ജനസംഖ്യാ രജിസ്റ്റർ ഭരണഘടനാവിരുദ്ധം; ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കൽ

Sunday, March 8, 2020

2019-ലെ പൗരത്വ നിയമഭേദഗതി റദ്ദു ചെയ്തു എന്ന് വന്നാൽ പോലും ദേശീയ പൗരത്വ രജിസ്റ്റർ നമ്മൾ ഇന്ത്യക്കാരുടെ എല്ലാപേരുടെയും കഴുത്തിൽ ചേർത്തു വച്ച വാൾതലപ്പായി നിലനിൽക്കും, ചോര കൊതിക്കുന്ന ഏതൊരു അധികാരഭ്രാന്തനും ഏതുനിമിഷവും വച്ച് കയറ്റുവാൻ കഴിയും വിധം.
============================================




2003 -ൽ വാജ്പേയീ ഗവണ്മെന്റിന്റെ കാലഘട്ടത്തിൽ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി ആണ് രാജ്യത്തെ പൗരന്മാരുടെ പട്ടിക തയ്യാറാക്കാനും സംശയമുള്ളവരെ മറ്റൊരു ലിസ്റ്റിൽ പെടുത്തുവാനും ഗവണ്മെന്റിനെ അധികാരപ്പെടുത്തുന്നത്. ഇത്തരത്തിൽ സംശയിക്കേണ്ടവരുടെ ലിസ്റ്റിൽ പെടുന്നവർ സ്വന്തം പൗരത്വം അധികാരികൾക്ക് മുന്നിൽ തെളിയിക്കേണ്ടി വരും. തെളിവ് നൽകി നിരപരാധിയാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങൾക്കുമേൽ വന്നുചേരുന്നു എന്നർത്ഥം. ഒരുവൻ കുറ്റക്കാരനാണെന്ന് സ്ഥാപിക്കപ്പെടുന്നതുവരെ നിരപരാധിയായിരിക്കും എന്നതാണ് സാമാന്യനീതി. ആനുമാനിക നിരപരാധിത്വം (presumtpion of innocence) എന്ന് പറയും. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലെ അനുച്ഛേദം 11-ന്റെ ഭാഗമാണിത്. കുറ്റം തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണയിലൂടെ കോടതിയ്ക്ക് മുന്നിൽ സ്ഥാപിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തിൽ അധികാരവും സംവിധാനങ്ങളും സ്ഥാപനങ്ങളും ഭരണകൂടത്തിന് അനുകൂലമായിരിക്കുന്നു. അങ്ങനെവരുമ്പോൾ  ഈ സംവിധാനങ്ങൾക്കെല്ലാം എതിരെ നിന്നുകൊണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വ്യക്തിക്ക് സാധിക്കില്ല. അതുകൊണ്ടാണ് പ്രാഥമികമായ അനുമാനം ഒരാൾ നിരപരാധിയാണ് എന്നായിരിക്കണം എന്ന് പറയുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് നീതിയുടെ ഈ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടം ജനങ്ങളെ എല്ലാവരെയും കുറ്റവാളികൾ എന്ന് കാണുകയും തങ്ങൾ നിരപരാധികളാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങളുടെ ചുമലിൽ വന്നു ചേരുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളോടും പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുകയാണ് നമ്മുടെ ഗവണ്മെന്റ്. 
ഗവൺമെന്റിന് രാജ്യത്ത് അനധികൃത കുടിയേറ്റക്കാർ വ്യാപകമാകുന്നു എന്ന ആശങ്ക ഉണ്ടെങ്കിൽ അത്തരത്തിലുള്ളവരെ കണ്ടെത്തി അവർ കുടിയേറ്റക്കാർ ആണെന്ന് തെളിവ് സഹിതം കോടതിയിൽ സ്ഥാപിച്ച് അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഇക്കാലത്ത് ഒരു മനുഷ്യന്റെ പൂർവകാലം അന്വേഷിച്ച്, അയാൾ അന്യദേശക്കാരനാണെങ്കിൽ അയാളുടെ യാത്രാചരിത്രം കണ്ടെത്തി തെളിവുകൾ ശേഖരിക്കാൻ പോലീസും, ഇന്റലിജന്‍സും, സർവ്വവിധ സർവൈലൻസ് സംവിധാനങ്ങളും ഉള്ള ഗവൺമെന്റിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതല്ല. അതിനു പകരം നാട്ടിൽ ചില കള്ളന്മാർ ഉണ്ടെന്നു കരുതി അത് കണ്ടെത്താൻ അന്നാട്ടിലെ മുഴുവൻ മനുഷ്യരും പോലീസ് സ്റ്റേഷനിൽ ഹാജരായി തങ്ങൾ കള്ളന്മാരല്ല എന്ന് രേഖാമൂലം തെളിയിക്കണം എന്ന് പറയുന്നതിന് സമാനമായ അനീതിയാണ് ഇവിടെ  നടപ്പിലായിക്കൊണ്ടിരിക്കുന്നത്. നീതിന്യായ സംവിധാനത്തെയാകെ തലകീഴായി നിർത്തിയിരിക്കുന്നു നമ്മൾ. 

സോനോവാൽ കേസിലെ തികച്ചും തെറ്റായ സുപ്രീം കോടതി വിധിയെത്തുടർന്ന് അസാമിൽ ഈ നയം നടപ്പിലാക്കിയപ്പോൾ സംഭവിച്ചതെന്താണെന്ന് നമ്മൾ കണ്ടു. മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ കുടുംബത്തിനു പോലും തെളിവുകൾ സമയത്തിന് ഹാജരാക്കി കാര്യങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണ പൗരരുടെ അവസ്ഥ എന്താകും? 1951 മുതൽ പൗരത്വ രജിസ്റ്റർ സംബന്ധിച്ച നടപടികൾ നിലനിൽക്കുന്ന, ഇത്തരം രേഖകൾ സൂക്ഷിക്കേണ്ടതാണെന്ന അവബോധം ജനങ്ങൾക്കിടയിൽ ഉള്ള, ആസാമിലെ അവസ്ഥ ഇതാണെങ്കിൽ ഇത്തരമൊരു സാഹചര്യം സ്വപ്നം കണ്ടിട്ടുപോലും ഇല്ലാത്ത മറ്റിടങ്ങളിൽ അത്യന്തം ഭീതിജനകമായ മാനുഷിക പ്രതിന്ധിയിലേക്കാകും ഇത് നയിക്കുക.   

പൗരത്വം ഒരു മനുഷ്യന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന ആശയമാണ്; അവകാശങ്ങൾക്കുള്ള അവകാശം. എല്ലാ ജനാധിപത്യ അവകാശങ്ങളും, ജീവിക്കാനുള്ള അവകാശം പോലും പൗരത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ പൗരത്വവുമായി ബന്ധപ്പെട്ട ഏതു നിയമവും കർശനമായ നിയമ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

2003-ലെ പൗരത്വ നിയമഭേദഗതി 

2003-ൽ പൗരത്വ നിയമത്തിൽ വകുപ്പ് 14(എ) കൂട്ടിച്ചേർക്കുന്നതിലൂടെയാണ് രാജ്യത്ത് ദേശീയ ഇന്ത്യൻ പൗരത്വ പട്ടിക (NRIC) നടപ്പിലാക്കാനുള്ള വഴിയൊരുങ്ങുന്നത്. നിയമഭേദഗതിപ്രകാരം ഗവണ്മെന്റിന് വേണമെങ്കിൽ രാജ്യത്തെ എല്ലാ ജനങ്ങളെയും നിർബന്ധമായും രജിസ്റ്റർ ചെയ്യിപ്പിച്ച് ദേശീയ തിരിച്ചറിയൽ കാർഡ് നൽകാനും ദേശീയ പൗരത്വ പട്ടിക രൂപീകരിക്കാനുമാകും. 
ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന വാദം ആധാർ കേസിന്റെ ഭാഗമായി ഉയർന്നു വന്നിരുന്നു. എൻ.പി.ആർ.-നെ ആധാറുമായി ബന്ധിപ്പിക്കുന്ന 2015-ലെ വിജ്ഞാപനവും വിഷയമായി. എന്നാൽ അന്തിമവിധി വന്നപ്പോൾ മറ്റു വിഷയങ്ങൾക്കിടയിൽ എൻ.പി.ആർ. മുങ്ങിപ്പോയി. 2003-ലെ പൗരത്വനിയമ ഭേദഗതിയുടെ ഭരണഘടനാപരതയെക്കുറിച്ച് വിധിയിൽ നിരീക്ഷണങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും പുതിയ സാഹചര്യത്തിൽ ഇക്കാര്യം സ്വതന്ത്രവും വിശദവുമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. 
    ഭരണഘടനയുടെ അനുച്ഛേദം 11 അനുസരിച്ച് പൗരത്വത്തെ നിർവചിക്കാനുള്ള അവകാശം പാർലമെന്റിനാണ്. എന്നാൽ ഈ നിയമത്തിൽ വിശദാംശങ്ങളെല്ലാം ചട്ടങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇത് എക്സിക്യൂട്ടവിന് അമിതാധികാരങ്ങൾ നൽകുന്ന നടപടിയാണ്. അമിതാധികാരനിയോഗമാണ് (excessive delegation of power). 

അമിതാധികാരനിയോഗം 

അധികാരവിഭജനം ഭരണനിർവഹണത്തിന്റെ മൗലീക സ്വഭാവങ്ങളിലൊന്നാണ്. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ നടപ്പിലാക്കാനുള്ള ചുമതല എക്സിക്യൂട്ടീവിനാണ്. അതുകൊണ്ടുതന്നെ നിയമനിർവഹണത്തിനാവശ്യമായ പ്രായോഗിക ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം   നിയമം എക്സിക്യൂട്ടീവിനു നിയോഗിച്ചുനൽകുന്നു. ഇതിനാണ് അധികാരനിയോഗം (delegaton of power) എന്ന് പറയുന്നത്. പക്ഷേ പാർലമെന്റിന്റെ അവശ്യധർമങ്ങളിൽ പെടുന്നതും നയരൂപീകരണത്തിന്റെ ഭാഗവുമായ, രാജ്യത്തെ പൗരരുടെ അവകാശങ്ങളെയും ബാധ്യതകളെയും സംബന്ധിച്ച കാര്യങ്ങൾ ഗവൺമെന്റിന് ഡെലിഗേറ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകൾ ഈ വിഷയത്തിൽ ഉണ്ട്. “ജനങ്ങളുടെ പരമാധികാരം പരിരക്ഷിക്കുന്നതിന് അമിതാധികാരനിയോഗം നിയന്ത്രിക്കേണ്ടതുണ്ട്” എന്ന് 1973 -ൽ ഗ്വാളിയോർ റയോൺസ് കേസിലും “അനിയന്ത്രിതമായ അധികാരനിയോഗം സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുക” എന്ന് 1979 -ൽ രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് കേസിലും സുപ്രീംകോടതി   പ്രസ്താവിച്ചിട്ടുണ്ട്.

വിവിധ വിധികളിലൂടെ അധികാരനിയോഗത്തെ സുപ്രീംകോടതി ഇപ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നു:

  1. പാർലമെന്റിന്റെ അടിസ്ഥാന ധർമങ്ങൾ എക്സിക്യൂട്ടീവിന്റെ അധികാരത്തിന് വിട്ടുനൽകാൻ കഴിയില്ല.
  2. അടിസ്ഥാന നയരൂപീകരണങ്ങൾ ചട്ടങ്ങൾക്ക് വിട്ടുനൽകാൻ പാടില്ല. 
  3. ചട്ട നിർമാണത്തിനായി എക്സിക്യൂട്ടീവിന് അധികാരനിയോഗം നടത്തുന്ന നിയമങ്ങളിൽ  ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ പിന്തുടരേണ്ട നയവും വ്യവസ്ഥകളും മാർഗനിർദേശങ്ങളും  വ്യക്തമാക്കിയിരിക്കണം
  4. ചട്ടങ്ങൾ രൂപീകരിക്കാനുള്ള അവകാശം ലഭിച്ചവർ അത്  ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകൾ നിയമത്തിൽ ഉണ്ടായിരിക്കണം 

2003-ലെ നിയമഭേദഗതിയുടെ കാര്യത്തിൽ മേൽപ്പറഞ്ഞ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. വകുപ്പ് 14(എ) വളരെ അനിർണിതമായി  രചിക്കപ്പെട്ടതാണ്. ഇന്ത്യൻ പൗരരുടെ ഒരു പട്ടിക ഉണ്ടാക്കണമെന്നും ജനന-മരണ രജിസ്ട്രാർ ഇന്ത്യൻ പൗരത്വ രജിസ്ട്രാർ കൂടി ആയിരിക്കും എന്നും പറയുന്നതല്ലാതെ പൗരത്വരജിസ്റ്റർ എങ്ങനെയാണ് തയ്യാറാക്കേണ്ടത്, അതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ രേഖകളാണ് പൗരത്വനിർണയത്തിന് ഉപയോഗിക്കുന്നത്, സംശയിക്കേണ്ടവരുടെ പട്ടികതയ്യാറാക്കുന്നത് എങ്ങനെയാണ്, ആരായായിരിക്കും പൗരത്വനിർണയം നടത്തുവാൻ അധികാരപ്പെടുത്തുന്നത്,  സംശയങ്ങൾ ഉന്നയിക്കുവാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്… തുടങ്ങി പ്രാഥമികമായും പാർലമെന്റ് തീരുമാനമെടുക്കേണ്ട കാര്യങ്ങൾ ഒന്നും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഈ നിയമത്തിനു കീഴിൽ രൂപീകരിച്ച 2003 -ലെ പൗരത്വ (പൗരരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങൾ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] പ്രകാരമാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുക. 
2003-ലെ ചട്ടം 2(എൽ)-അനുസരിച്ച് രാജ്യത്തു വസിക്കുന്ന എല്ലാ ജനങ്ങളെയും ഉൾക്കൊള്ളുന്ന പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആർ. അതായത് പൗരർ മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ താമസക്കാരെയും ഇതിൽ ഉൾപ്പെടുത്തണം. ഇന്ത്യയിൽ ആറു മാസമായി താമസിക്കുന്ന  വിദേശീയർ, ഇവിടെ ജോലി ചെയ്യുന്നവർ, അനധികൃത കുടിയേറ്റക്കാർ, കുടിയേറ്റ തൊഴിലാളികൾ, എന്നിങ്ങനെ എല്ലാവരും ഉള്‍പ്പെടുന്ന പട്ടിക. ചട്ടം 3(4) അനുസരിച്ച് ലോക്കൽ രജിസ്ട്രാർ ഓരോ പ്രദേശനിവാസികളുടെയും വിവരങ്ങൾ ശേഖരിച്ച് ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കേണ്ടതാണ്. എന്നാൽ മാതൃനിയമമായ പൗരത്വ നിയമം വകുപ്പ് 14(എ)-ൽ രാജ്യത്തെ എല്ലാ പൗരരുടെയും പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. എങ്കിലും  ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ‘ദേശീയ ജനസംഖ്യാ രജിസ്റ്റർ’ എന്ന പുതിയ ആശയം കൊണ്ട് വന്നിരിക്കുന്നു. നിയമത്തിൽ ഇല്ലാത്ത പുതിയൊരു സംഗതി ചട്ടങ്ങൾ വഴി കൊണ്ടുവരാനുള്ള അധികാരം എക്സിക്യൂട്ടീവിന് ഇല്ല. അതുകൊണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആർ. നിയമവിരുദ്ധമാണ്; അമിതാധികാര പ്രയോഗമാണ്.
ചട്ടം 3(3)-ൽ ദേശീയ പൗരത്വരജിസ്റ്ററിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഇതും മാതൃനിയമത്തിൽ ഉള്‍പ്പെടുത്തി പാർലമെന്റിന്റെ അംഗീകാരം നേടേണ്ട കാര്യമാണ്. 2015-ൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ആഭ്യന്തര മന്ത്രാലയം ഇതിനെ ആധാറുമായി ബന്ധിപ്പിക്കുകയും എൻ.പി.ആർ. വിവരശേഖരത്തിൽ വിരലടയാളവും കണ്ണിന്റെ റെറ്റിനയും ഉള്‍പ്പടെയുള്ള ബയോമെട്രിക്ക് വിവരങ്ങൾ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു. ചട്ടങ്ങളിൽ പോലുമില്ലാത്ത ഈ കാര്യങ്ങൾ എൻ.പി.ആർ. ഹാൻഡ്-ബുക്കിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഇത് അമിതാധികാരനിയോഗം മാത്രമല്ല ഉപനിയോഗം (sub -delegation of powers ) കൂടിയാണ്. നമ്മൾ വാടകക്കെടുത്ത കെട്ടിടം മറ്റൊരാൾക്ക് മറിച്ചു വാടകയ്ക്ക് കൊടുക്കുന്നതുപോലെ നിയമവിരുദ്ധമാണിതും. 
മറ്റൊരു പ്രശ്നം ചട്ടം-7 വഴി കുടുംബനാഥന് മേൽ വന്നിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. വീട്ടിലെ അല്ലാ അംഗങ്ങളുടെയും കൃത്യമായ വിവരങ്ങൾ നൽകിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കുടുംബനാഥനാണ്. അതിൽ വീഴ്ച വരുത്തിയാൽ ആയിരം രൂപ പിഴ ശിക്ഷയ്ക്കും വകുപ്പുണ്ട്. പൗരത്വ നിയമത്തിൽ ഗൃഹനാഥനെന്തു പ്രസക്തിയാണുള്ളത്? ഇതേക്കുറിച്ച് മാതൃനിയമത്തിൽ യാതൊന്നും പറയുന്നില്ല എന്ന് കാണാം. ഇതും അമിതാധികാരനിയോഗമല്ലാതെ മറ്റൊന്നുമല്ല. 

ഐച്ഛികത

എല്ലാവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി രൂപം നൽകിയ ജനസംഖ്യാ രജിസ്ടർ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി അതിൽ നിന്നും തയ്യാറാക്കേണ്ട പട്ടികയാണ്, ദേശീയ ഇന്ത്യൻ പൗരത്വ രജിസ്റ്റർ (NRIC) എന്ന് ചട്ടം 3(5)-ൽ പറയുന്നു. ചട്ടം-4-ൽ ആണ് പൗരത്വരജിസ്റ്ററിന്റെ രൂപീകരണത്തെക്കുറിച്ചു വിശദീകരിച്ചിട്ടുള്ളത്. വീടുവീടാന്തരം കയറിയിറങ്ങി വിവരശേഖരണം നടത്തി ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച്, അത് പരിശോധിച്ച് അതിൽ നിന്നും ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനാണ് നിർദ്ദേശം. ഉപചട്ടം-4 അനുസരിച്ച് ലോക്കൽ രജിസ്ട്രാർക്ക് പൗരത്വത്തിൽ സംശയം  തോന്നുന്ന പക്ഷം അവരെ മറ്റൊരു പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്. വളരെ പ്രധാനപ്പെട്ട ലെജിസ്ളേറ്റീവ് അധികാരമാണ് പൗരത്വ നിർണയം. പൗരത്വം എന്നാൽ അവകാശങ്ങൾക്കുള്ള അവകാശമാണ്. പൗരത്വപട്ടികയിൽ നിന്നും ഒരാൾ പുറത്തു പോകുക എന്നാൽ അയാൾക്ക് അവകാശങ്ങളെല്ലാം നഷ്ടപ്പെടുന്നു എന്നാണ് അർഥം. അതുകൊണ്ടുതന്നെ പൗരത്വസംബന്ധിയായ ഏതൊരു നിയമനിര്മാണവും പാർലമെന്റിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ട കാര്യമാണ്. എന്നാൽ ഇവിടെ പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യിൽ പൗരത്വ പട്ടിക ഉണ്ടാക്കണം എന്നല്ലാതെ അതിനെക്കുറിച്ചുള്ള എന്തെങ്കിലും വിശദീകരണങ്ങളോ, വ്യവസ്ഥയോ മാനദണ്ഡങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. അക്കാര്യങ്ങൾ ചട്ടങ്ങൾക്ക് വിട്ടുകൊടുക്കുന്നു എന്നത് തന്നെ ഭരണഘടനാ പദ്ധതിയ്ക്ക് എതിരാണ്. എന്നുമാത്രമല്ല, ഇവിടെ ചട്ടങ്ങളിൽ പോലും ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല എന്ന് കാണാം.
പൗരന്മാരെ എങ്ങനെയാണ് കണ്ടെത്തുന്നത് എന്നോ, എങ്ങനെയാണ് ലോക്കൽ രജിസ്ട്രാർ പട്ടിക പരിശോധിക്കേണ്ടത് എന്നോ വിശദീകരിച്ചിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് ജനസംഖ്യാ രജിസ്റ്ററിൽ നിന്ന് ഒരാളെ സംശയിക്കേണ്ടവരുടെ പട്ടികയിലേക്ക് മാറ്റേണ്ടത് എന്ന് പറഞ്ഞിട്ടില്ല. പട്ടികയിൽ നിന്ന് പുറത്തു പോകുന്നവരുടെ പരാതി താലൂക്ക് രജിസ്ട്രാർ പരിഗണിച്ച് 90 ദിവസത്തിനകം തീർപ്പാക്കണം എന്നാണ് ചട്ടം. എന്നാൽ അതിനായി ഏതേതു രേഖകൾ ആണ് ഒരാൾ സമർപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തൊക്കെ രേഖകളാണ് ഒരാളുടെ പൗരത്വത്തിന് തെളിവാകുന്നത് എന്ന് ഭരണഘടനാ കോടതികൾക്കു പോലും നിശ്ചയമില്ലാത്ത ഒരു രാജ്യത്താണ്, ഇത് പോലത്തെ തോന്ന്യാസങ്ങൾ നിയമമാകുന്നത്. 
ഇക്കാര്യങ്ങളത്രയും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ റദ്ദു ചെയ്യുന്ന നടപടികൾ ആയിരുന്നിട്ടു പോലും നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥ ചെയ്യാതെ വളരെ താഴ്ന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ  ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായിട്ടാണ് തീരുമാനിക്കുക എന്ന് വരുന്നു. ചട്ടങ്ങൾ രൂപീകരിക്കാനുള്ള അവകാശം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകൾ നിയമത്തിൽ ഉണ്ടായിരിക്കണം എന്ന് പരമോന്നത നീതിപീഠം വിധിയെഴുതിയിട്ടുള്ളതാണ്.  എന്നിട്ടാണ് ചട്ടങ്ങൾ പോലുമില്ലാതെ അടിസ്ഥാന നയങ്ങളും പാർലമെന്റിന്റെ അവശ്യ ധർമവും വരെ ഒരു താലൂക്ക് രജിസ്ട്രാർക്ക് വിട്ടുകൊടുത്തിരിക്കുന്നത്. ഇത് അമിതാധികാര നിയോഗം മാത്രമല്ല, മൗലീകാവകാശങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഒരു ഉദ്യോഗസ്ഥന് വിട്ടു നൽകുന്നതിലൂടെ ഐച്ഛികവുമായി കണക്കാക്കേണ്ടി വരും. എന്ന് വച്ചാൽ എക്സിക്യൂട്ടീവിന്റെ തോന്ന്യാസങ്ങൾക്കാണ് 2003-ലെ പൗരത്വ നിയമ ഭേദഗതി വഴിയൊരുക്കുന്നത് എന്ന് സാരം. 

മാത്രമല്ല, ഉപവകുപ്പ് 6 പ്രകാരം ദേശീയപൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ ഒരാളെ സംബന്ധിച്ച് ആർക്കും ആക്ഷേപം ഉന്നയിക്കാം. അതിന് യാതൊരുവിധ മാനദണ്ഡങ്ങളും നിശ്ചയിക്കപ്പെട്ടിട്ടില്ല. ശത്രുക്കൾക്കോ, രാഷ്ട്രീയ എതിരാളികൾക്കോ, മറ്റാര്ക്കെങ്കിലുമൊക്കെയൊ ദുരുപയോഗത്തിനുള്ള  സാധ്യതകളാണ് ഈ ചട്ടം തുറന്നിടുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ല പൊതുജനത്തിന് പോലും ഇത്തരം ഐഛീകമായ അമിതാധികാരങ്ങൾ കല്പിച്ചു കൊടുക്കുന്ന ഈ പദ്ധതി ഭരണഘടനയുടെ അനുച്ഛേദം 14-ന്റെ നഗ്നമായ ലംഘനമാണ്. 

സ്വകാര്യതാ ലംഘനം 

2003-ൽ പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും രൂപീകരിക്കുമ്പോൾ സ്വകാര്യതാ മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ച ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നില്ല. 2018-ലാണ് പട്ടുസ്വാമി കേസിൽ, രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുവാനുള്ള ധനാത്മകമായ ബാധ്യത ഗവണ്മെന്റിനുണ്ട് എന്ന് വിധിക്കുന്നത്. ഇതുപ്രകാരം ആവശ്യമായ വിവരസംരക്ഷണ നിയമങ്ങൾ ഗവണ്മെന്റ് കൊണ്ടുവരേണ്ടതാണ്. നിയമത്തിന്റെ പിൻബലമില്ലാതെയുള്ള വിവരശേഖരണം ഭരണഘടനാവിരുദ്ധമാണ്. എന്നാൽ ഈ നിർദേശങ്ങൾക്ക് വിരുദ്ധമാണ് പൗരത്വനിയമത്തിലെ മേൽപ്പറഞ്ഞ ഭേദഗതികൾ. സ്വകാര്യത സംബന്ധിച്ച അവകാശവാദങ്ങൾ ആരംഭിക്കുന്നതിനും എത്രയോ കാലം മുൻപുള്ള സെൻസസ് നിയമത്തിൽ ഉൾച്ചേർത്തിട്ടുള്ള സ്വകാര്യതാ പരിരക്ഷകൾ ഒന്നും തന്നെ ഈ നിയമത്തിൽ ഇല്ല. നിയമത്തിൽ യാതൊരു പരാമർശവും ഇല്ലാത്ത കാര്യങ്ങളാണ് ജനസംഖ്യാ രജിസ്റ്ററിന്റെ രൂപീകരണവും പൗരത്വരജിസ്റ്ററിനായുള്ള വിവര ശേഖരണവും. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ പിൻബലമില്ലാതെ ബയോമെട്രിക്സ് ഉൾപ്പടെയുള്ള വിവരങ്ങൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ആധാർ ഗവണ്മെന്റിന്റെ സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുവാൻ മാത്രമേ ഉപയോഗിക്കുവാൻ പാടൊള്ളു എന്നും സുപ്രീംകോടതി വിധിയുണ്ട്. ഇതിനു വിരുദ്ധമായി, ആധാർ ആക്ടിന്റെ സെക്ഷൻ-7-ന്റെ പരിധിയിൽ വരാത്ത എൻ.പി.ആർ.-മായി ആധാർ ബന്ധിപ്പിക്കുവാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇക്കാര്യങ്ങളൊന്നും നിയമത്തിൽ അനുവദിക്കപ്പെട്ടിട്ടില്ല.  നിയമത്തിൽ ഇല്ലാത്ത കാര്യങ്ങൾ, പ്രത്യേകിച്ചും അവ മൗലീകാവകാശ നിയന്ത്രണങ്ങളുടെ പരിധിയിൽ വരുമ്പോൾ, ചട്ടങ്ങൾ വഴി നടപ്പിലാക്കാൻ കഴിയില്ല. ഇവിടെ ആധാറുമായി ബന്ധിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ 2003-ലെ ചട്ടങ്ങളിൽ പോലും ഇല്ലാത്തതാണ് എന്ന് കാണാം. അതുകൊണ്ടു തന്നെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്കും ആധാർ വിധിക്കും വിരുദ്ധമാണ് എൻ.പി.ആറും സെക്ഷൻ 14(എ)-യും.


നിയമത്തിനും മുന്നേ വന്ന ചട്ടങ്ങൾ 

ഇതിൽ   ഏറ്റവും കൗതുകകരമായ കാര്യം ദേശീയ പൗരത്വ ചട്ടങ്ങൾ സാങ്കേതികമായിപ്പോലും നിലനിക്കുന്നതല്ല എന്നതാണ്. 2003-ലാണ് അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ. അഡ്‌വാനി പ്രസ്തുത  പൗരത്വനിയമഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നത് 2004, ജനുവരി 7-നാണ്. വിജ്ഞാപനത്തിലൂടെ നിയമം നിലവിൽ വരുന്നത് 2004 ഡിസംബർ 3-നും. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2003 ഡിസംബർ 10-നു തന്നെ പൗരത്വ (പൗരരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങൾ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] വിജ്ഞാപനം ചെയ്തിരുന്നു. അതായത് നിയമം നിലവിൽ വരുന്നതിനും ഒരു വര്ഷം മുൻപ് ചട്ടങ്ങൾ രൂപീകരിക്കപ്പെട്ടു! പാർലമെന്റ് പാസാക്കിയ  നിയമം നിയോഗിച്ചു നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചാണ് ചട്ടങ്ങൾ രൂപീകരിക്കുക. ഇവിടെ നിയമം നിലവിൽ വരുന്നതിനു മുന്നേ ചട്ടങ്ങൾ രൂപീകരിച്ചു എന്നുകാണാം. മാതാപിതാക്കൾക്ക് മുന്നേ കുഞ്ഞു ജനിച്ചു എന്ന് പറയുന്നതുപോലെ. എത്രമാത്രം ധിക്കാരപൂർവ്വമായ നിയമവിരുദ്ധതയാണിത്. മനുഷ്യന്റെ അടിസ്ഥാനഅവകാശങ്ങൾ സംബന്ധിച്ച നയരൂപീകരണങ്ങളിൽ ഇത്ര ഭീകരമായ ഭരണഘടനാ വിരുദ്ധത കടന്നു വരുമ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

2019-ലെ സി.എ.എ. റദ്ദാക്കിയാൽ മതിയാവില്ല.

അമിതാധികാര നിയോഗം (excessive delegation of power), ഐച്ഛികത (arbitrariness), സ്വകാര്യതാ ലംഘനം എന്നീ മൂന്നു കാരണങ്ങൾ കൊണ്ട് പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യും, ദേശീയ ജനസംഖ്യാ രജിസ്റ്ററും, ദേശീയ ഇന്ത്യൻ പൗരത്വ രജിസ്റ്ററും  ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ സമൂഹം പ്രതീക്ഷിക്കുന്ന സമാന്യനീതിബോധത്തിനു നിരക്കാത്തതാണ് ഇവിടെ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളും നടപടിക്രമവും. പൗരത്വം തെളിയിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം ജനങ്ങൾക്കുമേൽ ചാർത്തുന്ന അതിപ്രധാനമായ തീരുമാനം എടുത്തിരിക്കുന്നത് പാർലമെന്റിന്റെ അനുമതിയോ നിയമമോ ഇല്ലാതെ ഏതൊക്കെയോ ഉദ്യോഗസ്ഥ തലത്തിലാണ്. ഇത് ജനാധിപത്യത്തിന്റെ നിഷേധമാണ്. 'ഇന്ത്യയിലെ ജനങ്ങളാകുന്ന നമ്മൾ' നമുക്ക് ഉണ്ടെന്നു കരുതുന്ന പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇങ്ങനെ തോന്ന്യാസപരമായ രീതിയിൽ പൗരത്വപട്ടിക നിലവിൽ വന്നാൽ ബഹിഷ്കൃതരാകുന്നത് രാജ്യത്തെ ഏറ്റവും ദരിദ്രരായ, അശരണരായ, അധസ്ഥിതരായ, നിരാലംബരായ, അരികുവത്കരിക്കപ്പെട്ട ജനതയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.   ഈ നിയമം റദ്ദു ചെയ്യപ്പെടാതെ 2019-ലെ പൗരത്വ നിയമഭേദഗതി റദ്ദു ചെയ്തു എന്ന് വന്നാൽ പോലും ദേശീയ പൗരത്വ രജിസ്റ്റർ നമ്മൾ ഇന്ത്യക്കാരുടെയെല്ലാപേരുടെയും കഴുത്തിൽ ചേർത്തു വച്ച വാൾതലപ്പായി നിലനിൽക്കും, ചോര കൊതിക്കുന്ന ഏതൊരു അധികാരഭ്രാന്തനും ഏതുനിമിഷവും വച്ച് കയറ്റുവാൻ കഴിയും വിധം.


read more from P B Jijeesh at pbjijeesh.in

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum