പോക്ക് സർവ്വേയിലൻസ് രാജിലേക്കോ?

Friday, December 21, 2018

പോക്ക് സർവ്വേയിലൻസ് രാജിലേക്കോ?

പി ബി ജിജീഷ്

സര്‍വെയിലന്‍സ് അധികാര സ്ഥാപനത്തിന്റെ അതിശക്തമായ ആയുധമാണ്. എതിര്‍പ്പുകളെ, വിയോജിപ്പുകളെ, പ്രതിരോധങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍, രാഷ്ട്രീയമായ എതിര്‍ശബ്ദങ്ങളെ മുളയിലേ നുള്ളുവാന്‍ ലോകമെങ്ങും  ഇതുപയോഗിക്കുന്നു. എഡ്വാര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളോടു കൂടിയാണ് ഗവണ്മെന്റ് തങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് എത്ര ഭീകരമായ രീതിയിലാണ് കടന്നു കയറുന്നത് എന്ന് അമേരിക്കന്‍ പൊതു സമൂഹം തിരിച്ചറിഞ്ഞത്. അതേ തുടര്‍ന്ന് സ്‌നോഡന് പലായനം ചെയ്യേണ്ടി വന്നെങ്കിലും, അമേരിക്കയില്‍ ഗവണ്മെന്റ് വലിയ തോതില്‍ പ്രതിരോധത്തിലാകുകയും, നടപടികള്‍ എടുക്കാന്‍ നിര്ബന്ധിതമാകുകയും ചെയ്തു.

ലോകമെങ്ങും ഇപ്പോള്‍ സര്‍വെയിലന്‍സിന്റെ ഭീതീതമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കുകയും അതിനെതിരെ മുന്കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധപുലര്‍ത്തുകയും ചെയ്തുവരികയാണ്. സ്വകാര്യത, എല്ലാ മേഖലകളിലും പരമപ്രധാനമായ ഒരു തത്വമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2016 ആഗസ്റ്റില്‍ ചരിത്രപരമായ ഒരു വിധിയിലൂടെ ഇന്ത്യയുടെ പരമോന്നത നീതിപീഠവും സ്വകാര്യത ഒരു മൗലീകാവകാശമാണെന്നും അതിനെ ഋണാത്മകവും ധനാത്മകവുമായ രീതിയില്‍ സംരക്ഷിക്കുവാനുള്ള ബാധ്യത ഗവണ്മെന്റുകള്‍ക്ക് ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യതയ്ക്കും വിവരസുരക്ഷയ്ക്കും വേണ്ടിയുള്ള നിയമ ചട്ടക്കൂടുകള്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

വിവരസുരക്ഷാ ചട്ടക്കൂടുകള്‍ രൂപപ്പെടുത്താനായി ഗവണ്മെന്റ് നിയോഗിച്ച ജസ്റ്റിസ്. ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോര്‍ട്ടിലും സര്‍വെയിലന്‍സിന്റെ അപകടങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. വിവരശേഖരങ്ങളുടെ വിശാലാകാശം തുറക്കുന്ന ദുരുപയോഗങ്ങളുടെ അനന്തസാധ്യതകള്‍ ദിവസേന ബാങ്ക് തട്ടിപ്പുകളും, ഭീകരപ്രവര്‍ത്തനങ്ങളും, ക്രിമിനല്‍ പ്രവര്‍ത്തനഗളുമായി നമ്മെ അലട്ടിക്കൊണ്ടി രിക്കുന്ന ഘട്ടത്തിലും ‘ഡ്രാഫ്റ്റ് വിവരസംരക്ഷണ ബില്ല്’ വേണ്ടത്ര പ്പ്രാധാന്യത്തോടെ ചര്‍ച്ചയാക്കാനോ, ഒരു നിയമം കൊണ്ടു വരാനോ ഗവണ്മെന്റ് ശ്രമിക്കുന്നില്ല എന്നു മാത്രമല്ല, പൗരരുടെ സ്വകാര്യതയെ ഹനിക്കുന്ന വിഞ്ജാപനങ്ങളും നിര്‍ദ്ദേശങ്ങളും നടപടികളും തുടരുകയുമാണ്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഒരു വിഞ്ജാപനം ഇത്തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോറ്‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്വസ്റ്റിഗേഷന്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, കാബിനറ്റ് സെക്രട്ടേറിയേറ്റ് (റോ), ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്, കമ്മീഷണര്‍ ഓഫ് പോലീസ്, ഡല്‍ഹി എന്നിങ്ങനെ 10 ഏജന്‍സികള്‍ക്ക് ഇന്‍ഫോര്‍മേഷന്‍ ആൻഡ് ടെക്‌നോളജി  ആക്ടിനു കീഴില്‍ വരുന്ന എല്ലാ കമ്പ്യൂട്ടര്‍ അനുബന്ധ സംവിധാനങ്ങളിലും ഉത്ഭവിയ്ക്കുന്നതോ, സ്വീകരിയ്ക്കുന്നതോ, ശേഖരിച്ചിരിക്കുന്നതോ ആയ ഏതൊരു വിവരവും നിരീക്ഷിക്കാനും, സന്ദേശങ്ങള്‍ ശ്രവിയ്ക്കാനും, നിരീക്ഷിക്കാനും, ഡീക്രിപ്റ്റ് ചെയ്യാനുമുള്ള അധികാരം നല്കുന്നതാണ് ഉത്തരവ്.

നമ്മുടെ ആരുടേയും കമ്പ്യൂട്ടറോ മാറ്റ് ഉപകരണങ്ങളോ പിടിച്ചെടുക്കാനും പരിശോധിക്കാനും ഈ-മെയിൽ, ചാറ് ഹിസ്റ്ററി, ടെക്സ്റ്റ് മെസേജുകൾ ഫോൺ സംഭാഷണങ്ങൾ അങ്ങനെ എല്ലാം കരസ്ഥമാക്കുവാൻ അവർക്കു കഴിയും. അതിന് യാതൊരുവിധ മാനദണ്ഡങ്ങളോ മുന്‍കരുതലുകളോ വിജ്ഞാപനത്തിൽ പറയുന്നില്ല.  അതായത് ഈ പറഞ്ഞ ഏജൻസികൾക്ക് ഒരു ബ്ളാങ്ക് ചെക്ക് നൽകിയിരിക്കുകയാണ് സർക്കാർ.

വിവരസാങ്കേതികതാ നിയമത്തിന്റെ സെക്ഷൻ69(1) പ്രകാരമാണ് വിജ്ഞാപനം വന്നിട്ടുള്ളത്. നിയമപ്രകാരം ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ, സുഹൃദ് രാ ജ്യങ്ങളുമായുള്ള ബന്ധം , ക്രമസമാധാനം, കുറ്റാന്വേഷണം തുടങ്ങിയ കാര്യങ്ങൾക്ക്  ആവശ്യമെന്നുകണ്ടാൽ കേന്ദ്ര/സംസ്ഥാന ഗവണ്മെന്റുകൾക്ക് ഈവിഞ്ജാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഏജൻസികളെ അധികാരപ്പെടുത്താം എന്നാണ്. അതിന് കാര്യ-കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയ ഉത്തരവ് ഉണ്ടായിരിക്കണം എന്നും നിഷ്കര്ഷിക്കുന്നുണ്ട്. അതായത് ഇത്തരത്തിൽ ഏതെങ്കിലും  ഏജൻസിയെ ചുമതലപ്പെടുത്തണമെങ്കിൽ ആദ്യം അതിന് ഒരു ആവശ്യകത ഉണ്ടായിരിക്കണം, പിന്നെ ഒരു കാരണം വേണം. കാരണം എന്തെന്ന് ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തുകയും വേണം. പക്ഷെ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ ഇതൊന്നുമില്ല. അതായത്, ഈ വിജ്ഞാപനം അതിൽ സൂചിപ്പിക്കുന്ന നിയമത്തിനു തന്നെ വിരുദ്ധമാണ്.

സ്വകാര്യത ഒരു മൗലീക അവകാശമായി  പ്രഖ്യാപിച്ചിട്ടുള്ള നമ്മുടെ രാജ്യത്ത് ഇത് കൃത്യമായും ഭരണഘടനാ വിരുദ്ധവുമാണ്.  “ഏതൊരു വിവരവും” എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇതിൽ വളരെ സാധാരണമായ ഫേസ്ബുക്, ട്വിറ്റര്, വാട്ട്സ്ആപ്പ് സന്ദേശങ്ങള്  ഒക്കെ ഉൾപ്പെടാം . ഇത് സ്വകാര്യത വിധിയുടെ മാത്രമല്ല, വിവരസാങ്കേതികതാ നിയമത്തിലെ ഭീകര വകുപ്പായിരുന്ന സെക്ഷൻ 66എ ഭരണഘടനാ വിരുദ്ധമെന്ന് കണ്ടു റദ്ദാക്കിയ ശ്രേയ സിംഘൾ കേസിലെ ഉത്തരവിന്റേത് ഉള്‍പ്പടെ നിരവധി സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍, ആനുപാതികമായ തരത്തില്‍, നീതിയുക്തമായ നിയമ പിന്‍ബലത്തോടു കൂടിയല്ലാതെ സ്വകാര്യതയെ ലംഘിക്കാന്‍ ഗവണ്മെന്റുകള്‍ക്ക് അവകാശമില്ല. ഇത് നഗ്നമായ സർവയിലന്സ് പദ്ധതിയുടെ തുടക്കമാണ്. ഇനി വരുന്നത് വരുമാന നികുതി റെയിഡുകൾ പോലെ ഒരു പക്ഷെ, ഡാറ്റ റെയിഡുകളുടെ കാലമാകാം. ഈ ലേഖനം ടൈപ്പ് ചെയ്യുന്ന കമ്പ്യൂട്ടറും റെയിഡ് ചെയ്യപ്പെട്ടേക്കാം. ഇലക്ട്രോണിക്ക്-ചങ്ങലയുമായി അവർതൊട്ടുപിന്നിലുണ്ട് .

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum