്ങള്‍, വാങ്ങല്‍ ശീലങ്ങള്‍, യാത്രാ വഴികള്‍, ഭക്ഷണരീതികള്‍ തുടങ്ങി എല്ലാം ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ തുടങ്ങിയ അനേകം ഗാഡ്ജറ്റുകളിലൂടെയും ശേഖരിക്കപ്പെടുന്നുണ്ട്. ഇത് സങ്കീര്‍ണമായ ഗണിതശാസ്ത്ര മാതൃകകള്‍ മുഖേന വിശകലനം ചെയ്ത് ഒരോ വ്യക്തിയുടെയും ഒരു ഡിജിറ്റല്‍ പ്രൊഫെയില്‍ സൃഷ്ടിക്കുന്നു.  

കോവിഡ് പടർന്നു പടിച്ചതോടുകൂടി നിരീക്ഷണ മുതലാളിത്തത്തിന് ഒരു പുതിയ ഉണർവ് കൂടി വന്നിരിക്കുന്നു. എല്ലാ രാഷ്ട്രങ്ങളും മൊബൈൽ ആപ്പുകളായും മറ്റും മനുഷ്യരുടെ ഭൌതീക സ്വഭാവങ്ങൾ കൂടി നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണല്ലോ. എല്ലാ മനുഷ്യരുടെയും ശരീരോഷ്മാവ്, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിങ്ങനെ അനവധി  വിവരങ്ങൾ ശേഖരിക്കുന്നു. ഒരാൾക്ക് പനി ഉണ്ടോ, അയാൾ ചുമയ്ക്കുന്നുണ്ടോ, പുറത്തു പോകുന്നുണ്ടോ എന്നൊക്കെ അളക്കാൻ കഴിയുന്ന വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടു തന്നെ നിങ്ങൾ ചിരിക്കുകയാണോ കരയുകയാണോ വല്ലാതെ ദേഷ്യപ്പെടുകെയാണോ എന്നൊക്കെ നിരീക്ഷിക്കാനാകും. നിങ്ങൾ യൂടൂബിൽ ഏതു വീഡിയോ ആണ് കാണുന്നത് എന്ന് മാത്രമല്ല, ആ വീഡിയോ കാണുമ്പൊൾ നിങ്ങളിൽ ഉണ്ടാകുന്ന വികാരം എന്തെന്ന് കൂടി അളക്കാൻ കഴിയുമെന്ന് വന്നാൽ ചിന്താതീതമായ തലങ്ങളിലേക്കാകും നിരീക്ഷണങ്ങൾ ചെന്നെത്തുക. ഓരോ മനുഷ്യന്റെയും ഇമോഷണൽ  പ്രൊഫൈൽ കൂടി ഡിജിറ്റലാകുന്നു എന്നാണ് അതിനർത്ഥം.

ഈ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കും കച്ചവടത്തിനും മാത്രമല്ല വിവിധങ്ങളായ തട്ടിപ്പുകള്‍ക്കും ഉപയോഗിച്ചു വരുന്നു. ഈ വിവരങ്ങള്‍  രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് തെരെഞ്ഞെടുപ്പു പ്രക്രിയകളെ വരെ അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നത് കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടായപ്പോള്‍ നമ്മള്‍ മനസിലാക്കിയതാണ്. വിവരങ്ങള്‍ ഭരണകൂടത്തിന്റെ കയ്യില്‍ എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ അതിഗുരുതരമായ ഒരു തരത്തിലേക്ക് മാറുന്നു. കാരണം വിവരങ്ങള്‍ കേവലം 'വിഭവം' മാത്രമല്ല അധികാരം കൂടിയാകുന്നു. ജനങ്ങള്‍ ഭരണകൂടത്തിനു സുതാര്യമാവുക എന്നത് ജനാധിപത്യത്തിന്റെ പ്രതിപരിണാമമാണ്. ഭരണകൂടം ജനങ്ങള്‍ക്ക് സുതാര്യമായിരുന്നാല്‍ മാത്രമേ ജനാധിപത്യ പ്രക്രിയ അര്‍ത്ഥവത്താവുകയുള്ളു. 
    
നിരീക്ഷണ ഭരണകൂടങ്ങള്‍

വിവരശേഖരങ്ങള്‍ അധികാരകേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാകുമ്പോള്‍ കേവലം കച്ചവടവും രാഷ്ട്രീയ പ്രചാരണവും എന്ന നിലയില്‍ നിന്ന് വിഭിന്നമായി പൗരാവകാശങ്ങളെ ഹനിക്കുന്ന തരത്തിലേക്ക് അതു മാറും. ഗവണ്മെന്റുകളെ, രാഷ്ട്രീയപ്പാര്‍ട്ടികളെ, നേതാക്കളെ, ജനങ്ങള്‍ക്കു ഗുണപരമായി നിയന്ത്രിക്കാനും സ്വാധീക്കാനും കഴിയും എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില വിവര-വിശകലന കമ്പനികളുടെ സേവനം തേടുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനത്തെ മാനസികമായി പരുവപ്പെടുത്താനും മാനിപ്പുലേറ്റ് ചെയ്യാനും തെരഞ്ഞെടുപ്പു ഫലങ്ങള്‍ തീരുമാനിക്കാനും കഴിയും. ജനാധിപത്യത്തിന്റെ ജീവനാഡിയായ പ്രതിഷേധങ്ങളേയും പ്രതിരോധങ്ങളേയും പ്രതിപക്ഷത്തെയും നിരീക്ഷിച്ചു കണ്ടെത്തി  ഇല്ലാതാക്കുവാന്‍ വേണ്ടിയാകും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുക. മനുഷ്യരുടെ വികാരങ്ങളും ശാരീരിക മാറ്റങ്ങളും വരെ ഭരണകൂടത്തിന് നിരീക്ഷിക്കാനാകും എന്നു വന്നാൽ വിനാശകരമായ ഫലമാകും ഉണ്ടാകുക. ഓർവലൊക്കെ ആവിഷ്കരിച്ച ലോകം അതിലും എത്രയോ ഭേദമാണ്. അന്ന് രഹസ്യപ്പോലീസുകാർ അവശ്യമായിരുന്നെങ്കിൽ ഇന്ന് മാനുഷിക ഇടപെടലുകൾ ഇല്ലാതെ തന്നെ ഓരോരുത്തരുടെയും മനോവിചാരങ്ങൾ പോലും ഫലപ്രദമായി നിരീക്ഷിക്കാനാകും എന്ന സ്ഥിതയാണ്.

അധികാര സ്ഥാപനത്തിന്റെ ആദ്യ സൂചനകൾ

2011-ൽ ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇത്തരമൊരു മാറ്റം ലോകത്താകമാനം സംഭവിച്ചിരുന്നു. എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് ലോകം അതിന്റെ വ്യാപ്തി മനസിലാക്കിയത്. സമഗ്രമായ ലക്ഷ്യവേധിയായ ഇന്റലിജൻസ് ശേഖരണ സംവിധാനങ്ങൾ ആവിഷ്കരിക്കുന്നതിലോ അതു ഫലപ്രദമായി നടപ്പാക്കുന്നതിലോ പരാജയപ്പെട്ട ഭരണകൂടങ്ങൾ ഒരു ദുരന്തത്തിന് ശേഷം അതിന്റെ പേരിൽ സമൂഹത്തെയാകെ കുറ്റവാളികളായി കണ്ട് നിരീക്ഷണ വലയത്തിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തങ്ങളുടെ പരാജയം മറച്ചു വയ്ക്കാനും എന്തെങ്കിലും ചെയ്തു എന്ന തോന്നൽ ഉണ്ടാക്കാനും ഇതു സഹായിച്ചു. അടിയന്തര ഘട്ടത്തിൽ എടുത്ത ഈ തീരുമാനങ്ങളൊന്നും പിന്നീട് പിൻവലിക്കുകയുണ്ടായിട്ടില്ല.

കൊറോണക്കാലത്തും സ്ഥിതി വ്യത്യസ്തമാണ് എന്നു തോന്നുന്നില്ല. ഇസ്രായേൽ സൈനീക ചാര സംവിധാനങ്ങൾ സ്വന്തം പൗരന്മാർക്കിടയിൽ ഉപയോഗിക്കുവാനുള്ള അനുമതി നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ നടപടി പാർലമെന്റിൽ എതിർപ്പ് നേരിട്ടപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് നെതന്യാഹു ചെയ്തത്. ഇലക്ഷനിൽ സ്വന്തം കക്ഷി പരാജയപ്പെട്ടിട്ടും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്നത് കൊറോണ കാരണമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സ്വന്തം ക്രിമിനൽനകേസുകൾ മരവിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. ചില ഇസ്രയേൽ മാധ്യമങ്ങൾ ഇതിനെതിരെ നിലപാടെടുത്തിട്ടുണ്ട്. 'കൊറോണ അട്ടിമറി' എന്നാണ് ഇതിനെ അവർ വിശേഷിപ്പിക്കുന്നത്.

ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാൻ ഏകാധിപത്യപരമായ അധികാരങ്ങളാണ് കൊറോണക്കാലത്ത് നേടിയെടുത്തത്. അടിയന്തര ഘട്ടം കണക്കിലെടുത്ത്, പാർലമെന്റിന്റെ അനുമതിയോ, തെരഞ്ഞെടുപ്പോ, റഫറണ്ടമോ ഇല്ലാതെ നിലവിലുള്ള ഏതു നിയമത്തെയും അവഗണിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് കൈവന്നിരിക്കുന്നു. 

ഇതുപോലെ അടിയന്തരഘട്ടങ്ങളിൽ കൈക്കൊള്ളുന്ന അസാധാരണ നടപടികൾ പലപ്പോഴും അടിയന്തര ഘട്ടങ്ങൾ കഴിഞ്ഞാലും അതുപോലെ തന്നെ തുടരും എന്നതാണ് അനുഭവം. കൊറോണക്കാലത്ത് കൊണ്ടുവരുന്ന നിരീക്ഷണ സംവിധാനങ്ങൾ അതിനുശേഷവും തുടരും. ഇനി പകർച്ചവ്യാധികൾ ഉണ്ടാവാതിരിക്കാൻ അത് അവശ്യമാണെന്നാകും ഗവണ്മെന്റിന്റെ വാദം. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യതയ്ക്ക് വേണ്ടിയുള്ള വലിയ പോരാട്ടങ്ങൾ നടന്നു വരികയാണ്. ക്ഷേമരാഷ്ട്രത്തിന്റെ മറവിൽ ആയിരുന്നു ഗവണ്മെന്റുകൾ സ്വകാര്യതയെ എതിർത്തു പോന്നിരുന്നത്. ഇന്ത്യയിൽ ആധാറിന് വേണ്ടി, സ്വകാര്യതാ ഒരു മൗലിക അവകാശമല്ല എന്നുവരെ സർക്കാർ വാദിച്ചു. ദരിദ്രനിർമാർജനത്തിനുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സ്വകാര്യത ഒരു തടസ്സമാണ് എന്നായിരുന്നു നിലപാട്. ദാരിദ്ര്യം വേണോ സ്വകാര്യത വേണോ എന്നായിരുന്നു ചോദ്യം. ഇനിയിപ്പോൾ അത് ആരോഗ്യം വേണോ സ്വകാര്യത വേണോ എന്നാകും. തീർച്ചയായും മനുഷ്യർ ആരോഗ്യമാകും തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പുകൾ ഇങ്ങനെയുള്ള ദ്വന്ദങ്ങളിൽ ഒതുക്കുവാൻ ഭരണകൂടങ്ങൾക്ക് ഒരു പ്രത്യേക ചാതുര്യം ഉണ്ട്. 

തെറ്റായ തെരഞ്ഞെടുപ്പുകൾ

നിങ്ങൾക്ക് സ്വാകാര്യത വേണോ ആരോഗ്യം വേണോ എന്ന ചോദ്യം തന്നെ തെറ്റാണ്. അങ്ങനെയൊരു തെരഞ്ഞെടുപ്പിന് യാതൊരു പ്രസക്തിയുമില്ല. ജനങ്ങളുടെ സ്വകാര്യതയും മറ്റ് അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണത്തിനുള്ള പ്രവർത്തിക്കുന്ന മാതൃകകൾ സാധ്യമാണ്. ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും പോലെ കോവിഡിനെ വിജയകരമായി പ്രതിരോധിച്ച രാഷ്ട്രങ്ങളിൽ ട്രാക്കിംഗ് സംവിധാനങ്ങൾ ഉണ്ടെങ്കിൽ തന്നെയും വ്യാപകമായ രോഗനിർണയവും സാഹചര്യത്തെക്കുറിച്ചു ബോധ്യമുള്ള ജനതയുമാണ് അവരുടെ വിജയത്തിനടിസ്ഥാനം.

കോവിഡിനെ തടയാനായി ഗവൻമെന്റുകൾ സ്വീകരിക്കുന്ന മാർഗങ്ങൾ പലപ്പോഴും പൗരരുടെ അന്തസിനെ ഹനിക്കുന്ന തരത്തിലായേക്കാം. ബറേലിയിൽ കിലോമീറ്ററുകൾ നടന്നു നാട്ടിലെത്തിയ തൊഴിലാളികൾക്കുമേൽ നടുറോട്ടിൽ വച്ച് വെള്ളവും അണുനാശിനികളും ഫയർ ഫോഴ്‌സുകാർ  വന്നു ചീറ്റിയടിക്കുന്ന കാഴ്ച എത്ര അസ്വാസ്ഥ്യം ഉണ്ടാക്കുന്നതാണ്. മൃഗങ്ങളെക്കാൾ മോശമായാണ് മനുഷ്യരെ നമ്മൾ കൈകാര്യം ചെയ്യുന്നത്. ഇവരിൽ ആരെങ്കിലും രോഗബാധിതരാണോ എന്നു നമുക്കറിയില്ല. എന്തുവന്നാലും രോഗബാധിതരാജ്യങ്ങളിൽ നിന്നു ചാർട്ട് ചെയ്ത വിമാനങ്ങളിൽ നാട്ടിലെത്തിച്ചവരോട് എയർപോർട്ടിന് വെളിയിൽ വച്ചു ഇതുപോലൊന്നു ചെയ്യാൻ നമ്മൾ മുതിരുമോ? സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആ പാവങ്ങൾ അവരുടെ തലയിലേന്തിയ ചെറു സഞ്ചികളും അടക്കിപ്പിടിച് നിലത്തു ചേർന്നിരിക്കുന്ന കാഴ്ച രാജ്യത്തിന്റെ മനസാക്ഷിയെ ലജ്ജിപ്പിക്കേണ്ടതാണ്.

ഇതുപോലെ മനുഷ്യത്വരഹിതമായ രീതിയിലാണോ രോഗത്തെ നേരിടേണ്ടത് എന്നു നമ്മൾ ചിന്തിക്കണം. കാര്യങ്ങൾ സുതാര്യമായും കാര്യക്ഷമമായും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. പിഞ്ഞാണം കൊട്ടിയാൽ വൈറസ് ഇല്ലാതാകും എന്ന കപടശാസ്ത്രം പ്രചരിപ്പിക്കുവാൻ ഉപയോഗിച്ച സംവിധാനങ്ങളുടെ പകുതി മതി ഇതു ചെയ്യാൻ. ഇസ്രായേലി ചരിത്രകാരനും ഗ്രന്ഥകാരനായ യുവാൻ നോവ ഹാരാറി ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ഡോക്ടര്മാർപോലും കൈകഴുകണം എന്ന പാഠം പഠിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനു മുൻപ് ഓപ്പറേഷൻ തിയറ്ററുകളിൽ പോലും ഒന്നു കഴിഞ്ഞു അടുത്ത ശസ്ത്രക്രിയയ്ക്ക് കൈകൾ കഴുകാതെ നീങ്ങുന്ന രീതിയാണ് ഉണ്ടായിരുന്നത്. സോപ്പ് ഉപയോഗിച്ചാൽ രോഗം പരത്തുന്ന അണുക്കൾ നശിച്ചുപോകും എന്ന അറിവാണ് നമ്മുടെ ശീലങ്ങൾ മാറ്റിയത്. അല്ലാതെ പോലീസ് ലാത്തിയുമായി നിന്നിട്ടല്ല. അതാണ് ലോകം സ്വീകരിക്കേണ്ട മാതൃകയും. 

സർവേയിലൻസ് സംവിധാനങ്ങൾ പോലും സ്വയം ശാക്തീകരണത്തിന് കഴിയുന്ന തരത്തിലാക്കാൻ കഴിയും. ഒരോരുത്തർക്കും സ്വന്തം ശാരീരിക നില നിരീക്ഷിച്ച് ഒരു തീരുമാനമെടുക്കാൻ സാധിക്കുന്ന തരത്തിലേക്ക് അതു മാറ്റാം. ഇതെല്ലാം ഗവണ്മെന്റ് കേന്ദ്രീകൃതമായ നിരീക്ഷിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതരുത്. കേരളത്തിലൊക്കെ സാധ്യമായതുപോലെ വ്യാപകമായ ജനകീയ ആരോഗ്യ ശൃംഖല സൃഷ്ടിക്കുവാൻ കഴിയണം. വികേന്ദ്രീകൃത തലത്തിൽ പ്രവർത്തിക്കുന്ന വൈദ്യസംവിധാനങ്ങൾ ഉപയോഗിക്കണം.  കേന്ദ്രീകൃത നായരൂപീകരണങ്ങൾക്ക് ഓരോരുത്തരുടെയും വ്യക്തി വിവരങ്ങളോ പ്രൊഫൈലോ ആവശ്യമില്ല. സാമൂഹിക രൂപരേഖ മതിയാകും.

ഭരണനേതൃത്വത്തിന്റെ താത്പര്യങ്ങൾക്കാനുസരിച്ചല്ല കൃത്യമായ ശാസ്ത്രീയ വിവരങ്ങളുടെയും  വിദഗ്ധാഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം നയങ്ങൾ രൂപീകരിക്കപ്പെടേണ്ടത്. ഓരോ തീരുമാനവും ചർച്ച ചെയ്യപ്പെടണം. ദേശസ്നേഹത്തിന്റെയോ, 'ആരോഗ്യവും സ്വകാര്യതയും'എന്നതുപോലുള്ള വ്യാജ ദ്വന്ദങ്ങളുടെ പേരിലോ പ്രതിപക്ഷം അതിന്റെ കടമയിൽ നിന്നു പിന്മാറുകയുമരുത്. അതുറപ്പു വരുത്തുവാൻ ജനതയും ബാധ്യസ്ഥരാണ്. നമ്മൾ ജാഗ്രതയോടെയിരുന്നില്ലെങ്കിൽ നമുക്ക് നഷ്ടമാകുക നമ്മുടെ വിലപ്പെട്ട സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആയിരിക്കും. ഒപ്പം ഓരോ തീരുമാനമെടുക്കുമ്പോഴും അത് ഈ രാജ്യത്തെ ഏറ്റവും നിരാലംബനായ വ്യക്തിയെ എങ്ങനെ ബാധിക്കും എന്നൊരു  ചിന്തയില്ലെങ്കിൽ കൊറോണയെക്കാൾ വലിയ ദുരന്തത്തിലേക്കാവും നടന്നടുക്കുക എന്ന തിരിച്ചറിവും നമുക്ക് വേണം. വിശപ്പാണ് ഏറ്റവും വലിയ മഹാമാരി എന്ന സത്യം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മൾ ഈ 'യുദ്ധം' തോറ്റുപോകും; വിശപ്പിനോടും കൊറോണയോടും.

this article was published in Chandrika weekly
read more from P B Jijeesh at pbjijeesh.in

ഭൂമിയേറ്റെടുക്കൽ കേസ്; ജസ്റ്റിസ്. മിശ്രയുടെ വിധി ഉയർത്തുന്ന ചോദ്യങ്ങൾ

Sunday, March 8, 2020 0 comments


കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ മൂന്നംഗ ബഞ്ചിന്റെ വിധിയിൽ സംശയം പ്രകടിപ്പിച്ചത് ജസ്റ്റിസ് അരുൺ മിശ്രയുടെ രണ്ടംഗ ബെഞ്ച് ആണ്, തുടർന്ന് ഈ വിഷയം പരിശോധിച്ച് വിധി റദ്ദു ചെയ്തത് അദ്ദേഹം തന്നെ നേതൃത്വം നൽകിയ മൂന്നംഗ ബെഞ്ചാണ്, നിലവിലുള്ള ഒരു വിധിയിൽ സംശയം പ്രകടിപ്പിക്കുകയും അത് റദ്ദു ചെയ്യുകയും ചെയ്ത ജഡ്ജ് തന്നെ അതേ വിഷയം പിന്നീട് പരിശോധിക്കുന്ന വിശാലബഞ്ചിന്റെ ഭാഗമാകുന്നതിൽ തെറ്റില്ല (അതായത് അദ്ദേഹം ഈ കേസ് പരിശോധിക്കുന്നതിൽ തെറ്റില്ല എന്ന) വിധിച്ചതും അദ്ദേഹം തന്നെയാണ്,  ഇപ്പോൾ ഇതാ ആ തീരുമാനം പരിശോധിച്ച് 2014-ലെ വിധി റദ്ദാക്കിയിരിക്കുന്നതും അദ്ദേഹം ഉൾപ്പെടുന്ന അഞ്ചംഗ ബെഞ്ച് തന്നെ. നിയമവ്യാഖ്യാനത്തിന്റെ കാര്യത്തിൽ മാത്രമല്ല സുപ്രീംകോടതി വിധികളുടെ അന്തിമത്വവും സ്ഥിരതയും നിലനിർത്തുവാൻ വേണ്ട മുൻകരുതലുകളും കീഴ് വഴക്കങ്ങളും സംബന്ധിച്ചും ഈ വിധി ദീർഘകാലം ചർച്ച ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.  



34 ജഡ്ജിമാരുള്ള ഇന്ത്യൻ സുപ്രീംകോടതിയിൽ ചെറു ബഞ്ചുകളുടെ ബാഹുല്യം നീതിന്യായ സംവിധാനത്തിന്റെ സ്ഥിരതയെയും അന്തിമ സ്വഭാവത്തെയും ബാധിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഭൂമിയേറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള  വ്യവഹാരങ്ങൾ. ഒരേ നിയമത്തിൽ സുപ്രീംകോടതിയുടെ വ്യത്യസ്ത മൂന്നംഗ ബെഞ്ചുകൾ രണ്ടുതരത്തിൽ വ്യാഖ്യാനിക്കുന്നു. ആദ്യത്തേത് കർഷക പക്ഷത്തുനിന്ന് രണ്ടാമത്തേത് കോർപ്പറേറ്റ് അനുകൂലം. രണ്ടാമത്തെ വ്യാഖ്യാനം നടത്തിയ ന്യായാധിപൻ ആദ്യം രണ്ടംഗ ബഞ്ചിനും പിന്നീട് മൂന്ന് അംഗ ബെഞ്ചിനും പിന്നീട് രൂപീകരിച്ച ഭരണഘടനാ ബെഞ്ചിനും നേതൃത്വംനൽകുന്നു. അദ്ദേഹത്തെ മാറ്റണം എന്ന ആവശ്യം ഉയർന്നുവരുന്നു. അദ്ദേഹം വഴങ്ങുന്നില്ല.  ഒടുവിൽ അദ്ദേഹത്തിന്റെ വ്യാഖ്യാനം തന്നെ ശരി എന്ന അന്തിമ വിധിയും വരുന്നു. സ്ഥലമേറ്റെടുക്കൽ-നഷ്ടപരിഹാരം സംബന്ധിച്ച നിയമത്തിലെ സെക്ഷൻ 24(2) സംബന്ധിച്ച കേസ് പരമോന്നത നീതിപീഠത്തിന്റെ സമീപകാല ചരിത്രത്തിന്റെ പരിച്ഛേദമാണ്. 

യു.പി.എ. ഗവണ്മെന്റിന്റെ ഏറ്റവും ജനകീയമായ നടപടികളിൽ ഒന്നായിരുന്നു സ്ഥലമേറ്റെടുക്കലും നഷ്ടപരിഹാരവും സംബന്ധിച്ച നിയമം. (Land Acquisition and Resettlement Act 2013 ) . ഇത് അനുസരിച്ച് ഏതെങ്കിലും ഒരു പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് 5 വർഷത്തിനുള്ളിൽ സ്ഥലം ഭൗതീകമായി ഏറ്റെടുക്കുകയോ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്യാതിരുന്നാൽ പ്രസ്തുത നടപടികൾ റദ്ദാകും. 

പതിറ്റാണ്ടുകളായി പല പ്രോജക്ടുകളുടെയും പേരിൽ ഭൂമി നഷ്ടപ്പെടുകയും എന്നാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതിരിക്കുകയും ചെയ്ത സാധാരണ മനുഷ്യർക്ക് ഒരു അനുഗ്രഹമായിരുന്നു ഈ നിയമം. രാജ്യത്തെ വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയിൽ ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ചും നിയമത്തെ കർഷകസൗഹൃദമായ തരത്തിൽ വ്യാഖ്യാനിച്ചു.

എന്നാൽ മോഡി ഗവണ്മെന്റ് അധികാരത്തിൽ വന്നതോടെ ഈ നിയമത്തിൽ വെള്ളം ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. കോർപ്പറേറ്റുകളും ഗവണ്മെന്റും ഒരേപോലെ ഇതിനെ ഒരു അസൗകര്യമായി കാണാൻ തുടങ്ങി. നിയമം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും പ്രതിഷേധത്തെത്തുടർന്നു നിയമം ആക്കാനായില്ല. അങ്ങനെയിരിക്കെയാണ് നിയമം സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു കേസ് ഗുജറാത്ത് ഹൈക്കോടതിയിൽ എത്തുന്നത്. 2005-ൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് ഇതുവരെ എങ്ങും എത്താതെപോയ പദ്ധതിക്ക് സ്ഥലം കൊടുക്കേണ്ടിയിരുന്ന കർഷകർ ആണ് സ്ഥലം വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചത്. 

ഇതു സംബന്ധിച്ച് 2014 -ൽ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ vs ഹാരിക്ചന്ദ് മിശ്രിവാൾ സോളങ്കി കേസിൽ സുപ്രീംകോടതിയുടെ, ജസ്റ്റിസുമാരായ  ആർ. എം. ലോധ, ആർ. എം. ലോകുർ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചിന്റെ വിധി ഉണ്ടായിരുന്നു. കർഷകരുടെ സ്വന്തം അകൗണ്ടിലോ അല്ലെങ്കിൽ അവർക്ക് ഇപ്പോൾ വേണമെങ്കിലും പലിശ സഹിതം പിൻവലിക്കാൻ കഴിയുന്ന തരത്തിൽ കോടതിയിലോ നഷ്ടപരിഹാര തുക നിക്ഷേപിക്കേണ്ടതുണ്ട് എന്നായിരുന്നു വിധി. ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം കർഷകന് നഷ്ടപരിഹാരം നൽകിയതായി കണക്കാനാകില്ല എന്ന് കോടതി പറഞ്ഞു.

റിലയൻസിന്റെ കേസ് കോടതിയിൽ നിൽക്കുമ്പോഴാണ് മോഡി ഗവണ്മെന്റ് ഓർഡിനൻസ് കൊണ്ടുവരുന്നത്. പണം കർഷകർക്ക് നൽകേണ്ട, ഏതെങ്കിലും നിയതമായ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതി എന്നായിരുന്നു ഭേദഗതി. (റിലയൻസ് തുക സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. മറ്റു നടപടികൾ പൂർത്തിയാക്കി തുക കർഷകർക്ക് നൽകി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നില്ല). ഓർഡിനൻസ് പക്ഷെ ലാപ്സായി. കടുത്ത എതിർപ്പ് മൂലം പാർലമെന്റിൽ നിയമം കൊണ്ടുവരാനുമായില്ല. 

റിലയൻസ് ഇതേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയിൽ ഉന്നയിച്ചു. സ്ഥലം ഏറ്റെടുക്കൽ സർക്കാരിന്റെ പണിയാണ് എന്നും തങ്ങൾ തുക സർക്കാരിൽ അടച്ചിട്ടുള്ളതുകൊണ്ട് സ്വകാര്യ കമ്പനി എന്ന നിലയ്ക്ക് ഇതിൽ ഇനി ബാധ്യതകൾ ഒന്നുമില്ല എന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.  കർഷകർ സുപ്രീംകോടതിയെ സമീപിച്ചു. കേസ് വന്നത് ജസ്റ്റിസ് അരുൺ മിശ്രയും അമിതാവ് റോയിയും ഉള്ള 2 അംഗ ബഞ്ചിൽ. 2014-ലെ വിധിയിൽ സംശയം പ്രകടിപ്പിച്ച ബഞ്ച് കേസ് 3 അംഗ ബഞ്ചിനു വിട്ടു. ആ ബെഞ്ചും ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിൽ ആയിരുന്നു. ഇൻഡോർ ഡവലപ്മെന്റ് അതോറിറ്റി vs ശൈലിന്ദ്ര കേസിൽ ജസ്റ്റിൽ മിശ്രയും ജസ്റ്റിസ് ഗോയലും എഴുതിയ ഭൂരിപക്ഷ വിധി   2014-ലെ വിധി തെറ്റാണ് എന്ന് വിലയിരുത്തി. അദ്ദേഹം തന്നെ നേതൃത്വം നൽകിയ 3 അംഗ ബഞ്ച് ഭൂവുടമകൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ട് അത് അവർ സ്വീകരിക്കാത്തത് ആണെങ്കിൽ നടപടികൾ റദ്ദാകില്ല എന്നു വിധിച്ചു. മോഡി ഗവണ്മെന്റ് കൊണ്ടുവന്ന ഓർഡിനൻസിലെ അതേ വാഗ്ദാനമായിരുന്നു ജസ്റ്റിസ് മിശ്രയുടേതും. എന്നാൽ ജസ്റ്റിസ് എം.എം. ശാന്തന ഗൗഡർ വിയോജിച്ചു. ഒരേ ആൾബലമുള്ള ബഞ്ചിന്റെ വിധി റദ്ദാക്കുവാൻ കഴിയില്ല എന്ന ശരിയായ നിലപാടെടുത്തു.

ഇത് റിലയൻസിന് അനുകൂലമാകുമായിരുന്നു, പക്ഷെ മറ്റൊരു കേസിൽ ജസ്റ്റിസ് ലോകുർ കുര്യൻജോസഫ് ദീപക്ഗുപ്ത എന്നിവരുടെ ബഞ്ച്, മേൽപ്പറഞ്ഞ വിധി സ്റ്റേ ചെയ്തു. കർഷകർക്ക് അനുകൂലമായ ആദ്യ വിധി പറഞ്ഞ ബഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ലോകുറും കുര്യൻജോസഫും. ഒരു മൂന്നംഗ ബഞ്ചിന്റെ വിധി മറ്റൊരു മൂന്നംഗ ബഞ്ച് റദ്ദു ചെയ്യുന്നത് ശരിയല്ല എന്നും, അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ,  കേസ് മറ്റൊരു വലിയ ബഞ്ച് പരിഗണിക്കേണ്ടതുണ്ട് എന്നുമുള്ള കൃത്യമായ നിയമ തത്വമാണ് അവർ സ്വീകരിച്ചത്. അങ്ങനെ കേസ് ഒരു ഭരണഘടനാ ബെഞ്ചിന് മുന്നിൽ എത്തുന്നു. 

ഇനിയാണ് ട്വിസ്റ്റ്. ഈ ഭരണഘടനാ ബെഞ്ചും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിൽ ആണ്. തന്റെ തന്നെ വിധിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടുന്ന വിശാലബെഞ്ചിൽ ജസ്റ്റിസ് മിശ്ര വരുന്നതിനെക്കുറിച്ച് ആക്ഷേപം ഉയർന്നു. അദ്ദേഹം പിന്മാറണം എന്ന ആവശ്യം കോടതിയിൽ ഉയർന്നു. എന്നാൽ അതിൽ തെറ്റില്ല എന്ന നിലപാടിലായിരുന്നു ജസ്റ്റിസ് മിശ്ര. ചെറിയ ബെഞ്ചിൽ വിധി പറഞ്ഞ ന്യായാധിപൻ കേസ് വീണ്ടും പരിഗണിക്കുന്ന വിശാലബെഞ്ചിൽ അംഗമാകുന്നതിൽ തെറ്റില്ല എന്ന് ജസ്റ്റിസ് മിശ്രയുടെ ബഞ്ച് കഴിഞ്ഞ നവംബറിൽ വിധി എഴുതി. സുപ്രീംകോടതി വിവിധ ബഞ്ചുകളായി അല്ലാതെ ഒറ്റ കോടതിയായി വാദം കേട്ടിരുന്ന കാലത്തെ കീഴ് വഴക്കങ്ങളും അതേ രീതിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ചില വിദേശ കോടതികളുടെയും നടപടിക്രമങ്ങളും ചൂണ്ടി കാണിച്ചായിരുന്നു വിധി. എന്തായാലും ജസ്റ്റിസ് മിശ്രയുടെ വിധിയിന്മേൽ അദ്ദേഹം നയിക്കുന്ന ഭരണഘടനാബഞ്ചു തന്നെ വാദം കേൾക്കുന്ന   മുൻപ് കേട്ടുകേൾവി ഇല്ലാത്ത നടപടിക്രമത്തിന് സുപ്രീംകോടതി സാക്ഷ്യം വഹിച്ചു. ആ കേസിൽ ആണ് ഇന്ന് വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.

Land Acquisition Act Section 24(2)-ലെ 'ഓർ' എന്ന വാക്ക് 'ആൻഡ്' എന്നു വായിക്കണം എന്നാണ് നിരീക്ഷണം. പ്രസ്തുത വകുപ്പ് പ്രകാരം 1894-ലെ നിയമപ്രകാരം സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ച് 5 വർഷത്തിനകം ഭൗതീകമായി സ്ഥലം ഏറ്റെടുക്കാതിരിക്കുകയോ നഷ്ടപരിഹാരം നല്കാതിരിക്കുകയോ ചെയ്‌താൽ സ്ഥലമെടുപ്പ് നടപടികൾ റദ്ദാകും. എന്നാൽ പുതിയ വ്യഖ്യാനത്തിലൂടെ സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം കൊടുക്കാതിരിക്കുകയും ചെയ്‌താൽ മാത്രമേ നടപടികൾ റദ്ദാകൂ. അതായത് സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം ഭൂവുടമയ്ക്ക് ലഭിക്കാതിരിക്കുകയും ചെയ്താലോ നഷ്ടപരിഹാരം ലഭിക്കുകയും ഭൂമിഏറ്റെടുക്കാൻ വൈകുകയും ചെയ്താലോ സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാകില്ല. അതുപോലെ തന്നെ  നഷ്ടപരിഹാര തുക ഗവൺമെന്റിൽ ഒടുക്കിയാൽ മതിയാകില്ല, ഭൂവുടമയുടെ അക്കൗണ്ടിലോ കർഷകന് ഏതുസമയത്തും എടുക്കാൻ കഴിയുംവിധം കോടതിയിലോ നഷ്ടപരിഹാര തുക എത്തിയാൽ മാത്രമേ ഭൂവുടമയ്ക്ക് ലഭിച്ചു എന്ന് കണക്കാക്കാൻ കഴിയൂ എന്ന പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ വിധിയും ഫലത്തിൽ റദ്ദായിരിക്കുന്നു.

 വിവിധ പദ്ധതികളുടെ പേരിൽ ഭൂമി നഷ്ടപ്പെടുകയും, വർഷങ്ങൾക്ക് ശേഷവും ഏറ്റെടുക്കൽ നടപടികളോ നഷ്ടപരിഹാരവിതരണമോ പൂർത്തിയാകാതെ ദുരിതത്തിലായ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു 2014ലെ ഈ നിയമം. രാജ്യത്തെ വിവിധ ഭരണഘടനാ കോടതികൾ ഈ നിയമത്തിന്റെ പരിധിക്കകത്ത് നിന്നുകൊണ്ട് കർഷകർക്ക് ആശ്വാസകരമാകുംവിധമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.  എന്നാൽ ഗുജറാത്തിലെ റിലയൻസ് ഇന്സ്ടസ്ട്രീസിന്റെ കേസ് വന്നതോടുകൂടി ചിത്രമാകെ മാറുകയായിരുന്നു. നിയമത്തെ ഫലത്തിൽ റദ്ദാക്കാനുള്ള മോഡി സർക്കാരിന്റെ ശ്രമങ്ങൾ 2014ൽ കൊണ്ട് വന്ന ഓർഡിനൻസ് കാലാവധി കഴിഞ്ഞതോടെ അവസാനിച്ചതാണ്. പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിരോധം തീർത്തിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ പുതിയ വിധിയിലൂടെ വീണ്ടും സാഹചര്യങ്ങൾ മാറിയിരിക്കുന്നു. കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ മൂന്നംഗ ബഞ്ചിന്റെ വിധിയിൽ സംശയം പ്രകടിപ്പിച്ചത് ജസ്റ്റിസ് അരുൺ മിശ്രയുടെ രണ്ടംഗ ബെഞ്ച് ആണ്, തുടർന്ന് ഈ വിഷയം പരിശോധിച്ച് വിധി റദ്ദു ചെയ്തത് അദ്ദേഹം തന്നെ നേതൃത്വം നൽകിയ മൂന്നംഗ ബെഞ്ചാണ്, നിലവിലുള്ള ഒരു വിധിയിൽ സംശയം പ്രകടിപ്പിക്കുകയും അത് റദ്ദു ചെയ്യുകയും ചെയ്ത ജഡ്ജ് തന്നെ അതേ വിഷയം പിന്നീട് പരിശോധിക്കുന്ന വിശാലബഞ്ചിന്റെ ഭാഗമാകുന്നതിൽ തെറ്റില്ല (അതായത് അദ്ദേഹം ഈ കേസ് പരിശോധിക്കുന്നതിൽ തെറ്റില്ല എന്ന) വിധിച്ചതും അദ്ദേഹം തന്നെയാണ്,  ഇപ്പോൾ ഇതാ ആ തീരുമാനം പരിശോധിച്ച് 2014-ലെ വിധി റദ്ദാക്കിയിരിക്കുന്നതും അദ്ദേഹം ഉൾപ്പെടുന്ന അഞ്ചംഗ ബെഞ്ച് തന്നെ. നിയമവ്യാഖ്യാനത്തിന്റെ കാര്യത്തിൽ മാത്രമല്ല സുപ്രീംകോടതി വിധികളുടെ അന്തിമത്വവും സ്ഥിരതയും നിലനിർത്തുവാൻ വേണ്ട മുൻകരുതലുകളും കീഴ് വഴക്കങ്ങളും സംബന്ധിച്ചും ഈ വിധി ദീർഘകാലം ചർച്ച ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.  

read more from P B Jijeesh at pbjijeesh.in

ജനസംഖ്യാ രജിസ്റ്റർ ഭരണഘടനാവിരുദ്ധം; ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കൽ

0 comments

2019-ലെ പൗരത്വ നിയമഭേദഗതി റദ്ദു ചെയ്തു എന്ന് വന്നാൽ പോലും ദേശീയ പൗരത്വ രജിസ്റ്റർ നമ്മൾ ഇന്ത്യക്കാരുടെ എല്ലാപേരുടെയും കഴുത്തിൽ ചേർത്തു വച്ച വാൾതലപ്പായി നിലനിൽക്കും, ചോര കൊതിക്കുന്ന ഏതൊരു അധികാരഭ്രാന്തനും ഏതുനിമിഷവും വച്ച് കയറ്റുവാൻ കഴിയും വിധം.
============================================




2003 -ൽ വാജ്പേയീ ഗവണ്മെന്റിന്റെ കാലഘട്ടത്തിൽ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി ആണ് രാജ്യത്തെ പൗരന്മാരുടെ പട്ടിക തയ്യാറാക്കാനും സംശയമുള്ളവരെ മറ്റൊരു ലിസ്റ്റിൽ പെടുത്തുവാനും ഗവണ്മെന്റിനെ അധികാരപ്പെടുത്തുന്നത്. ഇത്തരത്തിൽ സംശയിക്കേണ്ടവരുടെ ലിസ്റ്റിൽ പെടുന്നവർ സ്വന്തം പൗരത്വം അധികാരികൾക്ക് മുന്നിൽ തെളിയിക്കേണ്ടി വരും. തെളിവ് നൽകി നിരപരാധിയാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങൾക്കുമേൽ വന്നുചേരുന്നു എന്നർത്ഥം. ഒരുവൻ കുറ്റക്കാരനാണെന്ന് സ്ഥാപിക്കപ്പെടുന്നതുവരെ നിരപരാധിയായിരിക്കും എന്നതാണ് സാമാന്യനീതി. ആനുമാനിക നിരപരാധിത്വം (presumtpion of innocence) എന്ന് പറയും. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലെ അനുച്ഛേദം 11-ന്റെ ഭാഗമാണിത്. കുറ്റം തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണയിലൂടെ കോടതിയ്ക്ക് മുന്നിൽ സ്ഥാപിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തിൽ അധികാരവും സംവിധാനങ്ങളും സ്ഥാപനങ്ങളും ഭരണകൂടത്തിന് അനുകൂലമായിരിക്കുന്നു. അങ്ങനെവരുമ്പോൾ  ഈ സംവിധാനങ്ങൾക്കെല്ലാം എതിരെ നിന്നുകൊണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വ്യക്തിക്ക് സാധിക്കില്ല. അതുകൊണ്ടാണ് പ്രാഥമികമായ അനുമാനം ഒരാൾ നിരപരാധിയാണ് എന്നായിരിക്കണം എന്ന് പറയുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് നീതിയുടെ ഈ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടം ജനങ്ങളെ എല്ലാവരെയും കുറ്റവാളികൾ എന്ന് കാണുകയും തങ്ങൾ നിരപരാധികളാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങളുടെ ചുമലിൽ വന്നു ചേരുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളോടും പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുകയാണ് നമ്മുടെ ഗവണ്മെന്റ്. 
ഗവൺമെന്റിന് രാജ്യത്ത് അനധികൃത കുടിയേറ്റക്കാർ വ്യാപകമാകുന്നു എന്ന ആശങ്ക ഉണ്ടെങ്കിൽ അത്തരത്തിലുള്ളവരെ കണ്ടെത്തി അവർ കുടിയേറ്റക്കാർ ആണെന്ന് തെളിവ് സഹിതം കോടതിയിൽ സ്ഥാപിച്ച് അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഇക്കാലത്ത് ഒരു മനുഷ്യന്റെ പൂർവകാലം അന്വേഷിച്ച്, അയാൾ അന്യദേശക്കാരനാണെങ്കിൽ അയാളുടെ യാത്രാചരിത്രം കണ്ടെത്തി തെളിവുകൾ ശേഖരിക്കാൻ പോലീസും, ഇന്റലിജന്‍സും, സർവ്വവിധ സർവൈലൻസ് സംവിധാനങ്ങളും ഉള്ള ഗവൺമെന്റിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതല്ല. അതിനു പകരം നാട്ടിൽ ചില കള്ളന്മാർ ഉണ്ടെന്നു കരുതി അത് കണ്ടെത്താൻ അന്നാട്ടിലെ മുഴുവൻ മനുഷ്യരും പോലീസ് സ്റ്റേഷനിൽ ഹാജരായി തങ്ങൾ കള്ളന്മാരല്ല എന്ന് രേഖാമൂലം തെളിയിക്കണം എന്ന് പറയുന്നതിന് സമാനമായ അനീതിയാണ് ഇവിടെ  നടപ്പിലായിക്കൊണ്ടിരിക്കുന്നത്. നീതിന്യായ സംവിധാനത്തെയാകെ തലകീഴായി നിർത്തിയിരിക്കുന്നു നമ്മൾ. 

സോനോവാൽ കേസിലെ തികച്ചും തെറ്റായ സുപ്രീം കോടതി വിധിയെത്തുടർന്ന് അസാമിൽ ഈ നയം നടപ്പിലാക്കിയപ്പോൾ സംഭവിച്ചതെന്താണെന്ന് നമ്മൾ കണ്ടു. മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ കുടുംബത്തിനു പോലും തെളിവുകൾ സമയത്തിന് ഹാജരാക്കി കാര്യങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണ പൗരരുടെ അവസ്ഥ എന്താകും? 1951 മുതൽ പൗരത്വ രജിസ്റ്റർ സംബന്ധിച്ച നടപടികൾ നിലനിൽക്കുന്ന, ഇത്തരം രേഖകൾ സൂക്ഷിക്കേണ്ടതാണെന്ന അവബോധം ജനങ്ങൾക്കിടയിൽ ഉള്ള, ആസാമിലെ അവസ്ഥ ഇതാണെങ്കിൽ ഇത്തരമൊരു സാഹചര്യം സ്വപ്നം കണ്ടിട്ടുപോലും ഇല്ലാത്ത മറ്റിടങ്ങളിൽ അത്യന്തം ഭീതിജനകമായ മാനുഷിക പ്രതിന്ധിയിലേക്കാകും ഇത് നയിക്കുക.   

പൗരത്വം ഒരു മനുഷ്യന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന ആശയമാണ്; അവകാശങ്ങൾക്കുള്ള അവകാശം. എല്ലാ ജനാധിപത്യ അവകാശങ്ങളും, ജീവിക്കാനുള്ള അവകാശം പോലും പൗരത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ പൗരത്വവുമായി ബന്ധപ്പെട്ട ഏതു നിയമവും കർശനമായ നിയമ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

2003-ലെ പൗരത്വ നിയമഭേദഗതി 

2003-ൽ പൗരത്വ നിയമത്തിൽ വകുപ്പ് 14(എ) കൂട്ടിച്ചേർക്കുന്നതിലൂടെയാണ് രാജ്യത്ത് ദേശീയ ഇന്ത്യൻ പൗരത്വ പട്ടിക (NRIC) നടപ്പിലാക്കാനുള്ള വഴിയൊരുങ്ങുന്നത്. നിയമഭേദഗതിപ്രകാരം ഗവണ്മെന്റിന് വേണമെങ്കിൽ രാജ്യത്തെ എല്ലാ ജനങ്ങളെയും നിർബന്ധമായും രജിസ്റ്റർ ചെയ്യിപ്പിച്ച് ദേശീയ തിരിച്ചറിയൽ കാർഡ് നൽകാനും ദേശീയ പൗരത്വ പട്ടിക രൂപീകരിക്കാനുമാകും. 
ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന വാദം ആധാർ കേസിന്റെ ഭാഗമായി ഉയർന്നു വന്നിരുന്നു. എൻ.പി.ആർ.-നെ ആധാറുമായി ബന്ധിപ്പിക്കുന്ന 2015-ലെ വിജ്ഞാപനവും വിഷയമായി. എന്നാൽ അന്തിമവിധി വന്നപ്പോൾ മറ്റു വിഷയങ്ങൾക്കിടയിൽ എൻ.പി.ആർ. മുങ്ങിപ്പോയി. 2003-ലെ പൗരത്വനിയമ ഭേദഗതിയുടെ ഭരണഘടനാപരതയെക്കുറിച്ച് വിധിയിൽ നിരീക്ഷണങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും പുതിയ സാഹചര്യത്തിൽ ഇക്കാര്യം സ്വതന്ത്രവും വിശദവുമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. 
    ഭരണഘടനയുടെ അനുച്ഛേദം 11 അനുസരിച്ച് പൗരത്വത്തെ നിർവചിക്കാനുള്ള അവകാശം പാർലമെന്റിനാണ്. എന്നാൽ ഈ നിയമത്തിൽ വിശദാംശങ്ങളെല്ലാം ചട്ടങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇത് എക്സിക്യൂട്ടവിന് അമിതാധികാരങ്ങൾ നൽകുന്ന നടപടിയാണ്. അമിതാധികാരനിയോഗമാണ് (excessive delegation of power). 

അമിതാധികാരനിയോഗം 

അധികാരവിഭജനം ഭരണനിർവഹണത്തിന്റെ മൗലീക സ്വഭാവങ്ങളിലൊന്നാണ്. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ നടപ്പിലാക്കാനുള്ള ചുമതല എക്സിക്യൂട്ടീവിനാണ്. അതുകൊണ്ടുതന്നെ നിയമനിർവഹണത്തിനാവശ്യമായ പ്രായോഗിക ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം   നിയമം എക്സിക്യൂട്ടീവിനു നിയോഗിച്ചുനൽകുന്നു. ഇതിനാണ് അധികാരനിയോഗം (delegaton of power) എന്ന് പറയുന്നത്. പക്ഷേ പാർലമെന്റിന്റെ അവശ്യധർമങ്ങളിൽ പെടുന്നതും നയരൂപീകരണത്തിന്റെ ഭാഗവുമായ, രാജ്യത്തെ പൗരരുടെ അവകാശങ്ങളെയും ബാധ്യതകളെയും സംബന്ധിച്ച കാര്യങ്ങൾ ഗവൺമെന്റിന് ഡെലിഗേറ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകൾ ഈ വിഷയത്തിൽ ഉണ്ട്. “ജനങ്ങളുടെ പരമാധികാരം പരിരക്ഷിക്കുന്നതിന് അമിതാധികാരനിയോഗം നിയന്ത്രിക്കേണ്ടതുണ്ട്” എന്ന് 1973 -ൽ ഗ്വാളിയോർ റയോൺസ് കേസിലും “അനിയന്ത്രിതമായ അധികാരനിയോഗം സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുക” എന്ന് 1979 -ൽ രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് കേസിലും സുപ്രീംകോടതി   പ്രസ്താവിച്ചിട്ടുണ്ട്.

വിവിധ വിധികളിലൂടെ അധികാരനിയോഗത്തെ സുപ്രീംകോടതി ഇപ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നു:

  1. പാർലമെന്റിന്റെ അടിസ്ഥാന ധർമങ്ങൾ എക്സിക്യൂട്ടീവിന്റെ അധികാരത്തിന് വിട്ടുനൽകാൻ കഴിയില്ല.
  2. അടിസ്ഥാന നയരൂപീകരണങ്ങൾ ചട്ടങ്ങൾക്ക് വിട്ടുനൽകാൻ പാടില്ല. 
  3. ചട്ട നിർമാണത്തിനായി എക്സിക്യൂട്ടീവിന് അധികാരനിയോഗം നടത്തുന്ന നിയമങ്ങളിൽ  ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ പിന്തുടരേണ്ട നയവും വ്യവസ്ഥകളും മാർഗനിർദേശങ്ങളും  വ്യക്തമാക്കിയിരിക്കണം
  4. ചട്ടങ്ങൾ രൂപീകരിക്കാനുള്ള അവകാശം ലഭിച്ചവർ അത്  ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകൾ നിയമത്തിൽ ഉണ്ടായിരിക്കണം 

2003-ലെ നിയമഭേദഗതിയുടെ കാര്യത്തിൽ മേൽപ്പറഞ്ഞ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. വകുപ്പ് 14(എ) വളരെ അനിർണിതമായി  രചിക്കപ്പെട്ടതാണ്. ഇന്ത്യൻ പൗരരുടെ ഒരു പട്ടിക ഉണ്ടാക്കണമെന്നും ജനന-മരണ രജിസ്ട്രാർ ഇന്ത്യൻ പൗരത്വ രജിസ്ട്രാർ കൂടി ആയിരിക്കും എന്നും പറയുന്നതല്ലാതെ പൗരത്വരജിസ്റ്റർ എങ്ങനെയാണ് തയ്യാറാക്കേണ്ടത്, അതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ രേഖകളാണ് പൗരത്വനിർണയത്തിന് ഉപയോഗിക്കുന്നത്, സംശയിക്കേണ്ടവരുടെ പട്ടികതയ്യാറാക്കുന്നത് എങ്ങനെയാണ്, ആരായായിരിക്കും പൗരത്വനിർണയം നടത്തുവാൻ അധികാരപ്പെടുത്തുന്നത്,  സംശയങ്ങൾ ഉന്നയിക്കുവാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്… തുടങ്ങി പ്രാഥമികമായും പാർലമെന്റ് തീരുമാനമെടുക്കേണ്ട കാര്യങ്ങൾ ഒന്നും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഈ നിയമത്തിനു കീഴിൽ രൂപീകരിച്ച 2003 -ലെ പൗരത്വ (പൗരരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങൾ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] പ്രകാരമാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുക. 
2003-ലെ ചട്ടം 2(എൽ)-അനുസരിച്ച് രാജ്യത്തു വസിക്കുന്ന എല്ലാ ജനങ്ങളെയും ഉൾക്കൊള്ളുന്ന പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആർ. അതായത് പൗരർ മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ താമസക്കാരെയും ഇതിൽ ഉൾപ്പെടുത്തണം. ഇന്ത്യയിൽ ആറു മാസമായി താമസിക്കുന്ന  വിദേശീയർ, ഇവിടെ ജോലി ചെയ്യുന്നവർ, അനധികൃത കുടിയേറ്റക്കാർ, കുടിയേറ്റ തൊഴിലാളികൾ, എന്നിങ്ങനെ എല്ലാവരും ഉള്‍പ്പെടുന്ന പട്ടിക. ചട്ടം 3(4) അനുസരിച്ച് ലോക്കൽ രജിസ്ട്രാർ ഓരോ പ്രദേശനിവാസികളുടെയും വിവരങ്ങൾ ശേഖരിച്ച് ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കേണ്ടതാണ്. എന്നാൽ മാതൃനിയമമായ പൗരത്വ നിയമം വകുപ്പ് 14(എ)-ൽ രാജ്യത്തെ എല്ലാ പൗരരുടെയും പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. എങ്കിലും  ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ‘ദേശീയ ജനസംഖ്യാ രജിസ്റ്റർ’ എന്ന പുതിയ ആശയം കൊണ്ട് വന്നിരിക്കുന്നു. നിയമത്തിൽ ഇല്ലാത്ത പുതിയൊരു സംഗതി ചട്ടങ്ങൾ വഴി കൊണ്ടുവരാനുള്ള അധികാരം എക്സിക്യൂട്ടീവിന് ഇല്ല. അതുകൊണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആർ. നിയമവിരുദ്ധമാണ്; അമിതാധികാര പ്രയോഗമാണ്.
ചട്ടം 3(3)-ൽ ദേശീയ പൗരത്വരജിസ്റ്ററിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഇതും മാതൃനിയമത്തിൽ ഉള്‍പ്പെടുത്തി പാർലമെന്റിന്റെ അംഗീകാരം നേടേണ്ട കാര്യമാണ്. 2015-ൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ആഭ്യന്തര മന്ത്രാലയം ഇതിനെ ആധാറുമായി ബന്ധിപ്പിക്കുകയും എൻ.പി.ആർ. വിവരശേഖരത്തിൽ വിരലടയാളവും കണ്ണിന്റെ റെറ്റിനയും ഉള്‍പ്പടെയുള്ള ബയോമെട്രിക്ക് വിവരങ്ങൾ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു. ചട്ടങ്ങളിൽ പോലുമില്ലാത്ത ഈ കാര്യങ്ങൾ എൻ.പി.ആർ. ഹാൻഡ്-ബുക്കിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഇത് അമിതാധികാരനിയോഗം മാത്രമല്ല ഉപനിയോഗം (sub -delegation of powers ) കൂടിയാണ്. നമ്മൾ വാടകക്കെടുത്ത കെട്ടിടം മറ്റൊരാൾക്ക് മറിച്ചു വാടകയ്ക്ക് കൊടുക്കുന്നതുപോലെ നിയമവിരുദ്ധമാണിതും. 
മറ്റൊരു പ്രശ്നം ചട്ടം-7 വഴി കുടുംബനാഥന് മേൽ വന്നിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. വീട്ടിലെ അല്ലാ അംഗങ്ങളുടെയും കൃത്യമായ വിവരങ്ങൾ നൽകിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കുടുംബനാഥനാണ്. അതിൽ വീഴ്ച വരുത്തിയാൽ ആയിരം രൂപ പിഴ ശിക്ഷയ്ക്കും വകുപ്പുണ്ട്. പൗരത്വ നിയമത്തിൽ ഗൃഹനാഥനെന്തു പ്രസക്തിയാണുള്ളത്? ഇതേക്കുറിച്ച് മാതൃനിയമത്തിൽ യാതൊന്നും പറയുന്നില്ല എന്ന് കാണാം. ഇതും അമിതാധികാരനിയോഗമല്ലാതെ മറ്റൊന്നുമല്ല. 

ഐച്ഛികത

എല്ലാവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി രൂപം നൽകിയ ജനസംഖ്യാ രജിസ്ടർ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി അതിൽ നിന്നും തയ്യാറാക്കേണ്ട പട്ടികയാണ്, ദേശീയ ഇന്ത്യൻ പൗരത്വ രജിസ്റ്റർ (NRIC) എന്ന് ചട്ടം 3(5)-ൽ പറയുന്നു. ചട്ടം-4-ൽ ആണ് പൗരത്വരജിസ്റ്ററിന്റെ രൂപീകരണത്തെക്കുറിച്ചു വിശദീകരിച്ചിട്ടുള്ളത്. വീടുവീടാന്തരം കയറിയിറങ്ങി വിവരശേഖരണം നടത്തി ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച്, അത് പരിശോധിച്ച് അതിൽ നിന്നും ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനാണ് നിർദ്ദേശം. ഉപചട്ടം-4 അനുസരിച്ച് ലോക്കൽ രജിസ്ട്രാർക്ക് പൗരത്വത്തിൽ സംശയം  തോന്നുന്ന പക്ഷം അവരെ മറ്റൊരു പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്. വളരെ പ്രധാനപ്പെട്ട ലെജിസ്ളേറ്റീവ് അധികാരമാണ് പൗരത്വ നിർണയം. പൗരത്വം എന്നാൽ അവകാശങ്ങൾക്കുള്ള അവകാശമാണ്. പൗരത്വപട്ടികയിൽ നിന്നും ഒരാൾ പുറത്തു പോകുക എന്നാൽ അയാൾക്ക് അവകാശങ്ങളെല്ലാം നഷ്ടപ്പെടുന്നു എന്നാണ് അർഥം. അതുകൊണ്ടുതന്നെ പൗരത്വസംബന്ധിയായ ഏതൊരു നിയമനിര്മാണവും പാർലമെന്റിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ട കാര്യമാണ്. എന്നാൽ ഇവിടെ പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യിൽ പൗരത്വ പട്ടിക ഉണ്ടാക്കണം എന്നല്ലാതെ അതിനെക്കുറിച്ചുള്ള എന്തെങ്കിലും വിശദീകരണങ്ങളോ, വ്യവസ്ഥയോ മാനദണ്ഡങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. അക്കാര്യങ്ങൾ ചട്ടങ്ങൾക്ക് വിട്ടുകൊടുക്കുന്നു എന്നത് തന്നെ ഭരണഘടനാ പദ്ധതിയ്ക്ക് എതിരാണ്. എന്നുമാത്രമല്ല, ഇവിടെ ചട്ടങ്ങളിൽ പോലും ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല എന്ന് കാണാം.
പൗരന്മാരെ എങ്ങനെയാണ് കണ്ടെത്തുന്നത് എന്നോ, എങ്ങനെയാണ് ലോക്കൽ രജിസ്ട്രാർ പട്ടിക പരിശോധിക്കേണ്ടത് എന്നോ വിശദീകരിച്ചിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് ജനസംഖ്യാ രജിസ്റ്ററിൽ നിന്ന് ഒരാളെ സംശയിക്കേണ്ടവരുടെ പട്ടികയിലേക്ക് മാറ്റേണ്ടത് എന്ന് പറഞ്ഞിട്ടില്ല. പട്ടികയിൽ നിന്ന് പുറത്തു പോകുന്നവരുടെ പരാതി താലൂക്ക് രജിസ്ട്രാർ പരിഗണിച്ച് 90 ദിവസത്തിനകം തീർപ്പാക്കണം എന്നാണ് ചട്ടം. എന്നാൽ അതിനായി ഏതേതു രേഖകൾ ആണ് ഒരാൾ സമർപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തൊക്കെ രേഖകളാണ് ഒരാളുടെ പൗരത്വത്തിന് തെളിവാകുന്നത് എന്ന് ഭരണഘടനാ കോടതികൾക്കു പോലും നിശ്ചയമില്ലാത്ത ഒരു രാജ്യത്താണ്, ഇത് പോലത്തെ തോന്ന്യാസങ്ങൾ നിയമമാകുന്നത്. 
ഇക്കാര്യങ്ങളത്രയും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ റദ്ദു ചെയ്യുന്ന നടപടികൾ ആയിരുന്നിട്ടു പോലും നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥ ചെയ്യാതെ വളരെ താഴ്ന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ  ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായിട്ടാണ് തീരുമാനിക്കുക എന്ന് വരുന്നു. ചട്ടങ്ങൾ രൂപീകരിക്കാനുള്ള അവകാശം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകൾ നിയമത്തിൽ ഉണ്ടായിരിക്കണം എന്ന് പരമോന്നത നീതിപീഠം വിധിയെഴുതിയിട്ടുള്ളതാണ്.  എന്നിട്ടാണ് ചട്ടങ്ങൾ പോലുമില്ലാതെ അടിസ്ഥാന നയങ്ങളും പാർലമെന്റിന്റെ അവശ്യ ധർമവും വരെ ഒരു താലൂക്ക് രജിസ്ട്രാർക്ക് വിട്ടുകൊടുത്തിരിക്കുന്നത്. ഇത് അമിതാധികാര നിയോഗം മാത്രമല്ല, മൗലീകാവകാശങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഒരു ഉദ്യോഗസ്ഥന് വിട്ടു നൽകുന്നതിലൂടെ ഐച്ഛികവുമായി കണക്കാക്കേണ്ടി വരും. എന്ന് വച്ചാൽ എക്സിക്യൂട്ടീവിന്റെ തോന്ന്യാസങ്ങൾക്കാണ് 2003-ലെ പൗരത്വ നിയമ ഭേദഗതി വഴിയൊരുക്കുന്നത് എന്ന് സാരം. 

മാത്രമല്ല, ഉപവകുപ്പ് 6 പ്രകാരം ദേശീയപൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ ഒരാളെ സംബന്ധിച്ച് ആർക്കും ആക്ഷേപം ഉന്നയിക്കാം. അതിന് യാതൊരുവിധ മാനദണ്ഡങ്ങളും നിശ്ചയിക്കപ്പെട്ടിട്ടില്ല. ശത്രുക്കൾക്കോ, രാഷ്ട്രീയ എതിരാളികൾക്കോ, മറ്റാര്ക്കെങ്കിലുമൊക്കെയൊ ദുരുപയോഗത്തിനുള്ള  സാധ്യതകളാണ് ഈ ചട്ടം തുറന്നിടുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ല പൊതുജനത്തിന് പോലും ഇത്തരം ഐഛീകമായ അമിതാധികാരങ്ങൾ കല്പിച്ചു കൊടുക്കുന്ന ഈ പദ്ധതി ഭരണഘടനയുടെ അനുച്ഛേദം 14-ന്റെ നഗ്നമായ ലംഘനമാണ്. 

സ്വകാര്യതാ ലംഘനം 

2003-ൽ പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും രൂപീകരിക്കുമ്പോൾ സ്വകാര്യതാ മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ച ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നില്ല. 2018-ലാണ് പട്ടുസ്വാമി കേസിൽ, രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുവാനുള്ള ധനാത്മകമായ ബാധ്യത ഗവണ്മെന്റിനുണ്ട് എന്ന് വിധിക്കുന്നത്. ഇതുപ്രകാരം ആവശ്യമായ വിവരസംരക്ഷണ നിയമങ്ങൾ ഗവണ്മെന്റ് കൊണ്ടുവരേണ്ടതാണ്. നിയമത്തിന്റെ പിൻബലമില്ലാതെയുള്ള വിവരശേഖരണം ഭരണഘടനാവിരുദ്ധമാണ്. എന്നാൽ ഈ നിർദേശങ്ങൾക്ക് വിരുദ്ധമാണ് പൗരത്വനിയമത്തിലെ മേൽപ്പറഞ്ഞ ഭേദഗതികൾ. സ്വകാര്യത സംബന്ധിച്ച അവകാശവാദങ്ങൾ ആരംഭിക്കുന്നതിനും എത്രയോ കാലം മുൻപുള്ള സെൻസസ് നിയമത്തിൽ ഉൾച്ചേർത്തിട്ടുള്ള സ്വകാര്യതാ പരിരക്ഷകൾ ഒന്നും തന്നെ ഈ നിയമത്തിൽ ഇല്ല. നിയമത്തിൽ യാതൊരു പരാമർശവും ഇല്ലാത്ത കാര്യങ്ങളാണ് ജനസംഖ്യാ രജിസ്റ്ററിന്റെ രൂപീകരണവും പൗരത്വരജിസ്റ്ററിനായുള്ള വിവര ശേഖരണവും. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ പിൻബലമില്ലാതെ ബയോമെട്രിക്സ് ഉൾപ്പടെയുള്ള വിവരങ്ങൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ആധാർ ഗവണ്മെന്റിന്റെ സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുവാൻ മാത്രമേ ഉപയോഗിക്കുവാൻ പാടൊള്ളു എന്നും സുപ്രീംകോടതി വിധിയുണ്ട്. ഇതിനു വിരുദ്ധമായി, ആധാർ ആക്ടിന്റെ സെക്ഷൻ-7-ന്റെ പരിധിയിൽ വരാത്ത എൻ.പി.ആർ.-മായി ആധാർ ബന്ധിപ്പിക്കുവാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇക്കാര്യങ്ങളൊന്നും നിയമത്തിൽ അനുവദിക്കപ്പെട്ടിട്ടില്ല.  നിയമത്തിൽ ഇല്ലാത്ത കാര്യങ്ങൾ, പ്രത്യേകിച്ചും അവ മൗലീകാവകാശ നിയന്ത്രണങ്ങളുടെ പരിധിയിൽ വരുമ്പോൾ, ചട്ടങ്ങൾ വഴി നടപ്പിലാക്കാൻ കഴിയില്ല. ഇവിടെ ആധാറുമായി ബന്ധിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ 2003-ലെ ചട്ടങ്ങളിൽ പോലും ഇല്ലാത്തതാണ് എന്ന് കാണാം. അതുകൊണ്ടു തന്നെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്കും ആധാർ വിധിക്കും വിരുദ്ധമാണ് എൻ.പി.ആറും സെക്ഷൻ 14(എ)-യും.


നിയമത്തിനും മുന്നേ വന്ന ചട്ടങ്ങൾ 

ഇതിൽ   ഏറ്റവും കൗതുകകരമായ കാര്യം ദേശീയ പൗരത്വ ചട്ടങ്ങൾ സാങ്കേതികമായിപ്പോലും നിലനിക്കുന്നതല്ല എന്നതാണ്. 2003-ലാണ് അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ. അഡ്‌വാനി പ്രസ്തുത  പൗരത്വനിയമഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നത് 2004, ജനുവരി 7-നാണ്. വിജ്ഞാപനത്തിലൂടെ നിയമം നിലവിൽ വരുന്നത് 2004 ഡിസംബർ 3-നും. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2003 ഡിസംബർ 10-നു തന്നെ പൗരത്വ (പൗരരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങൾ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] വിജ്ഞാപനം ചെയ്തിരുന്നു. അതായത് നിയമം നിലവിൽ വരുന്നതിനും ഒരു വര്ഷം മുൻപ് ചട്ടങ്ങൾ രൂപീകരിക്കപ്പെട്ടു! പാർലമെന്റ് പാസാക്കിയ  നിയമം നിയോഗിച്ചു നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചാണ് ചട്ടങ്ങൾ രൂപീകരിക്കുക. ഇവിടെ നിയമം നിലവിൽ വരുന്നതിനു മുന്നേ ചട്ടങ്ങൾ രൂപീകരിച്ചു എന്നുകാണാം. മാതാപിതാക്കൾക്ക് മുന്നേ കുഞ്ഞു ജനിച്ചു എന്ന് പറയുന്നതുപോലെ. എത്രമാത്രം ധിക്കാരപൂർവ്വമായ നിയമവിരുദ്ധതയാണിത്. മനുഷ്യന്റെ അടിസ്ഥാനഅവകാശങ്ങൾ സംബന്ധിച്ച നയരൂപീകരണങ്ങളിൽ ഇത്ര ഭീകരമായ ഭരണഘടനാ വിരുദ്ധത കടന്നു വരുമ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

2019-ലെ സി.എ.എ. റദ്ദാക്കിയാൽ മതിയാവില്ല.

അമിതാധികാര നിയോഗം (excessive delegation of power), ഐച്ഛികത (arbitrariness), സ്വകാര്യതാ ലംഘനം എന്നീ മൂന്നു കാരണങ്ങൾ കൊണ്ട് പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യും, ദേശീയ ജനസംഖ്യാ രജിസ്റ്ററും, ദേശീയ ഇന്ത്യൻ പൗരത്വ രജിസ്റ്ററും  ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ സമൂഹം പ്രതീക്ഷിക്കുന്ന സമാന്യനീതിബോധത്തിനു നിരക്കാത്തതാണ് ഇവിടെ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളും നടപടിക്രമവും. പൗരത്വം തെളിയിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം ജനങ്ങൾക്കുമേൽ ചാർത്തുന്ന അതിപ്രധാനമായ തീരുമാനം എടുത്തിരിക്കുന്നത് പാർലമെന്റിന്റെ അനുമതിയോ നിയമമോ ഇല്ലാതെ ഏതൊക്കെയോ ഉദ്യോഗസ്ഥ തലത്തിലാണ്. ഇത് ജനാധിപത്യത്തിന്റെ നിഷേധമാണ്. 'ഇന്ത്യയിലെ ജനങ്ങളാകുന്ന നമ്മൾ' നമുക്ക് ഉണ്ടെന്നു കരുതുന്ന പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇങ്ങനെ തോന്ന്യാസപരമായ രീതിയിൽ പൗരത്വപട്ടിക നിലവിൽ വന്നാൽ ബഹിഷ്കൃതരാകുന്നത് രാജ്യത്തെ ഏറ്റവും ദരിദ്രരായ, അശരണരായ, അധസ്ഥിതരായ, നിരാലംബരായ, അരികുവത്കരിക്കപ്പെട്ട ജനതയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.   ഈ നിയമം റദ്ദു ചെയ്യപ്പെടാതെ 2019-ലെ പൗരത്വ നിയമഭേദഗതി റദ്ദു ചെയ്തു എന്ന് വന്നാൽ പോലും ദേശീയ പൗരത്വ രജിസ്റ്റർ നമ്മൾ ഇന്ത്യക്കാരുടെയെല്ലാപേരുടെയും കഴുത്തിൽ ചേർത്തു വച്ച വാൾതലപ്പായി നിലനിൽക്കും, ചോര കൊതിക്കുന്ന ഏതൊരു അധികാരഭ്രാന്തനും ഏതുനിമിഷവും വച്ച് കയറ്റുവാൻ കഴിയും വിധം.


read more from P B Jijeesh at pbjijeesh.in

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum